തൊഴില്‍ നിയമങ്ങളില്‍ അടിമുടിമാറ്റം, പ്രവാസികൾക്ക് ഇനി ആ അവസരമില്ല, ഫ്‌ളെക്‌സി വര്‍ക്ക് പെര്‍മിറ്റ് നിര്‍ത്തലാക്കി ബഹ്റൈൻ, പ്രവാസി തൊഴിലാളികള്‍ക്ക് മികച്ച തൊഴില്‍ സംരക്ഷണം ലക്ഷ്യമിട്ട് നിർണായക തീരുമാനമെന്ന് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്‍മാന്‍ ബിന്‍ ഹമദ് അല്‍ഖലീഫ
പ്രവാസി തൊഴിലാളികള്‍ക്ക് മികച്ച തൊഴില്‍ സംരക്ഷണം ലക്ഷ്യമിട്ട് നിർണായക തീരുമാനം എടുത്തിരിക്കുകയാണ് ബഹ്റൈൻ. തൊഴിലുടമ ഇല്ലാതെ തന്നെ വിദേശികള്‍ക്ക് തൊഴില്‍ ചെയ്യാന്‍ അനുവാദം നല്‍കുന്ന സംവിധാനമാണ് ഫ്‌ളെക്‌സി വര്‍ക്ക് പെര്‍മിറ്റ് നിര്‍ത്തലാക്കാനാണ് രാജ്യത്തിന്റെ പുതിയ തീരുമാനം. നിലവിലെ തൊഴില്‍ നിയമങ്ങളില്‍ മാറ്റങ്ങള്‍ വരുത്തി രാജ്യത്തെ തൊഴില്‍ വിപണിയില്‍ പരിഷ്‌ക്കാരങ്ങള്‍ കൊണ്ടുവരുന്നതിന്റെ ഭാഗമായാണ് നടപടി.
ഒരാള്‍ക്ക് ഒന്നിലേറെ തൊഴിലുടമകള്‍ക്ക് കീഴില്‍ പാര്‍ട്ട് ടൈമായോ ഫുള്‍ടൈമായോ ജോലി ചെയ്യാന്‍ അവസരം നല്‍കുന്നതാണ് ഫ്‌ളെക്‌സി വര്‍ക്ക് പെര്‍മിറ്റ്. രണ്ടു വര്‍ഷത്തേക്ക് കാലാവധിയുള്ള ഇവ വീണ്ടും പുതുക്കാന്‍ അവസരമുണ്ട്. എന്നാൽ ഇനി ബഹ്റൈനിൽ എത്തുന്ന പ്രവാസികൾക്ക് ഇനിനുള്ള അവസരമാണ് പുതിയ നടപടിയുടെ ഇല്ലാതാകുന്നത്.
തൊഴിലാളികള്‍ക്ക് മികച്ച തൊഴില്‍ സംരക്ഷണം ഉറപ്പാകുന്നതിനാണ് പുതിയ നടപടിയെന്നാണ് തീരുമാനം പ്രഖ്യാപിച്ചു കൊണ്ട് ബഹ്‌റൈന്‍ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്‍മാന്‍ ബിന്‍ ഹമദ് അല്‍ഖലീഫ വ്യക്തമാക്കിയത്. ജോലിക്കായി രജിസ്റ്റര്‍ ചെയ്യുന്നതിനും തൊഴില്‍ മാറുന്നതിനുമുള്ള നടപടിക്രമങ്ങള്‍ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി കൂടിയാണ് നടപടിയെന്നും അദ്ദേഹം അറിയിച്ചു.
ബഹ്‌റൈനിലെ ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റിയാണ് പുതിയ പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കുക. പുതിയ പരിഷ്‌ക്കാരങ്ങളുടെ അടിസ്ഥാനത്തില്‍ തൊഴിലാളികളുടെ രജിസ്ട്രേഷന്‍ എളുപ്പമാക്കുന്നതിന് പുതിയ ലേബര്‍ രജിസ്ട്രേഷന്‍ കേന്ദ്രങ്ങളും ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ പോര്‍ട്ടലും സ്ഥാപിക്കും.
ജോലി സ്ഥലങ്ങളിലെ സുരക്ഷയും സംരക്ഷണവും വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി വര്‍ക്ക് പെര്‍മിറ്റുകളെ തൊഴിലധിഷ്ഠിതവും തൊഴില്‍ മാനദണ്ഡങ്ങള്‍ക്ക് അനുസൃതമാക്കി മാറ്റും എന്നതാണ് മറ്റൊരു പരിഷ്‌ക്കാരം. ഇതോടെ വര്‍ക്ക് പെര്‍മിറ്റ് അനുസരിച്ചുള്ള തൊഴിലില്‍ മാത്രമേ ഏര്‍പ്പെടാന്‍ സാധിക്കൂ.
തൊഴിലാളിയും തൊഴിലുടമയും തമ്മിലുള്ള തര്‍ക്കങ്ങളില്‍ ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റിയുടെ പ്രാതിനിധ്യം ഉറപ്പാക്കും എന്നതും തൊഴില്‍ നിയമ പരിഷ്‌ക്കാരങ്ങളുടെ ഭാഗമായി നടപ്പിലാക്കും.
നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന തൊഴിലുടമകളെ കണ്ടെത്തുന്നതിനുള്ള പരിശോധനകള്‍ വര്‍ധിപ്പിക്കാനും കര്‍ശനമാക്കാനും തീരുമാനമുണ്ട്. തൊഴിലുടമകളുടെയും തൊഴിലാളികളുടെയും വ്യാപാര സമൂഹത്തിന്റെയും അവകാശങ്ങള്‍ സംരക്ഷിക്കുകയും സുരക്ഷ ഉറപ്പുവരുത്തുകയും ചെയ്യുന്നതിന്റെ ഭാഗമായാണ് നടപടി.
അതുപോലെ കഴിഞ്ഞ ദിവസം നിയമങ്ങൾ ലംഘിച്ച് രാജ്യത്ത് ജോലി ചെയ്തുവരികയായിരുന്ന പ്രവാസികളെ പിടികൂടിയിരുന്നു.കഴിഞ്ഞ ദിവസം രാജ്യത്തെ ചില സ്ക്രാപ്പ്‍ യാര്‍ഡുകളിലും മെറ്റല്‍ ഷോപ്പുകളിലും വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരെത്തി പരിശോധിച്ചു. അനധികൃതമായി രാജ്യത്ത് ജോലി ചെയ്യുകയായിരുന്ന നിരവധി പ്രവാസികളെയാണ് അധികൃതർ പരിശോധനകളില്‍ അറസ്റ്റ് ചെയ്‍തത്.
46 കടകളില്‍ കഴിഞ്ഞ ദിവസം പരിശോധനയ്ക്കായി ഉദ്യോഗസ്ഥരെത്തിയിരുന്നു. 17 പ്രവാസി തൊഴിലാളികളെ ഇവിടങ്ങളില്‍ നിന്ന് അറസ്റ്റ് ചെയ്‍തു. ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള നാഷനാലിറ്റി പാസ്‍പോര്‍ട്ട്സ് ആന്റ് റെസിഡന്‍സ് അഫയേഴ്‍സ് വകുപ്പിന്റെയും ക്യാപിറ്റല്‍ ഗവര്‍ണറേറ്റ് പൊലീസ് ഡയറക്ടറേറ്റിന്റെയും വ്യവസായ - വാണിജ്യ മന്ത്രാലയത്തിന്റെയും സഹകരണത്തോടെ ബഹ്റൈനിലെ ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റിയാണ് പരിശോധന നടത്തിയത്. തൊഴില്‍, താമസ നിയമ ലംഘനങ്ങള്‍ക്ക് ഇവര്‍ക്കെതിരെ നടപടികള്‍ സ്വീകരിച്ചുവരികയാണെന്ന് അധികൃതര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha