ജീവനോടെ വെന്ത നിലയിൽ മരണം കാത്ത് ആയിരക്കണക്കിന് സാൽമൺ മത്സ്യങ്ങൾ; പൊള്ളിയടർന്ന മാംസത്തിൽ വൈറ്റ് ഫംഗസ്: ദാരുണമായ അവസ്ഥ.... കാരണം ഇതാണ്

കൊളംബിയ നദിയിലെ ജലത്തിന്റെ ചൂട് വർധിച്ചതോടെ ജീവനോടെ വെന്ത നിലയിൽ കഴിയുകയാണ് നദിയിലെ സാൽമൺ മത്സ്യങ്ങൾ. വടക്കുപടിഞ്ഞാറൻ പസിഫിക് മേഖലയിലെ താപതരംഗത്തെ തുടർന്നാണിത്. കൊളംബിയ റിവർകീപ്പർ എന്ന സന്നദ്ധസംഘടനയാണ് ദേഹമാസകലം പൊള്ളിയടർന്ന് ദുരവസ്ഥയിൽ കഴിയുന്ന സാൽമൺ മത്സ്യങ്ങളുടെ ദൃശ്യങ്ങൾ പകർത്തി പുറംലോകത്തെ ഇത് അറിയിച്ചത്.
താപതരംഗത്തെ തുടർന്ന് നദിയിലെ ജലത്തിന്റെ ചൂട് 21 ഡിഗ്രി സെൽഷ്യസ് ആയിരുന്നു. ചൂട് അധികമായതിനാൽ എങ്ങനെയും രക്ഷനേടാനായി അവ ദിശ തെറ്റി ലിറ്റിൽ വൈറ്റ് സാൽമൺ റിവർ എന്ന ഉപനദിയിലൂടെ സഞ്ചരിക്കുന്നതിനിടെയാണ് സംഘടന ദൃശ്യം പകർത്തിയത്. സോക്ക് ഐ സാൽമൺ ഇനത്തിൽപ്പെട്ട മത്സ്യങ്ങളാണ് ദൃശ്യത്തിലുള്ളത്. ഇവയുടെ പൊള്ളിയടർന്ന മാംസത്തിൽ വൈറ്റ് ഫംഗസും ബാധിച്ചിട്ടുണ്ട്.
അന്തരീക്ഷ താപനില 38 ഡിഗ്രി സെൽഷ്യസ് ഉള്ള സമയത്ത് ദാരുണമായ അവസ്ഥയിലൂടെയാവും സാൽമൺ മത്സ്യങ്ങൾ കടന്നു പോകുന്നതെന്ന് കൊളംബിയ റിവർ കീപ്പറിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറായ ബ്രെറ്റ് വാൻഡെൻഹ്യൂവൽ വ്യക്തമാക്കി. ഉപനദിയിൽ എത്തിപ്പെട്ട സാൽമൺ മത്സ്യങ്ങളുടെ അവസ്ഥ തീർത്തും മോശമാണെന്നും അവയ്ക്ക് പ്രജനനം നടത്താനോ ജീവൻ നിലനിർത്താനോ ഉള്ള സാധ്യത തീരെയില്ലെന്നും അദ്ദേഹം വിശദീകരിച്ചു. ഇതിനോടകം എത്ര സാൽമൺ മത്സ്യങ്ങൾ ചത്തിട്ടുണ്ടാവുമെന്ന് പറയാനാകില്ല.
വടക്കുകിഴക്കൻ പസിഫിക് മേഖലയിലും കാനഡയിലും അനുഭവപ്പെട്ട താപതരംഗത്തെ തുടർന്ന് ഒരു ബില്യണിൽ പരം സമുദ്രജീവികൾ ചത്തതായാണ് കണക്കുകൾ. കൊളംബിയ നദിയിലും ലോവർ സ്നേക്ക് നദിയിലുമായി പതിനായിരക്കണക്കിന് സാൽമൺ മത്സ്യങ്ങളാണ് ഇപ്പോഴുള്ളത്. ചൂട് അധികമായി തുടർന്നാൽ ഇവയെല്ലാം അപകടത്തിലാകും. മനുഷ്യരുടെ പ്രവർത്തികൾ മൂലമുണ്ടായ കാലാവസ്ഥാ വ്യതിയാനത്തിന്റെ പരിണിതഫലമായി ജീവജാലങ്ങൾ ഇത്തരത്തിൽ അസ്വാഭാവികമായി ചത്തൊടുങ്ങുന്നത് ഏറെ ദുഃഖകരമായ സംഭവമാണെന്ന് പരിസ്ഥിതി സംരക്ഷണ പ്രവർത്തകർ പറയുന്നു.
ശുദ്ധജല തടാകങ്ങളില്‍ ജനിച്ച് സമുദ്രത്തില്‍ ജീവിച്ച് ശുദ്ധജല തടാകങ്ങളില്‍ ജീവിതമവസാനിപ്പിക്കുന്ന ഇവയുടെ ജീവിത ചക്രം അത്ഭുതകരമാണ്. ശുദ്ധജലസ്രോതസ്സുകളിൽ ജനിച്ചു വീഴുന്ന സാൽമൺ മത്സ്യങ്ങൾ അവയുടെ പ്രാരംഭ വർഷങ്ങൾ ശുദ്ധജലത്തിൽ തന്നെ കഴിച്ചു കൂട്ടുകയും, പിന്നീട് പുഴകളിലൂടെ ദേശാടനം ചെയ്ത് സമുദ്രത്തിൽ എത്തിച്ചേരുകയും ചെയ്യുന്നു. സമുദ്രത്തിൽ ഏതാനം വർഷങ്ങളോളം വളരുന്ന അവ, പ്രായപൂർത്തിയാകുമ്പോൾ സമുദ്രത്തിൽ നിന്ന് പ്രത്യുത്പാദനത്തിനായി അവ ജനിച്ച് വീണ ശുദ്ധജലസ്രോതസ്സുകളിലേക്ക് മടങ്ങിപോകുന്നു. സാൽമണുകൾക്ക് സാധാരണയായി എട്ടു വർഷമാണ് പരമാവധി ആയുസ്സ്.
അറ്റ്ലാൻറ്റിക് സാൽമണുകൾ അവയുടെ പ്രായപൂർത്തിയായ ശേഷമുള്ള ജീവിതത്തിന്റെ വലിയ ഒരുപങ്കും സമുദ്രത്തിലാണ് ചെലവഴിക്കുന്നതെങ്കിലും, അവയുടെ സാഹസികമായ ജീവിതം ആരംഭിക്കുന്നത് വടക്കേ അറ്റ്ലാന്റിക്ക് സമുദ്രത്തിലേക്കൊഴുകിയെത്തുന്ന ശുദ്ധജലം വഹിക്കുന്ന നദികളിലാണ്. മുട്ടകൾ വിരിയാനായി മൂന്നുമാസത്തെ കാത്തിരിപ്പിനു ശേഷം ശുദ്ധജലത്തിലേക്ക് വിരിഞ്ഞുണ്ടാകുന്ന മീൻകുഞ്ഞുങ്ങൾക്ക് തുടക്കത്തിൽ ഒരു ഇഞ്ച് മാത്രമേ വലിപ്പമുണ്ടാകാറുള്ളൂ. പ്രാരംഭദിശയിൽ അവ അവയുടെ ദേഹത്തു പറ്റിപിടിച്ചിരിക്കുന്ന മുട്ടയിലെ മഞ്ഞക്കരുവിൽനിന്നാണ് ജീവൻ നിലനിർത്തുന്നത്.
സാൽമൺ മത്സ്യകുഞ്ഞുങ്ങൾ പരൽമീൻ വലിപ്പമാകുമ്പോളേക്കും ഈ മഞ്ഞക്കരു മുഴുവനായും ഉപയോഗിച്ചുതീരുകയും പിന്നീട് അവ പ്ലാങ്ക്ടൺ, പ്രാണികളുടെ കോശകൃമികൾ എന്നിവയെയെല്ലാം ഭക്ഷിക്കാൻ ആരംഭിക്കുകയും ചെയ്യുന്നു. ഈ പരൽമീൻ വലിപ്പമുള്ള സാൽമൺ കുഞ്ഞുങ്ങൾ വളരെ വേഗം തന്നെ വളരുകയും ദേഹത്തെല്ലാം വരയടയാളങ്ങളോട് കൂടിയ പാർ (parr) എന്ന വളർച്ചയുടെ ദിശയിൽ എത്തുകയും ചെയുന്നു. ഈ വരകൾ അവയ്ക്ക് ശത്രുക്കളിൽ നിന്ന് രക്ഷപ്പെടാനുള്ള ഒരു മാർഗ്ഗം നൽകുന്നു. ഈ അവസ്ഥയിൽ അവ പ്രാണികളെയും, പുഴുക്കളേയും മറ്റും ഭക്ഷിക്കുകയും ആദ്യ ഒന്ന് മുതൽ മൂന്ന് വർഷം വരെ ശുദ്ധജല അരുവികളിൽ തന്നെ കഴിച്ചുകൂട്ടുകയും ചെയ്യുന്നു.
ശരത്കാല വേളയിലാണ് സാധാരണയായി എല്ലാ വർഷവും ആയിരക്കണക്കിന് സാൽമൺ മത്സ്യങ്ങൾ സമുദ്രത്തിൽ നിന്ന് പുഴകളിലൂടെ സഞ്ചരിക്കുന്ന അത്ഭുതദൃശ്യം അരങ്ങേറാറുള്ളത്. വടക്കൻ അറ്റ്ലാന്റിക് സമുദ്രത്തിൽ വർഷങ്ങളോളം ജീവിച്ചു വളർച്ചയെത്തിയ സാൽമൺ മത്സ്യങ്ങൾ തങ്ങളുടെ ആദ്യ സമുദ്രയാത്രയ്ക്ക് തിരഞ്ഞെടുത്ത അതേ പാതയിലൂടെ തിരികെ അവ ജനിച്ച് വീണ ഇടം തേടി വീണ്ടും സഞ്ചരിക്കുന്നു. വിദൂരങ്ങളിൽ സ്ഥിതിചെയ്യുന്ന ഗ്രീൻലാൻഡിൽ നിന്ന് പോലും ആരംഭിക്കുന്ന ഈ ദേശാടനയാത്ര പ്രകൃതിയിലെ അതിശയക്കാഴ്കളിൽ ഒന്നാണ്.
അവ സമുദ്രത്തിലേക്ക് സഞ്ചരിച്ചെത്തിയ പുഴകൾ മഴയിൽ നിറഞ്ഞൊഴുകുന്നതോടെ സാൽമണുകൾ നദിയുടെ ഒഴുക്കിനെതിരായി മേലോട്ട് യാത്രയാരംഭിക്കുന്നു. എവിടെയും വിശ്രമമില്ലാതെ ഒറ്റയടിക്ക് യാത്രചെയ്യുക എന്നതാണ് സാധാരണയായി ഇവ സമുദ്രത്തിൽ നിന്നുള്ള ദേശാടന യാത്രയ്ക്ക് അവലംബിക്കുന്ന രീതി. ഒരുപാട് പ്രതിബന്ധങ്ങളെ തരണം ചെയ്യേണ്ടതായിവരുന്ന കഠിനമായ ഈ യാത്ര വിജയകരമായി പൂർത്തിയാക്കുമ്പോളേക്കും സാൽമണുകൾക്ക് അവയുടെ ശരീരഭാരത്തിന്റെ ഏതാണ്ട് മൂന്നിലൊന്ന് നഷ്ടമാവുന്നു. പുഴയുടെ കുത്തൊഴുക്കുള്ള ഭാഗങ്ങളും വെള്ളച്ചാട്ടങ്ങളുമെല്ലാം അവ കരുത്തും അശ്രാന്തപരിശ്രമത്തിലൂടെയും മറികടക്കുന്ന കാഴ്ച്ച തീർത്തും പ്രചോദിപ്പിക്കുന്നതാണ്.
പുഴയുടെ ഒഴുക്കിനെതിരെയുള്ള യാത്രയിൽ അവ ചെറുവെള്ളച്ചാട്ടങ്ങളെ പോലും തരണം ചെയ്യുന്നു. 8 മുതൽ 10 അടി വരെ ഉയരത്തിൽ വെള്ളത്തിൽ നിന്ന് ചാടാനും, ശക്തമായി വാലിട്ടടിച്ച് കുതിക്കാനുള്ള കഴിവും വെള്ളച്ചാട്ടങ്ങളെ മറികടക്കാൻ അവയെ സഹായിക്കുന്നു. ജനിച്ചു വീണിടത്തേക്കുള്ള ഗതിനിയന്ത്രണത്തിനായി ഈ മത്സ്യങ്ങൾ ഒരു തരം രാസപദാർത്ഥങ്ങളെ അടിസ്ഥാനമാക്കിയുള്ള പ്രത്യേക ഓർമ്മകളെയാണ് ഉപയോഗിക്കുന്നത്. ഓരോ അരുവികൾക്കും പോഷകനദികൾക്കും അവയുടേത് മാത്രമായ പാദമുദ്ര പോലെയുള്ള സവിശേഷമായ രാസസംയോഗങ്ങളുണ്ട്. ഇവ ഈ മത്സ്യങ്ങളുടെ ഓർമകളിൽ ജനിച്ചു വീണ അവസ്ഥയിൽ തന്നെ മുദ്രകുത്തപ്പെടുന്നു. ഇത്തരത്തിലുള്ള ഘ്രാണപരമായ ഓർമ്മകൾ അവയെ പുഴകളിൽ തങ്ങൾ ചെറുപ്പകാലം ചെലവിട്ടയിടങ്ങളിലേക്ക് കൃത്യമായി നയിക്കുന്നു.
അടിസ്ഥാനപരമായി ഒരു ശുദ്ധജല മത്സ്യമാണെങ്കിലും അവ ജനിക്കുന്ന അരുവികളിലെ ഭക്ഷണ ലഭ്യതയുടെ സാധ്യതയിലുള്ള കുറവുകളാണ് സാൽമണുകളെ ദേശാടനസ്വഭാവമുള്ള ജീവികളാക്കുന്നത്. ഒഴുക്കില്ലാത്ത ശുദ്ധജലസ്രോതസ്സുകളിൽ കാണപ്പെടുന്നവയല്ലാത്ത എല്ലാ സാൽമൺ മത്സ്യ ഇനങ്ങളും ദേശാടനസ്വഭാവമുള്ളവയാണ്. പുഴകളിലെ പോലെ വളരെ വേഗത്തിലുള്ള വെള്ളത്തിന്റെ ഒഴുക്കിൽ പോഷകങ്ങൾ നഷ്ടമാകുന്ന പ്രശ്‍നം കരയാൽ ചുറ്റപ്പെട്ട ശുദ്ധജലസ്രോതസ്സുകളിൽ കണ്ടുവരുന്നില്ല. ഏഷ്യൻ അയു, ഈൽ മുതലായവ സാൽമണുകളെ പോലെ ശുദ്ധജലസ്രോതസ്സുകളിൽ നിന്ന് സമുദ്രത്തിലേക്ക് ദേശാടനം നടത്തുന്ന മറ്റു മത്സ്യയിനങ്ങളാണ്.
https://www.facebook.com/Malayalivartha