കഴുകൻ കണ്ണുകളുമായി സൗദി....! സുരക്ഷ വർദ്ധിപ്പിക്കുന്ന തരത്തിലുള്ള നീക്കവുമായി മുന്നിട്ടിറങ്ങി ആഭ്യന്തര മന്ത്രാലയം, സ്വകാര്യത ലംഘിക്കുന്ന പത്ത് സ്ഥലങ്ങളിലൊഴികെ എല്ലായിടത്തും നിരീക്ഷണ ക്യാമറകൾ...

നിയമങ്ങൾ കർശനമായി പാലിക്കുന്ന ഗൾഫ് രാഷ്ട്രമാണ് സൗദി. കുറ്റകൃത്യങ്ങൾ ഒരു തരത്തിലും ഇവിടെ വെച്ചു പൊറപ്പിക്കില്ല. ഇത്തരത്തിൽ കുറ്റകൃത്യങ്ങളിലും നിയമലംഘനങ്ങളിലും ഏർപ്പെടുന്നവർക്ക് പരമാവധി ശിക്ഷ വിധിക്കുകയും ചെയ്യുന്നു. സൗദിയിൽ പ്രധാനമന്ത്രിയായി മുഹമ്മദ് ബിൻ സൽമാൻ എത്തിയതിന് പിന്നാലെ വലിയ മാറ്റങ്ങളാണ് രാജ്യത്ത് സംഭവിച്ചുകൊണ്ടിരിക്കുന്നത്.
ഇപ്പോൾ പൊതുജനങ്ങളുടെ സുരക്ഷ വർദ്ധിപ്പിക്കുന്ന തരത്തിലുള്ള നീക്കവുമായി മുന്നിട്ടിറങ്ങിയിരിക്കുകയാണ് സൗദി. സൗദിയിൽ സുരക്ഷാ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കേണ്ട സ്ഥലങ്ങൾ ആഭ്യന്തര മന്ത്രാലയം നിർണയിച്ചു. സ്വകാര്യത ലംഘിക്കുന്ന പത്ത് സ്ഥലങ്ങളിലൊഴികെ എല്ലായിടത്തും നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കണമെന്നാണ് മന്ത്രാലയം വ്യവസ്ഥ ചെയ്യുന്നത്.
ക്യാമറകളുടെ ഉപയോഗവുമായി ബന്ധപ്പെട്ട് നിരവധി നിയന്ത്രണങ്ങളും പുതിയ വ്യവസ്ഥയിലുൾപ്പെടുത്തി. സ്വകാര്യത ലംഘിക്കുന്ന പത്ത് സ്ഥലങ്ങളിലൊഴികെ എല്ലായിടത്തും നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കാനാണ് പുതിയ തീരുമാനം.സുരക്ഷാ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കണമെന്ന നിബന്ധന സൗദിയിലുടനീളം നടപ്പാക്കാൻ മന്ത്രിസഭ അടുത്തിടെ തീരുമാനിച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ് കാമറകൾ സ്ഥാപിക്കാൻ അനുവാദമുള്ളതും ഇല്ലാത്തതുമായ സ്ഥലങ്ങൾ ആഭ്യന്തരമന്ത്രാലയം നിർണയിച്ചിരിക്കുന്നത്.
പാർപ്പിട കെട്ടിടങ്ങളും ഷോപ്പിംഗ് സെൻ്ററുകളുമുൾപ്പെടെ മറ്റുസ്ഥലങ്ങളിലെല്ലാം പ്രത്യകമായ വ്യവസ്ഥകൾ പാലിച്ചു കൊണ്ട് കാമറകൾ സ്ഥാപിക്കണമെന്നാണ് മന്ത്രാലയം നിർദേശിക്കുന്നത്. ആശുപത്രികളിലെ പരിശോധനാ മുറികൾ, കിടത്തി ചികിത്സിക്കുന്ന സ്ഥലങ്ങൾ, ഫിസിയോതെറാപ്പി സെന്റര്‍ , വസ്ത്രങ്ങൾ മാറാനുള്ള സ്ഥലങ്ങൾ, ടോയ്‌ലറ്റുകൾ, വനിതാ സലൂണുകൾ, വനിതാ ക്ലബ്ബുകൾ, ടൂറിസ്റ്റുകൾക്കുള്ള പാർപ്പിട യുണിറ്റുകൾ, ഓപ്പറേഷൻ തിയേറ്ററുകൾ, സ്വകാര്യ സ്ഥലങ്ങൾ എന്നിവിടങ്ങളിലാണ് ക്യാമറകൾ സ്ഥാപിക്കുന്നതിന് മന്ത്രാലയം വിലക്കേർപ്പെടുത്തിയത്.
മന്ത്രാലയത്തിൻ്റെയോ, ജുഡീഷ്യറിയുടെയോ ഉത്തരവോ അല്ലെങ്കിൽ അംഗീകൃത അന്വേഷണ അതോറിറ്റിയുടെ അഭ്യർഥനയോ ഇല്ലാതെ റെക്കോർഡ് ചെയ്ത ക്യാമറ ദൃശ്യങ്ങൾ കൈമാറുകയോ പ്രസിദ്ധീകരിക്കുകയോ ചെയ്യാൻ പാടില്ല. മാനദണ്ഡങ്ങൾക്ക് വിരുദ്ധമായി സ്ഥാപിക്കുന്ന ഓരോ സി.സി.ടി.വി ഉപകരണങ്ങൾക്കും ഓരോ നിരീക്ഷണ ക്യാമറക്കും 500 റിയാൽ വീതം പിഴ ചുമത്തും. വ്യവസ്ഥകൾ പാലിച്ച് സ്ഥാപിക്കാത്തതിനും പ്രദേശം സി.സി.ടി.വി നിരീക്ഷണത്തിലാണ് എന്ന് അറിയിക്കുന്ന ബോർഡ് സ്ഥാപിക്കാത്തതിനും ഓരോ ക്യാമറക്കും സി.സി.ടി.വി ഉപകരണത്തിനും ആയിരം റിയാൽ തോതിലും പിഴ ചുമത്തും.
സി.സി.ടി.വി റെക്കോർഡുകൾ സൂക്ഷിക്കാത്തതിന് 5,000 റിയാലും നിരോധിത സ്ഥലങ്ങളിൽ ക്യാമറ സ്ഥാപിച്ചാൽ 10,000 റിയാലും, നിയമ വിരുദ്ധമായി റെക്കോർഡുകൾ നീക്കം ചെയ്യുന്നവർക്കും പ്രചരിപ്പിക്കുന്നവർക്കും സി.സി.ടി.വി സംവിധാനവും റെക്കോർഡുകളും നശിപ്പിക്കുന്നവർക്കും 20,000 റിയാൽ തോതിലും പിഴ ചുമത്തുമെന്ന് മന്ത്രാലയം അറിയിച്ചു.
സൗദിയുടെ വികസനം ലക്ഷ്യമിട്ട് വമ്പൻ നീക്കങ്ങളാണ് മുഹമ്മദ് ബിന്‍ സല്‍മാന്‍റെ നേതൃത്വത്തിൽ നടക്കുന്നത്. അധികാരത്തിലേറിയ പിന്നാലെ രാജ്യത്തെ നേട്ടങ്ങളുടേയും വികസനത്തിന്റേയും നെറുകയിൽ എത്തിക്കുകയെന്നതാണ് അദ്ദേഹത്തിന്റെ ലക്ഷ്യം. രാജ്യത്തെ 12 നഗരങ്ങളില്‍ വന്‍ വികസനം സാധ്യമാക്കുന്ന 'സൗദി ഡൗണ്‍ടൗണ്‍ കമ്പനി'മുഹമ്മദ് ബിന്‍ സല്‍മാൻ പ്രഖ്യാപിച്ചു.
സ്വകാര്യമേഖലക്ക് പുതിയ അവസരങ്ങള്‍ ലഭ്യമാക്കുന്നതിനും തദേശീയര്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും പദ്ധതികള്‍ സഹായകമാകും. സ്വകാര്യമേഖലയിലേക്ക് അവസരങ്ങള്‍ എത്തുമ്പോൾ അത് പ്രവാസികൾക്കാണ് കൂടുതൽ പ്രയോജനപ്പെടുക. മദീന, അല്‍ ഖോബാര്‍, അല്‍ അഹ്‌സ, ബുറൈദ, നജ്‌റാന്‍, ജിസാന്‍, ഹാഇല്‍, അല്‍ബാഹ, അറാര്‍, താഇഫ്, ദൗമത്തുല്‍ ജന്‍ദല്‍, തബൂക്ക് എന്നിവിടങ്ങളില്‍ പബ്ലിക് ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് ഉപയോഗിച്ച് 10 ലക്ഷം ചതുരശ്ര മീറ്ററില്‍ നഗര വികസനം നടപ്പാക്കുകയാണ് കമ്പനിയുടെ പ്രഥമ ലക്ഷ്യം.
https://www.facebook.com/Malayalivartha






















