സൗദിയിൽ ഇന്നും കനത്ത മഴയ്ക്ക് സാധ്യത, നിരവധി റോഡുകൾ അടച്ചു, ടണലുകളിൽ വെള്ളപ്പൊക്കം, കനത്ത മുന്നറിയിപ്പ്

സൗദിയിൽ ഇന്നും കനത്ത മഴയ്ക്ക് സാധ്യത. വരും മണിക്കൂറുകളിൽ വിവിധയിടങ്ങളിൽ ശക്തമായ മഴ ഉണ്ടാകും. കഴിഞ്ഞ ഏതാനും ദിവസങ്ങളായി രാജ്യത്തിന്റെ വിവിധ മേഖലകളിൽ അതിശക്തമായ മഴയാണ് അനുഭവപ്പെട്ടത്. ഇതേതുടർന്ന് റോഡുകളിലെ ടണലുകളിൽ വെള്ളം നിറഞ്ഞതോടെ ജിദ്ദയിലെ നിരവധി റോഡുകൾ അടച്ചു. ഹിറ സ്ട്രീറ്റ് ടണൽ, പ്രിൻസ് മജീദ് ടണൽ, പ്രിൻസ് സൗദ് അൽ-ഫൈസൽ സ്ട്രീറ്റ്, പലസ്തീൻ സ്ട്രീറ്റ് എന്നിവയാണ് നഗരസഭ അടച്ചത്. ഇതുവഴിയുള്ള വാഹനങ്ങൾ അൽഹറമൈൻ റോഡിലേയ്ക്ക് തിരിച്ചുവിട്ടു.
വെള്ളം ഇറങ്ങുന്നതിനനുസരിച്ച് റോഡുകൾ തുറക്കുമെന്ന് അധികൃതർ അറിയിച്ചു. ടണലുകളിലെയും ഓവുചാലുകളിലേയും വെള്ളം വറ്റിക്കാനും മാലിന്യങ്ങൾ കളയാനും ജിദ്ദ നഗരസഭ ഇന്നലെ മുതൽ ശ്രമം തുടങ്ങിയിരുന്നു. ചില റോഡുകൾ ഇതോടകം തുറന്നിട്ടു. ഇതുവഴി യാത്ര ചെയ്യുന്നവർ അധികൃതരുടെ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കണമെന്ന് നഗരസഭ അറിയിച്ചു. കനത്ത മഴമൂലമുണ്ടായ വെള്ളക്കെട്ടിൽ ചെറിയ ചില വാഹനങ്ങൾ മുങ്ങി അപകടം സംഭവിച്ചു.
മഴ മുന്നറിയിപ്പിനെ തുടർന്ന് സിവിൽ ഡിഫൻസ് ടീമുകൾ ശക്തമായ പ്രവർത്തനങ്ങൾ ആണ് നടത്തിയത്. ജിദ്ദ ഗവർണറേറ്റിലെ 72 സ്ഥലങ്ങളിൽ സിവിൽ ഡിഫൻസ് നിരീക്ഷണത്തിലാണ്. തിങ്കളാഴ്ച വരെ ജിദ്ദയിൽ മഴക്ക് ശക്തമായ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ദേശീയ കാലാവസ്ഥാ കേന്ദ്രത്തിൽ നിന്നും ലഭിച്ച മുന്നറിയിപ്പുകൾ പാലിക്കണം. പല സ്ഥലങ്ങളിലും ആലിപ്പഴ വർഷം ഉണ്ടായിരിക്കും. വേഗതയേറിയ കാറ്റിനും സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു.
കനത്ത മഴക്കുള്ള സാധ്യത കണക്കിലെടുത്ത് ജിദ്ദ, റാബിഗ്, ഖുലൈസ് എന്നിവിടങ്ങളിൽ സ്‌കൂളുകൾക്ക് ഇന്നലെ ജിദ്ദ വിദ്യാഭ്യാസ വകുപ്പ് അവധി പ്രഖ്യാപിച്ചിരുന്നു. പകരം മദ്‌റസതീ പ്ലാറ്റ്‌ഫോം വഴി ക്ലാസുകൾ നടക്കുമെന്നാണ് അറിയിച്ചത്. സ്‌കൂളുകൾ കൂടാതെ ജിദ്ദ യൂണിവേഴ്‌സിറ്റിയും ജിദ്ദ കിംഗ് അബ്ദുൽ അസീസ് യൂണിവേഴ്‌സിറ്റിയും ഞായറാഴ്ച അവധി പ്രഖ്യാപിച്ചിരുന്നു. വിദ്യാർഥികൾക്ക് ഡിസ്റ്റൻസ് രീതിയിൽ ക്ലാസ് നടക്കുമെന്നാണ് സർവകലാശാലകൾ അറിയിച്ചത്. എന്നാൽ ഇന്ന് സ്‌കൂളുകൾക്കോ യൂണിവേഴ്‌സിറ്റികൾക്കോ അവധി പ്രഖ്യാപിച്ചിട്ടില്ല.
https://www.facebook.com/Malayalivartha