പ്രണയത്തിന്റെ മറ്റൊരു മുഖം!! ഇഷ്ടപ്പെട്ടവരെ സ്വന്തമാക്കാൻ കഴിഞ്ഞിലെയെങ്കിൽ അവരെ മറ്റുള്ളവർക്കും വിട്ടുകൊടുക്കാതെ മരണത്തിലേയ്ക്ക് കൊണ്ടെത്തിക്കുന്ന ക്രൂരത... കേരളത്തില്‍ മൂന്ന് മാസത്തിനിടെ മൂന്ന് തീകൊളുത്തി കൊലപാതകം; പ്രണയത്തിന്റെ മറ്റൊരു തീവ്രമായ വൈകാരിക ഭാവം ആവർത്തിക്കപ്പെടുമ്പോൾ...
പ്രണയത്തിന്റെ മറ്റൊരു മുഖം. ഇഷ്ടപ്പെട്ടവരെ സ്വന്തമാക്കാൻ കഴിഞ്ഞിലെയെങ്കിൽ അവരെ മറ്റുള്ളവർക്കും വിട്ടുകൊടുക്കാതെ മരണത്തിലേയ്ക്ക് കൊണ്ടെത്തിക്കുന്ന ക്രൂരത. ഒന്നു നിർത്തൂ ഈ തീക്കളി. മാവേലിക്കരയില്‍ വനിത പോലീസ് ഉദ്യോഗസ്ഥയായ സൗമ്യയെ വെട്ടിയും പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയും കൊലപ്പെടുത്തിയ സംഭവത്തിന്റെ ഞെട്ടലിലാണ് കേരളം. ആലുവ ട്രാഫിക് പോലീസ് ഉദ്യോഗസ്ഥനായ അജാസ് ആണ് സൗമ്യയെ കൊലപ്പെടുത്തിയത്. സ്‌നേഹബന്ധത്തിലുണ്ടായ താളപ്പിഴയാണ് മൂന്ന് മക്കളുടെ അമ്മയായ സൗമ്യയെ അജാസ് അതി ദാരുണമായി കൊലപ്പെടുത്താന്‍ കാരണമായതെന്നാണ് വിവരം. കഴിഞ്ഞ മൂന്ന് മാസത്തിനിടെ പ്രണയം നിരസിച്ചതിനും ബന്ധത്തിലെ തകര്‍ച്ചയിലും മൂന്ന് സ്ത്രീകളാണ് തീകൊളുത്തി കൊലചെയ്യപ്പെട്ടത്. ഇതില്‍ അവസാനത്തെ ഇരയാണ് സൗമ്യ. വളരെ ആസൂത്രിതമായാണ് സൗമ്യയെ അജാസ് കൊലപ്പെടുത്തിയത്. ജോലി കഴിഞ്ഞ് വീട്ടിലെത്തി സ്‌കൂട്ടറില്‍ പുറത്തേക്ക് പോയ സമയം സൗമ്യയെ അജാസ് കാറിലെത്തി ഇടിച്ച് വീഴ്ത്തി. ഒടിരക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ വടിവാള്‍ കൊ്ണ്ട് വെട്ടി. തുടര്‍ന്ന് കൈയ്യില്‍ കരുതിയിരുന്ന പെട്രോള്‍ ഒഴിച്ച് കത്തിച്ചു. ബഹളം കേട്ട് അയല്‍വാസികള്‍ ഓടിയെത്തിയപ്പോഴേക്കും സൗമ്യ മരിച്ചിരുന്നു. ഇരുവരും കൊച്ചിയില്‍ ഒരുമിച്ച് ജോലി ചെയ്തിട്ടുണ്ട്. ഈ സമയം ഉണ്ടായ പ്രണയബന്ധത്തിലെ ഉലച്ചിലാണ് കൊലപാതകത്തിന് കാരണമായതെന്നാണ് പോലീസ് നല്‍കുന്ന വിവരം.
പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് തുരുവല്ലയില്‍ 19കാരിയെ പെട്രോളൊഴിച്ച് കൊലപ്പെടുത്തിയതാണ് മൂന്ന് മാസത്തിനിടെ നടന്ന പ്രണയകൊലപാതകങ്ങളില്‍ ആദ്യമത്തേത്. കഴിഞ്ഞ മാര്‍ച്ച് 13നായിരുന്നു സംഭവം. തിരുവല്ല റെയില്‍വെ സ്റ്റേഷന് സമീപം റേഡിയോളജി കോഴ് പഠിച്ചിരുന്ന പെണ്‍കുട്ടിയെ കുത്തിയ ശേഷം പെട്രോളൊഴിച്ച് യുവാവ് കത്തിച്ചത്. പെണ്‍കുട്ടിയുടെ പിന്നാലെ എത്തിയ യുവാവ് സംഭവസ്ഥലത്ത് വെച്ച് കുട്ടിയെ തടഞ്ഞ് സംസാരിക്കുന്നു. ഇതിനിടെ പെണ്‍കുട്ടിയെ കുത്തുകയും പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയും ചെയ്യുന്നു. നാട്ടുകാര്‍ ഓടിക്കൂടി പെണ്‍കുട്ടിയുടെ തീ കെടുത്താന്‍ ശ്രമിക്കുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ചികിത്സയിലായിരുന്ന കുട്ടി അധികം വൈകാതെ മരിച്ചു.
പെണ്‍കുട്ടിയും പ്രതി അജിനും വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി മുതല്‍ സഹപാഠികളായിരുന്നു. അന്ന് മുതല്‍ തങ്ങള്‍ പ്രണയത്തിലായിരുന്നെന്നാണ് അജിന്‍ പോലീസില്‍ പറഞ്ഞത്. പ്രണയബന്ധത്തില്‍ നിന്നും പെണ്‍കുട്ടി പിന്മാറിയതാണ് കൊലപാതകത്തിന് കാരണമെന്നാണ് പോലീസ് നിഗമനം. പെണ്‍കുട്ടിയെ കൊലപ്പെടുത്തിയശേഷം ആത്മഹത്യയായിരുന്നു അജിന്റെ ലക്ഷ്യമെന്നും പോലീസ് വ്യക്തമാക്കിയിരുന്നു. ഈ വാര്‍ത്തയുടെ ഞെട്ടല്‍ തീരുന്നതിന് മുമ്ബാണ് മറ്റൊരു പ്രണയത്തിന്റെ പേരിലെ തീകൊളുത്തി കൊല കേരളത്തെ ഞെട്ടിച്ചത്. സ്വപ്നങ്ങളും പ്രതീക്ഷകളും ബാക്കിയാക്കി അവൾ ഈ ലോകത്ത് നിന്നും യാത്രയായതും വളരെ വേദനയോടെയാണ് ഇന്നും മനസ്സിൽ നിന്നും മായാതെ വിങ്ങുന്ന നൊമ്പരമായി മാറുകയാണ്. അതിന് പിന്നാലെയാണ് ഇപ്പോൾ തൃശ്ശൂര്‍ ചിയാരത്ത് യുവാവ് പെണ്‍കുട്ടിയെ വീട്ടില്‍ കയറി തീ കൊളുത്തി കൊന്ന സംഭവം പുറത്ത് വരുന്നത്.
22 കാരിയായ ചിയാരം സ്വദേശി നീതുവാണ് മരിച്ചത്. ബി.ടെക് വിദ്യാര്‍ത്ഥിനിയാണ്. സംഭവത്തില്‍ വടക്കേക്കാട് സ്വദേശിയായ ജിതേഷ് (32) എന്ന യുവാവിനെ നാട്ടുകാര്‍ പിടികൂടി പോലീസിന് കൈമാറി. പ്രണയം നിരസിച്ചതാണ് കൊലയ്ക്ക് കാരണമെന്ന് നാട്ടുകാര്‍ പറയുന്നു. രാവിലെ ഏഴു മണിയോടെ ആയിരുന്നു സംഭവം. അച്ഛനും അമ്മയും മരിച്ച പെണ്‍കുട്ടി അമ്മാവന്റെ വീട്ടിലാണ് താമസിച്ചു വന്നിരുന്നത്. വീട്ടുമുറ്റത്തെത്തിയ ജിതേഷ് കുറച്ച് സമയം പെണ്‍കുട്ടിയുമായി സംസാരിച്ചു. പിന്നീട് ഇത് വാക്കേറ്റത്തിലേയ്ക്ക് നീങ്ങുകയും ഇയാള്‍ കുപ്പിയില്‍ കരുതിയിരുന്ന പെട്രോള്‍ പെണ്‍കുട്ടിയുടെ മേല്‍ ഒഴിച്ച് തീ കൊളുത്തുകയുമായിരുന്നു. ഏറെനാളായി ഈ യുവാവ് തന്നെ ശല്യം ചെയ്തിരുന്നതായി പെണ്‍കുട്ടി വീട്ടുകാരെ അറിയിച്ചിരുന്നു. ഇതിനിടെ, ഇന്ന് അപ്രതീക്ഷിതമായാണ് യുവാവ് വീട്ടിലെത്തി പെണ്‍കുട്ടിയെ കൊലപ്പെടുത്തിയത്. ഉറ്റവരുടെ കണ്ണ് മുൻപിൽ വച്ച് പ്രാണനായ മകൾ ജീവനോടെ കത്തിയെരിയുന്ന കാഴ്ച അവരുടെ ഉള്ള് പൊള്ളിച്ചിട്ടുണ്ടാകാം.
https://www.facebook.com/Malayalivartha