പുതുവർഷ തലേന്നും വധശിക്ഷ, പുതുവത്സരമാഘോഷിക്കാൻ മണിക്കൂറുകൾ ബാക്കി നിൽക്കെ സൗദിയിൽ അഞ്ച് പേരുടെ ശിക്ഷ വിധി നടപ്പാക്കി
പുതുവർഷ തലേന്നും ഒരിഞ്ച് പിന്നോട്ടില്ലാതെ സൗദി അറേബ്യ. കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ കടുത്ത നടപടികൾ സ്വീകരിക്കുന്നത് രാജ്യം തുടരുകയാണ്. തെറ്റ് അത് ആര് ചെയ്താലും അതിപ്പോൾ മുഖം നോക്കാതെ നടപടി സ്വീകരിക്കും. കഴിഞ്ഞ വർഷം പുണ്യമാസമായ റംസാനിലും വധശിക്ഷ നടപ്പാക്കി ഞെട്ടിച്ച പിന്നാലെ പുതുവത്സരമാഘോഷിക്കാൻ മണിക്കൂറുകൾ ബാക്കി നിൽക്കെ ഇന്നലെ ഒറ്റയടിക്ക് അഞ്ച് പേരുടെ വധശിക്ഷയാണ് രാജ്യം നടപ്പാക്കിയത്. അഭ്യന്തരമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.
ഭാര്യയെ കഴുത്തുഞെരിച്ച് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ പ്രതിക്ക് തബൂക്കിൽ വധശിക്ഷ നടപ്പാക്കി. സൗദി വനിത ഹുമൈദ ബിൻത് ഹംദാൻ അൽഅംരിയെ കൊലപ്പെടുത്തിയ അബ്ദുല്ല ബിൻ ഖുറൈസ് ബിൻ ഖിദ്ർ അൽയസീദിക്ക് ആണ് ശിക്ഷ നടപ്പാക്കിയത്.
മറ്റൊരു സംഭവത്തിൽ സൗദി പൗരൻ അബ്ദുൽ കരീം ബിൻ സഈദ് അൽബലവിയെ മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് കുത്തിയും അടിച്ചും കൊലപ്പെടുത്തിയ മാസിൻ ബശീർ ബിൻ ഹമൂദ് അൽബലവിക്കും തബൂക്കിൽ വധശിക്ഷ നടപ്പാക്കി. കൂടാതെ സൗദി പൗരൻ ഇമാദ് ബിൻ മർസൂഖ് അൽമുതൈരിയെ തർക്കത്തെ തുടർന്ന് കുത്തിക്കൊലപ്പെടുത്തിയ മിത്അബ് ബിൻ നാസിർ അൽഉതൈബിക്ക് റിയാദിൽ വധശിക്ഷ നടപ്പാക്കി.
ഇത് കൂടാതെ സൗദി പൗരൻ ബക്‌രി ബിൻ അബൂഫറാജ് ബിൻ മുഹമ്മദ് അൽസഹ്‌ലിയെ തർക്കത്തെ തുടർന്ന് അടിച്ച് കൊലപ്പെടുത്തിയ ഹസൻ ബിൻ ബക്‌രി ബിൻ മുഹമ്മദ് അൽസഹ്‌ലിക്ക് ജിസാനിലും സൗദി പൗരൻ മുഹമ്മദ് ബിൻ വാകിദ് ബിൻ ശായിഖ് അൽഹാരിസിയെ തർക്കത്തെ തുടർന്ന് വെടിവെച്ചു കൊലപ്പെടുത്തിയ ദഖീലുല്ല ബിൻ ആയിദ് ബിൻ ദഖീലുല്ല അൽഹലാഫിക്ക് അസീറിലുമാണ് ശിക്ഷ നടപ്പാക്കിയത്.
ഒരാഴ്ച്ച മുമ്പ് പെൺമക്കളെ വെള്ളത്തിൽ മുക്കിക്കൊന്ന സൗദി പൗരന്റെ വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചിരുന്നു. പെൺമക്കളെ വാഷിങ്‌മെഷീനിലെ വെള്ളത്തിൽ മുക്കികൊലപ്പെടുത്തിയ ത്വലാൽ ബിൻ മുബാറക് ബിൻ ഖലീഫ് അൽഉസൈമി അൽഉതൈബിക്കിന്റെ വധശിക്ഷ ഇന്നലെ റിയാദിലാണ് നടപ്പാക്കിയത്. കഴിഞ്ഞ ദിവസം സ്ത്രീകളെ കുത്തിക്കൊലപ്പെടുത്തിയ വിദേശിയുടെ വധശിക്ഷ മക്കയിൽ നടപ്പാക്കിയിരുന്നു. ബംഗ്ലാദേശ് സ്വദേശി മുഹമ്മദ് അബുൽഖാസിം റുസ്തം അലിയുടെ വധശിക്ഷയാണ് നടപ്പാക്കിയത്.
അടുത്തിടെ വിവിധ കൊലപാതക കേസുകളിൽ പ്രതികളെന്ന് കണ്ടെത്തിയ രണ്ട് ബംഗ്ലാദേശുകാരുടെ വധശിക്ഷ നടപ്പാക്കിയിരുന്നു. സാമ്പത്തിക തർക്കത്തെ തുടർന്നാണ് കൊലപാതകം. ഇന്ത്യക്കാരൻ മുഹമ്മദ് അർസൂഖാനെ കൊലപ്പെടുത്തിയ മദ്‌സിറാജുൽ മദ്ജലാൽ ബീഫാരി, മുഫസൽ മൗജൂൻ അലി എന്നിവരുടെ വധശിക്ഷയാണ് ജിസാനിൽ നടപ്പാക്കിയത്. മുഹമ്മദ് അർസൂഖാനെ കാറിൽ വിജനമായ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടു പോയി തുണിക്കഷണം ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് ശ്വാസംമുട്ടിച്ചും വായിൽ കീടനാശിനി സ്പ്രേ ചെയ്തുമാണ് കൊലപ്പെടുത്തിയത്. പ്രതികൾ ഈ സമയത്ത് ലഹരി ഗുളികകളും ഉപയോഗിച്ചതായി തെളിഞ്ഞിരുന്നു.
https://www.facebook.com/Malayalivartha