സൗദിയില്‍ 12 പേര്‍ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു, രണ്ട് മലയാളികള്‍ മരിച്ചു, കുട്ടികളുൾപ്പെടെ 10 പേർക്ക് പരിക്ക്
സൗദിയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളികളുടെ ജീവനാണ് പൊലിഞ്ഞത്. വടക്കന്‍ പ്രവിശ്യയായ ഖസീമില്‍ ബുറൈദക്കടുത്ത് ഉണ്ടായ വാഹനാപകടത്തില്‍ രണ്ട് പ്രവാസി മലയാളികള്‍ക്ക് ജീവൻ നഷ്ടമായത്. അല്‍റാസിലെ നബ്ഹാനിയയില്‍ ഇന്ന് പുലര്‍ച്ചെ മൂന്നു മണിക്കാണ് സംഭവം.
മലപ്പുറം മക്കരപ്പറമ്പ് കാച്ചിനിക്കാട് സ്വദേശി ചെറുശ്ശോല ഇഖ്ബാല്‍ (44), മഞ്ചേരി വള്ളിക്കാപ്പറ്റ സ്വദേശി വെള്ളക്കാട്ട് ഹുസൈന്‍ (23) എന്നവരാണ് മരിച്ചത്. അപകടത്തിൽ സ്ത്രീകളും കുട്ടികളുമുൾപ്പെടെ 10 പേർക്ക് പരിക്കേറ്റു. കുട്ടികൾക്ക് നിസ്സാര പരിക്കുകളാണുള്ളത്. ഹുറൈമലയില്‍ ജോലി ചെയ്യുന്ന ഇവര്‍ കുടുംബ സമേതം മദീനയിലേക്ക് പുറപ്പെട്ടതായിരുന്നു.
ഒരു കുടുംബത്തിലെ മൂന്ന് സഹോദരങ്ങളും, അവരുടെ കടുംബവുമാണ് വാഹനത്തിലുണ്ടായിരുന്നത്. ഇഖ്ബാലിന്റെ കുടുംബമടക്കം മൂന്ന് കുടുംബങ്ങളും ഹുസൈനും ഡ്രൈവറുമുള്‍പ്പടെ 12 പേര്‍ വാനില്‍ ഉണ്ടായിരുന്നതായാണ് വിവരം. ഇഖ്ബാലിന്റെ ഭാര്യ സഹോദരനാണ് മരിച്ച ഹുസ്സൈന്‍..
ഹുറൈംലയില്‍ വര്‍ക്ക്‌ഷോപ്പ് നടത്തുകയായിരുന്നു ഇഖ്ബാല്‍. ആരുടേയും പരിക്ക് ഗുരതരമല്ലെന്നാണ് പ്രാഥമിക വിവരം. പരിക്കേറ്റ് രണ്ട് ആശുപത്രികളിലായി ചികിത്സയിലായിരുന്നവരെ ഡിസ്ചാര്‍ജ് ചെയ്തതായാണ് റിപ്പോർട്ടുകൾ. അല്‍റാസ് കെ.എം.സി.സി പ്രസിഡന്റ് ശുഐബ്, ഉനൈസ കെഎംസിസി പ്രസിഡന്റ് ജംഷീര്‍ മങ്കട, റിയാദ് കെഎംസിസി വെല്‍ഫയര്‍ വിംഗ് ചെയര്‍മാന്‍ സിദ്ദീഖ് തുവ്വൂര്‍ എന്നിവര്‍ ബന്ധുക്കളെ സഹായിക്കാന്‍ രംഗത്തുണ്ട്.
അതേസമയം, സൗദി അറേബ്യയിൽ അമിത വേഗതയിലെത്തിയ കാർ വീടിന്റെ ഭിത്തിക്ക് മുകളിലേക്ക് ഇടിച്ചുകയറിയും അപകടം ഉണ്ടായി. അപകടത്തില്‍ വാഹനത്തിലെ ഡ്രൈവര്‍ക്ക് പരിക്കേറ്റു. പ്രധാന റോഡിലൂടെ പാഞ്ഞുവന്ന കാറാണ് നിയന്ത്രണം വിട്ട് അപകടത്തിന് ഇടയാക്കിയത്.
ജിദ്ദ നഗരത്തിലാണ് സംഭവം. അമിത വേഗത്തിലായിരുന്ന കാർ നിയന്ത്രണം വിട്ട് സമീപത്തെ വീടിന്റെ ഭിത്തിക്ക് മുകളിലേക്ക് പാഞ്ഞുകയറുകയായിരുന്നു. സംഭവത്തില്‍ നടപടികള്‍ സ്വീകരിച്ചതായി സൗദി ട്രാഫിക് ഡയറക്ടറേറ്റ് പറഞ്ഞു. അപകടത്തില്‍പെട്ട കാറിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്.
https://www.facebook.com/Malayalivartha