പ്രവാസികൾക്ക് തൊഴിൽ നഷ്ടപ്പെട്ടാലും ഇനി കൃത്യസമയത്ത് ശമ്പളം! മാസം തോറും പരമാവധി 20,000 ദിർഹം, യു.എ.ഇയിൽ തൊഴിൽ നഷ്ടപ്പെടുന്നവർക്ക് ഇൻഷൂറൻസ് സംവിധാനം നിലവിൽ, പദ്ധതിയുടെ ഭാഗമായി ജീവനക്കാർ 40 ദിർഹം മുതൽ 100 ദിർഹം വരെ ഈ സ്‌കീമിലക്ക് അടക്കേണ്ടി വരും

തൊഴിൽ നിയമങ്ങളിൽ അടുത്തിടെ മാറ്റം വരുത്തിയ യു.എ.ഇ ഇപ്പോൾ പ്രവാസികൾക്ക് ആശ്വാസകരമായ മറ്റൊരു പദ്ധതി നടപ്പാക്കി തുടങ്ങിയിരിക്കുകയാണ്. ഇനി തൊഴിൽ നഷ്ടപ്പെട്ടാലും പ്രവാസികൾക്ക് അധികം ടെൻഷൻ വേണ്ട. ജോലി പോയാൽ പരമാവധി 20,000 ദിർഹം മാസം തോറും ലഭിക്കും. യു.എ.ഇയിൽ തൊഴിൽ നഷ്ടപ്പെടുന്നവർക്ക് ഇൻഷൂറൻസ് സംവിധാനം നിലവിൽ വന്നു കഴിഞ്ഞു.
ജോലി പോയാൽ മൂന്ന് മാസം വരെ ശമ്പളത്തിൻറെ 60 ശതമാനം ലഭിക്കുന്ന രീതിയിലാണ് പദ്ധതി നടപ്പാക്കുക. സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് മുതൽ ഫെഡറൽ സർക്കാർ ജീവനക്കാർക്ക് വരെ ഇതിന്റെ ഭാഗമാകാം. പ്രവാസികൾക്കും സ്വദേശികൾക്കും ഒരുപോലെ ഇതിന്റെ ആനൂകൂല്യം ലഭിക്കും.
തൊഴിൽ നഷ്ടപ്പെടുന്നവർക്ക് മറ്റൊരു ജോലി കണ്ടെത്തുന്നത് വരെ ആശ്വാസമേകുകയാണ് പദ്ധതിയുടെ ലക്ഷ്യം. യു.എ.ഇ മാനുഷിക വിഭവശേഷി മന്ത്രാലയമാണ് തൊഴിൽ നഷ്ടപ്പെട്ടവർക്കുള്ള ഇൻഷൂറൻസ് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.പദ്ധതിയുടെ ഭാഗമായി ജീവനക്കാർ 40 ദിർഹം മുതൽ 100 ദിർഹം വരെ ഈ സ്‌കീമിലക്ക് അടക്കേണ്ടി വരും.
മൂന്ന് മാസം വരെയാണ് ഇൻഷൂറൻസ് തുക ലഭിക്കുന്നതെങ്കിലും അതിന് മുൻപ് പുതിയ ജോലി ലഭിച്ചാൽ പിന്നീട് തുക ലഭിക്കില്ല. ഇൻഷ്വറൻസ് പ്രീമിയം അടക്കാൻ തുടങ്ങി 12 മാസം പിന്നിട്ട ശേഷമേ പരിരക്ഷക്ക് യോഗ്യതയുണ്ടാവൂ. അതേസമയം,സ്വന്തം സ്ഥാപനത്തിൽ ജോലി ചെയ്യുന്നവർ, വീട്ടുജോലിക്കാർ, പാർട്ട് ടൈം ജീവനക്കാർ, 18 വയസ്സിൽ താഴെയുള്ളവർ, വിരമിക്കൽ പെൻഷൻ സ്വീകരിച്ച ശേഷം പുതിയ ജോലിയിൽ പ്രവേശിച്ചവർ എന്നിവർക്ക് ഇൻഷൂറൻസ് ആനുകൂല്യം ലഭിക്കില്ല.
അച്ചടക്ക നടപടിയുടെ പേരിൽ ജോലിയിൽ നിന്ന് പിരിച്ചുവിട്ടവർക്കും പരിരക്ഷ ലഭിക്കില്ല.നഷ്ടപരിഹാരം ആവശ്യപ്പെടുന്നതിൽ കൃത്രിമം കാണിച്ചാൽ ശിക്ഷിക്കപ്പെടും. ജോലി ചെയ്യുന്ന സ്ഥാപനം യഥാർഥമല്ലെന്ന് കണ്ടെത്തിയാലും പിഴ ശിക്ഷ ലഭിക്കും.അതേസമയം, യുഎഇയില്‍ ജീവനക്കാര്‍ക്ക് കൃത്യസമയത്ത് തന്നെ മുഴുവന്‍ ശമ്പളവും ബാങ്ക് അക്കൗണ്ടുകള്‍ വഴി നല്‍കണമെന്ന് സ്വകാര്യ കമ്പനികളെ അധികൃതര്‍ ഓര്‍മിപ്പിക്കുകയുണ്ടായി.
മാനവ വിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയമാണ് ഇത് സംബന്ധിച്ച പ്രസ്‍താവന പുറത്തിറക്കിയത്. ശമ്പളം നല്‍കുന്നതില്‍ വീഴ്‍ച വരുത്തിയാല്‍ കമ്പനികള്‍ക്ക് പിഴ ചുമത്തുമെന്നും മുന്നറിയിപ്പില്‍ പറയുന്നു. രാജ്യത്തെ 'വേജ് പ്രൊട്ടക്ഷന്‍ സിസ്റ്റം' വഴി നിശ്ചിത തീയ്യതികളില്‍ തന്നെ ശമ്പളം നല്‍കണം. ജോലിയില്‍ തൊഴിലാളികള്‍ കാണിക്കുന്ന ആത്മാര്‍ത്ഥതക്ക് പകരമായി കൃത്യസമയത്ത് ശമ്പളം ലഭിക്കാന്‍ അവര്‍ക്ക് അവകാശമുണ്ടെന്ന് മാനവ വിഭവശേഷി - സ്വദേശിവത്കരണ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി പറഞ്ഞു.
ദിവസക്കൂലിയാണ് നൽക്കുന്നത് എങ്കിലും പറഞ്ഞ സമയത്ത് അത് കൃത്യമായും മുഴുവനായും കമ്പനികൾ ജോലിക്കാർക്ക് നൽകണം എന്ന് മന്ത്രാലയം അറിയിക്കുകയുണ്ടായി.വേതന സംരക്ഷണവുമായി ബന്ധപ്പെട്ട് 2016 ലെ ഉത്തരവ് 739 അനുസരിച്ച് മന്ത്രാലയത്തിൽ രജിസ്റ്റർ ചെയ്ത എല്ലാ കമ്പനികളും ഡബ്ല്യുപിഎസ് സബ്‌സ്‌ക്രൈബുചെയ്‌ത് സിസ്റ്റം വഴി ശമ്പളം നൽകണം .
മന്ത്രാലയത്തിൽ രജിസ്റ്റർ ചെയ്തിട്ടുള്ള സ്വകാര്യ മേഖലയിലെ കമ്പനികൾ യുഎഇയിലെ ഒരു ബാങ്കിൽ അക്കൗണ്ട് തുറക്കണം. ജീവനക്കാർക്ക് ശമ്പളം നൽകാൻ തൊഴിലുടമയുടെ ബാങ്കിനെയോ ഏജന്റിനെയോ അധികാരപ്പെടുത്തരുത്. ജീവനക്കാരന്റെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് തന്നെ ശമ്പളം നൽകണം. ബാങ്കുകൾ വഴി അല്ലാതെ ഇത്തരം സേവനങ്ങൾ നൽക്കുന്ന അംഗീകൃതവും അംഗീകാരമുള്ളതുമായ ധനകാര്യ സ്ഥാപനങ്ങൾ വഴിയും ശമ്പള കൈമാറ്റം നടത്താം.ശമ്പളം നൽകാൻ വൈകുന്ന കമ്പനികൾക്ക് പിഴ ചുമത്തും.
https://www.facebook.com/Malayalivartha






















