ദുബായിലെത്തിയാൽ ഇനി അടിമുടി പരിശോധന, ഇത്തരക്കാർക്ക് വന്നിറങ്ങുമ്പോൾ തന്നെ പിടിവീഴും, വ്യോമ, കര, നാവിക കവാടങ്ങളിലൂടെ വ്യാജരേഖകളുമായി വരുന്നവരെ അവിടെ തന്നെ കുടുക്കാൻ പദ്ധതികള്‍, ശരീര ഭാഷ അടക്കമുള്ള ലക്ഷണങ്ങള്‍ വഴി ഇത്തരക്കാരെ കണ്ടെത്താൻ ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം...

നിയമ ലംഘകർക്കെതിരേയും അനധികൃതമായി രാജ്യത്ത് പ്രവേശിക്കാൻ ശ്രമിക്കുന്നവർക്കെതിരേയുമുള്ള നടപടികൾ കർശനമാക്കി ദുബായ്. രാജ്യത്ത് ഇത്തരത്തിലുള്ള ഒരു പ്രവർത്തിയും ഇനി നടത്താൻ ആരേയും അനുവദിക്കില്ല. ഇത് മുളയിലെ നുള്ളിക്കളയാൻ തന്നെയാണ് ശ്രമം. അത്തരത്തിൽ ഒരു മുന്നറിയിപ്പാണ് പുറത്തുവന്നിരിക്കുന്നത്. വ്യോമ, കര, നാവിക കവാടങ്ങളിലൂടെ വ്യാജരേഖകളുമായി വരുന്നവരെ അവിടെ തന്നെ കുടുക്കാനുള്ള പദ്ധതികള്‍ നടപ്പാക്കുന്നത്.
വ്യാജ രേഖകളുമായി രാജ്യത്ത് പ്രവേശിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് ദുബായ് എമിഗ്രേഷന്‍ വിഭാഗം മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. സാങ്കേതിക വിദ്യകളുടെ സഹായം മാത്രമല്ല ഇതിനായി ഉപയോഗിക്കുന്നത് എന്നതാണ് എടുത്തു പറയേണ്ട ഒരു പ്രധാനപ്പെട്ട കാര്യം. ശരീര ഭാഷ അടക്കമുള്ള ലക്ഷണങ്ങള്‍ വഴി കണ്ടെത്തുന്നതിന് ഉദ്യോഗസ്ഥര്‍ക്കു പരിശീലനം നല്‍കുമെന്ന് ദുബായ് ഇമിഗ്രേഷന്‍ ഡയറക്ടര്‍ ജനറല്‍ മുഹമ്മദ് അഹമ്മദ് അല്‍ മറി അറിയിച്ചു.
സാങ്കേതിക വിദ്യയുടെ സഹായത്തോടെ രേഖകള്‍ പരിശോധിക്കുന്നത് പോലെ തന്നെ ശരീര ഭാഷയിലൂടെയും കള്ളത്തരം കണ്ടെത്താന്‍ കഴിയും.രേഖകള്‍ പരിശോധിക്കുമ്ബോള്‍ അവരുടെ കണ്ണുകള്‍, ശരീരത്തിന്റെ ചലനങ്ങള്‍ ഇവ സസൂക്ഷ്മം നിരീക്ഷിച്ചു നിഗമനത്തിലെത്താന്‍ ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കുമെന്നും അധികൃതര്‍ വ്യക്തമാക്കി.
ടെര്‍മിനല്‍ 1,2,3, ജബല്‍ അലിയിലെ അല്‍മക്തൂം രാജ്യാന്തര വിമാനത്താവളങ്ങളിലായി 1357 പാസ്‌പോര്‍ട്ട് ഉദ്യോഗസ്ഥരുണ്ട്. ഇവരുടെ ചുമതലയിലാണ് വ്യാജരേഖകളുടെ പരിശോധന. ഓരോ പാസ്‌പോര്‍ട്ട് കൗണ്ടറും നൂതന സാങ്കേതിക സൗകര്യങ്ങളോടെയാണ് പ്രവര്‍ത്തിക്കുന്നത്. ഇതുവഴി വിവിധ രാജ്യങ്ങളുടെ അസല്‍ പാസ്‌പോര്‍ട്ടും വ്യാജ പാസ്‌പോര്‍ട്ടും അതിവേഗം വേര്‍തിരിച്ചറിയാന്‍ സാധിക്കും. ഇതിനായി ഡോക്യുമെന്റ് ലാബും ഇമിഗ്രേഷനു കീഴിലുണ്ട്. ഈ വര്‍ഷം ഓഗസ്റ്റ് 24 വരെ 849 വ്യാജ രേഖകള്‍ ഇവർ പിടികൂടിയിട്ടുണ്ട്.
യാത്രാരേഖകളുമായി ബന്ധപ്പെട്ട തിരിമറികളും ആള്‍മാറാട്ടവും കണ്ടെത്താന്‍ പ്രത്യേക സുരക്ഷാ പരിശീലനം നേടിയവരെയാണ് പാസ്‌പോര്‍ട്ട് ഉദ്യോഗസ്ഥരായി നിയമിക്കുന്നത്. അറബിക്, .ഇംഗ്ലിഷ് ഭാഷകള്‍ക്ക് പുറമെ ചൈനീസ്, ഫ്രഞ്ച്, സ്പാനിഷ്, റഷ്യന്‍, പേര്‍ഷ്യന്‍ ഭാഷകള്‍ സംസാരിക്കാന്‍ കഴിയുന്നവരാണ് ഉദ്യോഗസ്ഥര്‍.
ഇതുപോലെ രാജ്യത്ത് പാര്‍പ്പിട നിയമങ്ങള്‍ ലംഘിച്ച് താമസിക്കുന്നവരെ കണ്ടെത്താൻ പരിശോധനകള്‍ ശക്തമാക്കിയിരിക്കുകയാണ് ദുബായ് മുനിസിപ്പാലിറ്റി. താമസ സൗകര്യവുമായി ബന്ധപ്പെട്ട് രാജ്യത്ത് നിലനില്‍ക്കുന്ന നിയമം പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തുകയും അതുവഴി താമസക്കാരുടെ സുരക്ഷയും സൗകര്യവും ശക്തിപ്പെടുത്തുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് നടപടി സ്വീകരിക്കുന്നത്.
അതോടൊപ്പം തന്നെ ഇതിനായി ആദ്യം ദുബായ് റെസ്റ്റ് എന്ന മൊബൈല്‍ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത് ഓപ്പണ്‍ ചെയ്യണം. നിലവില്‍ അക്കൗണ്ടുള്ളവര്‍ ലോഗിന്‍ ചെയ്യണം. അല്ലാത്തവര്‍ രജിസ്റ്റര്‍ ചെയ്ത ശേഷം ലോഗിന്‍ ചെയ്യണം. തുടര്‍ന്ന് ഇന്‍ഡിവിഡ്വല്‍ ഓപ്ഷന്‍ തെരഞ്ഞെടുത്ത് യുഎഇ പാസ് ഉപയോഗിച്ചാണ് ലോഗിന്‍ ചെയ്യേണ്ടത്.
യുഎഇ പാസ് ഉപയോഗിച്ച് ഒതന്റിക്കേറ്റ് ചെയ്ത ശേഷം ഡാഷ് ബോര്‍ഡില്‍ നിന്ന് തന്റെ ഉടമസ്ഥതയിലുള്ളതോ താമസിക്കുന്നതോ ആയ കെട്ടിടം തെരഞ്ഞെടുക്കണം. മാനേജ് കോഒക്യുപ്പന്റ് എന്നത് തെരഞ്ഞെടുത്ത് ചേര്‍ക്കാനുള്ളവരുടെ പേരുവിവരങ്ങള്‍ ചേര്‍ക്കുകയാണ് അടുത്ത പടി. താമസിക്കുന്നവരുടെ എമിറേറ്റ്സ് ഐഡി, ജനന തീയതി എന്നിവ നല്‍കി വെരിഫൈ ബട്ടന്‍ അമര്‍ത്തണം. ഈ രീതിയില്‍ കെട്ടിടത്തില്‍ താമസിക്കുന്ന മുഴുവന്‍ പേരുടെയും വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യാം. നേരത്തേ രജിസ്റ്റര്‍ ചെയ്ത ഒരാളെ നീക്കം ചെയ്യാനാണെങ്കില്‍ ഡിലീറ്റ് ഐക്കല്‍ സെലക്ട് ചെയ്ത് സബ്മിറ്റ് ബട്ടന്‍ ക്ലിക്ക് ചെയ്താല്‍ മതിയാവും.
അതായത് നിയമം അനുവദിക്കുന്നതിലും കൂടുതല്‍ ആളുകളോ കുടുംബങ്ങളോ ഒരു താമസ സ്ഥലത്ത് കഴിയുന്നുണ്ടോ എന്നും കുടുംബങ്ങള്‍ക്ക് മാത്രമായി നിശ്ചയിക്കപ്പെട്ട റെസിഡന്‍ഷ്യല്‍ പ്രദേശങ്ങളില്‍ കുടുംബത്തോടൊപ്പമല്ലാതെ തനിച്ച് താമസിക്കുന്നവര്‍ക്കായി വീടുകള്‍ അനുവദിച്ചിട്ടുണ്ടോ എന്നീ കാര്യങ്ങളാണ് പ്രധാനമായും മുനിസിപ്പാലിറ്റി അധികൃതര്‍ പരിശോധിക്കുന്നത്. ഈ വര്‍ഷം തുടക്കം മുതല്‍ ഇതുവരെ 19,837 ഫീല്‍ഡ് വിസിറ്റുകള്‍ ഇതുമായി ബന്ധപ്പെട്ട് മുനിസിപ്പാലിറ്റി പൂര്‍ത്തിയാക്കിയതായി അധികൃതര്‍ അറിയിക്കുകയുണ്ടായി. എല്ലാ ദിവസവും രാവിലെയും വൈകുന്നേരങ്ങളിലുമാണ് മറ്റു സര്‍ക്കാര്‍ ഏജന്‍സികളുടെ കൂടി സഹായത്തോടെ താമസ കേന്ദ്രങ്ങളില്‍ സംയുക്ത പരിശോധനകള്‍ നടന്നുവരുന്നത്.
https://www.facebook.com/Malayalivartha






















