മൂന്നാറില്‍ നടക്കുന്നത് ദേശീയപാത നിര്‍മാണമോ അതോ പാറ ഖനനമോ? ലോകാര്‍ഡില്‍ ക്രഷര്‍ യൂണിറ്റ്, കാര്യങ്ങള്‍ നീങ്ങുന്നത് മനുഷ നിര്‍മിത ഉരുള്‍പ്പൊട്ടലേക്ക് ? പശ്ചിമഘട്ടം തുരന്നു തീര്‍ക്കുമ്പോഴും കണ്ടില്ലെന്ന് നടിച്ച് സര്‍ക്കാര്‍
റോഡു നിര്‍മാണമാണത്തിന്റെ മറവില്‍ ക്വാറി നടത്തുന്ന അപൂര്‍വ പ്രതിഭാസം കാണണമെങ്കില്‍ മൂന്നാറിലെത്തിയാല്‍ മതി. കേരളത്തില്‍ ഇങ്ങനെ നടക്കുമോ എന്ന് ആരും അതിശയിക്കണ്ട? വികസനത്തിന്റെ പേരില്‍ കേരളത്തില്‍ ഇപ്പോള്‍ എത്തും നടക്കും എന്നതിന് തെളിവാണ് മൂന്നാറിലെ ഈ റോഡ് വികസനം. മൂന്നാറിലൂടെ കടന്നു പോകുന്ന കൊച്ചി - ധനുഷ്‌കോടി ദേശിയപാത 85 ന്റെ ഭാഗമായ മൂന്നാര്‍ ലോകാര്‍ഡ് ഗ്യാപ്പ് റോഡിന്റെ വീതി കൂട്ടലിനെ തുടര്‍ന്നാണ് പുതിയൊരു ക്വാറി രൂപപ്പെട്ടത്. ഇതിനോടനുബന്ധിച്ച് ലോകാര്‍ഡില്‍ ക്രഷര്‍ യൂണിറ്റും സ്ഥാപിക്കപ്പെട്ടു. പരിസ്ഥിതി ആഘാത പഠനം നടത്താതെയാണ് സമുദ്ര നിരപ്പില്‍ നിന്നും 5500 അടിയിലേറെ ഉയരമുള്ള ലോകാര്‍ഡ്ഗ്യാപിലെ ഒരു മല അപ്പാടെ ഇടിച്ച് നിരത്തുന്നത്. പാറ പൊട്ടിക്കലില്‍ യാതൊരു തടസവുമുണ്ടായില്ലാതെ തുടരുകയാണ്. ഈ പാറയത്രയും ലോകാര്‍ഡിലെ ക്രഷര്‍ യൂണിറ്റിലെത്തിച്ച് മെറ്റലാക്കി മാറ്റുകയാണ്. ആയിരകണക്കിന് ലോഡ് മെറ്റല്‍ ഇവിടെ നിന്നും അതിര്‍ത്തി കടന്നു. റോഡ് നിര്‍മാണമാകട്ടെ എങ്ങുമെത്തിയിട്ടുമില്ല.
മൂന്നാറിലെ തേയിലത്തോട്ടങ്ങള്‍ ബ്രിട്ടിഷുകാരുടെ ഉടമസ്ഥതയിലായിരുന്ന കണ്ണന്‍ ദേവന്‍ കമ്പനി നടത്തിയിരുന്ന കാലയളവിലാണ് മുന്നാര്‍ ബോഡിമെട്ട് റോഡ് നിര്‍മിച്ചത്. ചൊക്രമുടി മല മുറിച്ച് റോഡ് നിര്‍മ്മിക്കുകയായിരുന്നു. തമിഴ്‌നാടിലെ അമ്മനായ്ക്കനൂരില്‍ തീവണ്ടിയിറങ്ങി മൂന്നാറിലേക്ക് വരാനും തോട്ടം തൊഴിലാളികളുടെ ഗതാഗത സൗകര്യത്തിനുമായാണ്, മധുര റോഡിന്റ ഭാഗമായ ബോഡിമെട്ട്-ബോഡിനായ്ക്കനൂര്‍ റോഡ് നിര്‍മിച്ചത്. കേരള അതിര്‍ത്തിയാണ് ബോഡിമെട്ട്. മൂന്നാര്‍-ബോഡിമെട്ട്-മധുര റോഡാണ് ഇപ്പോള്‍ ദേശീയ പാതയായി മാറിയത്. ഇതില്‍ മൂന്നാര്‍ ബോഡിമെട്ട് 42 കിലോമീറ്റര്‍ വീതി കൂട്ടുന്ന ജോലികള്‍ ആരംഭിച്ചത് 2017 നവംബറിലാണ്. എന്നാല്‍, കരാറുകാരുടെ കണ്ണു ചെന്ന് പതിഞ്ഞത് ലോകാര്‍ഡ് ഗ്യാപ്പ് റോഡിലും. ഏതാനം കിലോമീറ്ററുകള്‍ മാത്രമുള്ള ഗ്യാപ്പ് റോഡ് വീതി കൂട്ടുന്നതിനായി മല ഇടിക്കല്‍ ആരംഭിച്ചതോടെയാണ് ഹൈറേഞ്ച് മനുഷ്യ നിര്‍മിത ഉരുള്‍പ്പൊട്ടലും കണ്ട് തുടങ്ങിയത്.
സമുദ്ര നിരപ്പില്‍ നിന്നും 5500 അടിയിലേറെ ഉയരത്തിലുള്ള റോഡില്‍ നിന്നും തലയുയര്‍ത്തി നില്‍ക്കുന്ന മലയിലെ പാറക്കെട്ടുകള്‍ക്ക് നേരെ വെടിമരുന്ന് പ്രയോഗിക്കപ്പെട്ടതോടെ ഈ മേഖല ക്വാറിയായി രൂപാന്തരപ്പെട്ടു. അപകടം പതിവായി. കഴിഞ്ഞ വര്‍ഷം ഒക്‌ടോബറിലുണ്ടായ ഉരുള്‍പ്പൊട്ടലില്‍ രണ്ട് തൊഴിലാളികള്‍ മരിച്ചു. ഇതില്‍ ഒരാളുടെ മൃതദേഹം ഇനിയും കണ്ടെത്തിയിട്ടില്ല. റോഡിന്റ താഴ്ഭാഗത്തുള്ള നൂറ് കണക്കിന് ഏക്കര്‍ ഏലത്തോട്ടങ്ങളും കൃഷി ഭൂമിയും നശിച്ചു. കഴിഞ്ഞ വര്‍ഷം മാത്രം 14 ഇടത്ത് മണ്ണിടിച്ചലോ ഉരുള്‍പ്പൊട്ടലോ ഉണ്ടായി. ഇത്തവണ ഒരാഴ്ച മുമ്പാണ് ഒരു പ്രദേശത്തെ ഭീമന്‍ ഉരുളുകള്‍ ഭീകര ശബ്ദത്തോടെ താഴെ എത്തിയത്. റോഡ് പണിക്ക് വേണ്ടി ഗതാഗതം നിരോധിച്ചിരുന്നതിനാല്‍ വലിയ ദുരന്തം ഒഴിവായി. റോഡിന്റെ വീതിയേക്കാളും വലുപ്പമുള്ള വലിയ പാറയാണ് താഴെക്ക് എത്തിയത്. കിലോമീറ്ററുകള്‍ നീളത്തില്‍ ഉരുള്‍പ്പൊട്ടലുണ്ടായി. ഇനിയും ഏതു സമയത്തും ഉരുള്‍പൊട്ടലുണ്ടാകും. അശാസ്ത്രിമായാണ് പാറ പൊട്ടിച്ച് റോഡ് വീതി കുട്ടല്‍ പ്രവൃത്തികള്‍ നടത്തുന്നത്.
ഇവിടെ സ്‌ഫോടക വസ്തുക്കള്‍ അലക്ഷ്യമായി കൈകകാര്യം ചെയ്തതിന്റെ തെളിവുകളും പുറത്ത് വന്നിട്ടുണ്ട്. ഉരുള്‍പ്പൊട്ടലുണ്ടായതിന്റെ തൊട്ടടുത്ത ദിവസം ഇവിടെ സന്ദര്‍ശിച്ച പരിസ്ഥിതി പ്രവര്‍ത്തകരാണ് ഒരു പാറക്കടിയില്‍ വെച്ചിരുന്ന കെല്‍വക്‌സ് 100 ഇനത്തില്‍പ്പെട്ട സ്‌ഫോടക വസ്തു ശേഖരം കണ്ടെത്തിയത്. അപ്പോള്‍ തന്നെ അവര്‍ അധികൃതരെ വിവരം അറിയിച്ചു. എന്നാല്‍, രണ്ടാമതൊരിക്കല്‍ കൂടി പരിസ്ഥിതി പ്രവര്‍ത്തകര്‍ അവിടെ എത്തിയപ്പോഴെക്കും അവ മാറ്റിയിരുന്നു. ഒരേ സമയത്ത് പലയിടത്ത് സ്‌ഫോടനം നടത്തുന്നത് ഉരുള്‍പ്പൊട്ടലിന് കാരണമാകുന്നുവെന്ന് ദേവികുളം സബ് കലക്ടര്‍ ഡോ.രേണുരാജ് 2019 ആഗസ്റ്റില്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. അശാസ്ത്രിയമായും ഭൂപ്രകൃതിക്ക് അനുയോജ്യമല്ലാത്ത തരത്തിലുമാണ് റോഡ് വീതി കൂട്ടലിന്റ പേരിലെ ഖനനമെന്ന് അവര്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. മലയുടെ പകുതിയിലേറെ ചെത്തി എടുക്കുന്നതിലുടെ ബാക്കി ഭാഗവും ഇടിഞ്ഞ് പോരുന്നു. പശയില്ലാത്തതും പാറ കെട്ടുകള്‍ നിറഞ്ഞതുമാണ് മണ്ണും മലയും. പാറ മറ്റ് നിര്‍മാണ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതിന് വേണ്ടി അനിയന്ത്രിതവും അനുവദനിയമല്ലാത്തതുമായ രീതിയിലും വന്‍തോതില്‍ ഖനനം ചെയ്തിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്നും സബ് കലക്ടര്‍ റിപ്പോര്‍ട്ട് ചെയ്തു.
പശ്ചിമഘട്ടത്തിലെ ഏറെ പരിസ്ഥിതി പ്രാധാന്യമുള്ള മുന്നാര്‍ - ബോഡിമെട്ട് സ്‌ട്രെച്ചില്‍ പാറപൊട്ടിച്ചും മലയിടിച്ചും ഏലമലക്കാടിലെ വൃക്ഷങ്ങള്‍ മുറിച്ചും റോഡ് നിര്‍മിക്കുന്നതിന് പരിസ്ഥിതി ആഘാത പഠനം നടത്തിയിട്ടുണ്ടോയെന്ന് വ്യക്തമല്ല. 380.76 കോടി രൂപയുടെതാണ് നിര്‍മാണ ജോലികള്‍. ഇതിനിടെ ഉരുള്‍പ്പൊട്ടല്‍ കാരണമാക്കി റോഡ് നിര്‍മാണ തുക പുതുക്കാനുള്ള ശ്രമവും അണിയറയില്‍ ആരംഭിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha