അവര്‍ മൂന്നുപേരുണ്ട്... റാന്നി കുടുംബത്തെ ചികിത്സിച്ച് രോഗം ഭേദമാക്കിയവര്‍!
പത്തനംതിട്ട ജില്ലയില്‍ ആദ്യമായി കോവിഡ് സ്ഥിരീകരിച്ച് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച റാന്നിയില്‍ നിന്നുള്ള കുടുംബത്തെ ചികിത്സിച്ച് ഭേദപ്പെടുത്തിയ ഡോ ശരത് തോമസ് റോയ്, ഡോ നസ്ളിന്‍ എ.സലാം, ഡോ ടി.ആര്‍.ജയശ്രീ എന്നിവര്‍ ഒരേ സ്വരത്തില്‍ പറയുന്നു, കോവിഡ് രോഗികളാണ് തങ്ങളുടെ മുന്നില്‍ എത്തിയിരിക്കുന്നതെന്ന് അറിഞ്ഞപ്പോഴും മനസ്സ് ചാഞ്ചാടിയില്ല. ഒറ്റപ്പെടലിനെ ഭയപ്പെട്ടില്ല. പേടിയുള്ളവര്‍ക്ക് പറഞ്ഞിട്ടുള്ള ജോലിയല്ല തങ്ങളുടേതെന്ന ഉറച്ച വിശ്വാസത്തോടെയായിരുന്നു ചികിത്സ. അതിനെ ചികിത്സ എന്നു പറയാന്‍ പറ്റില്ല. സ്‌നേഹത്തോടെയുള്ള പരിചരണം.
ഡോ. ജയശ്രീ അത്യാഹിത വിഭാഗത്തില്‍ ആയിരുന്ന മാര്‍ച്ച് 5-ന് ആണ് ഇവരെ റാന്നിയില്‍ നിന്ന് ആംബുലന്‍സില്‍ എത്തിച്ചത്. സാധാരണ രോഗികളെ നോക്കുന്നതു പോലെയാണ് പരിശോധിച്ചത്. ചെറിയ പനി ഉണ്ടായിരുന്നു. വലിയ പ്രശ്‌നങ്ങള്‍ കണ്ടില്ല. എങ്കിലും റാന്നിയില്‍ നിന്ന് സംശയം പറഞ്ഞതിനാല്‍ നേരെ കോവിഡ് ഐസലേഷന്‍ വാര്‍ഡില്‍ കൊണ്ടുപോയി. സ്രവം എടുത്ത് പരിശോധനയ്ക്ക് അയച്ചു. പരിശോധനാ ഫലം വരും വരെ ആശുപത്രിയില്‍ നിന്നു പുറത്തു പോകാന്‍ പറ്റില്ലെന്നു പറഞ്ഞപ്പോള്‍ അവര്‍ ആദ്യം ദേഷ്യപ്പെട്ടു. രോഗത്തിന്റെ ഭീകരാവസ്ഥ പറഞ്ഞ് ബോധ്യപ്പെടുത്തി.
റാന്നിയില്‍ നിന്നു കൊണ്ടു വന്നവരുടെ പരിശോധനാ ഫലം പോസിറ്റീവ് ആണ് എന്നറിയിക്കാന്‍ ഫോണ്‍ നിര്‍ത്താതെ മുഴങ്ങുന്നത് കേട്ടാണ് മാര്‍ച്ച് 8-ന് പുലര്‍ച്ചെ 5.30-ന് ഡോ ജയശ്രീ, ഡോ നസ്ളിന്‍, ഡോ ശരത് എന്നിവര്‍ ഉണരുന്നത്. ഡിഎംഒയും കലക്ടറും എല്ലാവരും എത്തും. അടിയന്തര യോഗം ചേരണം. ആദ്യം സൂപ്രണ്ട് ഡോ. സാജന്‍ മാത്യൂസിന്റെയും പിന്നെ ആര്‍എംഒ ഡോ. ആഷിഷ് മോഹന്‍ കുമാറിന്റെയും ഫോണ്‍ വിളികള്‍ വന്നു. നേരം പുലരും മുന്‍പേ യോഗങ്ങള്‍ ചേര്‍ന്നു. കൂട്ടായ പരിശ്രമത്തിലൂടെ ജില്ലയില്‍ കോവിഡിനെ തോല്‍പിക്കണമെന്ന തീരുമാനമായി. അത് ധൈര്യം പകര്‍ന്നു.
10-ന് രോഗ വിവരം ഔദ്യോഗികമായി പുറത്തു വിടുമെന്നും അതിനു മുന്‍പ് രോഗികളെ പറഞ്ഞ് മനസ്സിലാക്കണമെന്നും കലക്ടറും ഡിഎംഒയും നിര്‍ദേശിച്ചു. അതിന്റെ ദൗത്യം ഏറ്റെടുത്തത് ഡോ. നസ്ളിന്‍ ആണ്. ആരോഗ്യ മന്ത്രിയും ധൈര്യം പകര്‍ന്നു. നിങ്ങള്‍ക്ക് എന്തുവന്നാലും ഞങ്ങള്‍ ഒപ്പം ഉണ്ട്. ഒരു രോഗി പോലും മരിക്കാതെ നോക്കണം. അതാണ് നമ്മുടെ ആഗ്രഹം. അതിനായി പരിശ്രമിക്കണമെന്നു മന്ത്രി തറപ്പിച്ചു പറഞ്ഞപ്പോള്‍ മറ്റൊന്നും ചിന്തിച്ചില്ല.
അവര്‍ മാനസികമായി തകര്‍ന്നു. പ്രായമായ അപ്പനും അമ്മച്ചിക്കും തങ്ങള്‍ മരിച്ചു പോകുമോ എന്ന ആശങ്കയായിരുന്നു. 2 മുറികളിലാണ് ഇവരെ കിടത്തിയത്. ഒരു മുറിയില്‍ 3 പേരും അടുത്ത മുറിയില്‍ 2 പേരും. പരസ്പരം കാണാന്‍ അവസരം നല്‍കാന്‍ കഴിയില്ലെന്ന് അവരോടു പറഞ്ഞു മനസ്സിലാക്കി. 3 ഡോക്ടര്‍മാരും മാറിമാറിയാണ് ഇവരെ പരിചരിച്ചത്. ആദ്യമൊക്കെ അവര്‍ ശരിയായി സഹകരിച്ചില്ല. പിന്നെ രക്ഷകരാണ് തങ്ങള്‍ എന്ന് ബോധ്യപ്പെടുത്തി.
നെറ്റിലൂടെ കോവിഡ് പിടിപെട്ട രാജ്യങ്ങളില്‍ ചികിത്സിച്ച മാര്‍ഗങ്ങള്‍ മുഴുവന്‍ നോക്കി മനസ്സിലാക്കി. പ്രമേഹവും രക്ത സമ്മര്‍ദ്ദവും ഹൃദ്രോഗവും ഉള്ളവര്‍ രോഗികളായി ഉണ്ട്. അതായിരുന്നു വെല്ലുവിളി. 3 പേരുടെയും ഒപ്പം പഠിച്ച പലരും വിദേശ രാജ്യങ്ങളിലെ ആശുപത്രികളില്‍ ഉണ്ട്. അവിടുത്തെ ചികിത്സാ രീതികള്‍ അവര്‍ ഇവിടേക്ക് അയച്ചുനല്‍കി. അതിനു പുറമേ മെഡിക്കല്‍ കോളജ് ആശുപത്രികളിലെ ഡോ.ടി.കെ. സുമ (ആലപ്പുഴ) ,ഡോ. സുരേഷ് (കോട്ടയം) ഡോ. അരവിന്ദ് (തിരുവനന്തപുരം) എന്നിവരുടെ അഭിപ്രായങ്ങളും ചോദിച്ച് എല്ലാവരും കൂട്ടായി ചര്‍ച്ച നടത്തിയാണ് ചികിത്സ മുന്നോട്ടു നീക്കിയത്. ഇതിനിടെ രോഗികളുടെ എണ്ണം കൂടി. 20 പേര്‍ വരെ ഇവിടെ ചികിത്സയില്‍ ഉണ്ടായിരുന്നു. 14 ദിവസം കഴിഞ്ഞാണ് ഇവരുടെ പരിശോധനാഫലം നെഗറ്റീവായി കണ്ടത്. അത് ആശ്വാസം പകര്‍ന്നു.
രണ്ടാം ദിവസമായപ്പോള്‍ പ്രായമായ അപ്പച്ചന്റെ സ്ഥിതി മോശമായി. മന്ത്രിയും ഡിഎംഒയും പറഞ്ഞത് അനുസരിച്ചാണ് അവരെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് അയച്ചത്. അന്നാണ് സംസ്ഥാനത്തെ ആദ്യത്തെ കോവിഡ് മരണ വാര്‍ത്ത പുറത്തു വരുന്നത്. ആകെ അങ്കലാപ്പായി. സ്ഥിരീകരിക്കാനും പറ്റുന്നില്ല. ശരിക്കും ദൈവത്തോട് പ്രാര്‍ഥിച്ചു. തങ്ങളുടെ ചികിത്സയില്‍ ഇരുന്നവര്‍ ആകരുതേ എന്ന്.
ആദ്യത്തെ 5 ദിവസം ഡോക്ടര്‍മാര്‍ സ്വന്തം കൈയില്‍ നിന്നു പണം ഇട്ടാണ് 3 നേരവും രോഗികള്‍ക്ക് ഭക്ഷണം നല്‍കിയത്. പഴങ്ങളും മറ്റും വേണമെന്ന് പറഞ്ഞപ്പോള്‍ സ്വന്തം വീട്ടില്‍ ഉണ്ടായിരുന്നവ കൊണ്ടുവന്നു കൊടുത്തു. പിന്നെ ആശുപത്രിയില്‍ തന്നെ ഭക്ഷണം തയാറാക്കി. ഡോക്ടര്‍, നഴ്‌സ്, മറ്റ് ജീവനക്കാര്‍ എല്ലാവരും ചേര്‍ന്നാണ് ഭക്ഷണം പാകം ചെയ്തത്. ഒരു നേരം മാത്രമാണ് ഡോക്ടര്‍മാര്‍ ഭക്ഷണം കഴിച്ചത്. അതിനേ സമയം കിട്ടിയുള്ളു. ഭക്ഷണം കഴിക്കാന്‍ പറ്റാത്ത പ്രായമായ അപ്പച്ചനും അമ്മച്ചിക്കും കഞ്ഞി കോരിക്കൊടുത്തു.ഒരു കുടുംബം പോലെയാണ് അവിടെ ആശുപത്രി ജീവനക്കാരും രോഗികളും കഴിഞ്ഞത്. ബൈബിള്‍ വേണമെന്നു പറഞ്ഞപ്പോള്‍ അതു വാങ്ങി നല്‍കി.
ഡോ. ശരത്തിന്റെ വീട്ടില്‍ അച്ചനും അമ്മയും പ്രായമായവരാണ്. ഭാര്യ ഗര്‍ഭിണിയാണ്. അവര്‍ക്ക് രോഗം വരാതിരിക്കാന്‍ വീട്ടിലും സാമൂഹിക അകലവും മാനദണ്ഡവും പാലിച്ചു. രാത്രിയില്‍ ഏതെങ്കിലും ഒരു സമയത്താണ് വീട്ടില്‍ എത്തുന്നത്. വസ്ത്രങ്ങള്‍ മാറി കുളിച്ച ശേഷമേ വീടിനുള്ളിലേക്ക് കയറൂ. ഡോ. ജയശ്രീക്ക് 2 മക്കളുണ്ട്. അവര്‍ക്ക് അമ്മയെ കാണാതിരിക്കാന്‍ പറ്റില്ല. അതിനാല്‍ രാത്രിയില്‍ വീട്ടില്‍ പോയി. ഡോ. നസ്ളിനും നാലരയും ഒന്നും വയസ്സുള്ള മക്കളുണ്ട്. വീട്ടില്‍ പോകുമായിരുന്നു. പക്ഷേ എല്ലാ മുന്‍കരുതലും സ്വീകരിച്ചിരുന്നു.
എങ്കിലും ഡോ. ജയശ്രീക്കും ഡോ. നസ്ളിനും ചെറിയ പനിയും തൊണ്ട് വേദനയും വന്നു.സ്രവം പരിശോധിച്ചു. ഫലം നെഗറ്റീവായിരുന്നു. 2 ദിവസം വീട്ടില്‍ ഇരിക്കേണ്ടി വന്നു.
ഒടുവില്‍ രോഗം ഭേദമായി അവര്‍ ആശുപത്രി വിട്ടത് സങ്കടത്തോടെയാണ്. സ്വന്തം വീട് ഒഴിഞ്ഞു പോകുന്ന പോലെ വികാരനിര്‍ഭരമായിരുന്നു ഇവരുടെ യാത്രപറയല്‍.
https://www.facebook.com/Malayalivartha