സ്വപ്നങ്ങൾ കൊണ്ട് പടുത്തുയർത്തിയ വീട്ടിൽ അവസാനമായി കിടപ്പുമുറിയിലെ കട്ടിലോടെ കത്തിയമർന്നു... പോകുവാണെങ്കിൽ ഒരുമിച്ച് പോകുമെന്ന ശ്രീകുമാർ പറഞ്ഞതുപോലെ സംഭവിച്ചു; സന്തോഷത്തോടെ ജീവിച്ച ആ കുടുംബത്തിൽ വില്ലനായി എത്തിയത് തിരുവനന്തപുരത്തെ അയാൾ? ആത്മഹത്യ കുറിപ്പിന് പിന്നാലെ വലവിരിച്ച് പോലീസ്....
വർക്കലയിൽ അച്ഛനും അമ്മയും ഏകമകളുമുൾപ്പെട്ട കുടുംബം വീട്ടിലെ കിടപ്പുമുറിയിൽ ജീവനൊടുക്കിയനിലയിൽ കണ്ടെത്തിയ സംഭവത്തിൽ കുടുംബത്തെ ഒന്നടങ്കം ആത്മഹത്യയിലേക്ക് നയിച്ചത് കരാർ പണിയിൽ സബ് കോൺട്രാക്ടറായ സുഹൃത്തിന്റെ ചതിയും പിന്നാലെയുണ്ടായ കടബാദ്ധ്യതയുമാണെന്ന് പ്രാഥമിക വിവരം. സാമ്പത്തിക ബാധ്യത കാരണം പെട്രോളൊഴിച്ച് കത്തിച്ച് കുടുംബം ആത്മഹത്യചെയ്തതായാണ് പോലീസിന്റെ നിഗമനം. ബാങ്കിൽ നിന്നുള്ള ജപ്‌തി ഭീഷണി കൂടി വന്നതോടെയാണ് മൂന്നംഗകുടുംബം ഇ കടുംകൈ ചെയ്‌തതെന്നാണ് വിവരം.
ചൊവ്വാഴ്ച പുലർച്ചെ മൂന്നുമണിയോടെയായിരുന്നു നാടിനെ ഞെട്ടിച്ച സംഭവം. ഇരുനില വീട്ടിലെ താഴത്തെ നിലയിലെ കിടപ്പുമുറിയിൽ കട്ടിലോടെ കത്തിയമർന്നനിലയിലാണ് മിനിയുടെയും ശ്രീലക്ഷ്മിയുടെയും മൃതദേഹം കണ്ടത്. കിടപ്പുമുറിയിലെ ബാത്ത്‌റൂമിൽ കിടക്കുന്ന നിലയിലായിരുന്നു ശ്രീകുമാറിന്റെ മൃതദേഹം. കിടപ്പുമുറി പൂർണമായും കത്തിനശിച്ചു. മുകളിലത്തെ നിലവരെ തീ പടർന്നിരുന്നു. അഗ്നിരക്ഷാസേനയാണ് തീ കെടുത്തിയത്. പുലർച്ചെ നിലവിളിയും ശബ്ദങ്ങളും കേട്ട് സമീപവാസികൾ നോക്കുമ്പോഴാണ് വീട്ടിൽനിന്നു തീയും പുകയും ഉയരുന്നതു കണ്ടത്.
വിവരമറിയിച്ചതിനെത്തുടർന്ന് അഗ്നിരക്ഷാസേനയും പോലീസും സ്ഥലത്തെത്തി. പൂട്ടിയിരുന്ന ഗേറ്റും കതകും ബലംപ്രയോഗിച്ച് തുറന്ന് അകത്തുകടന്നാണ് തീ കെടുത്തിയത്. തുടർന്ന് കിടപ്പുമുറി പരിശോധിച്ചപ്പോഴാണ് മൂന്നുപേരുടെയും മൃതദേഹം കണ്ടത്. മുറികളും കോണിപ്പടിയുമുൾപ്പെടെ തടികൊണ്ട് നിർമിച്ചിരുന്നതിനാൽ തീ പെട്ടെന്ന് ആളിപ്പടർന്ന് മുകളിലെ നില വരെയെത്തി. പോലീസ് പരിശോധനയിൽ മറ്റൊരു കിടപ്പുമുറിയിൽനിന്നാണ് ആത്മഹത്യാക്കുറിപ്പ് ലഭിച്ചത്. സാമ്പത്തിക ബാധ്യത കാരണമാണ് ജീവനൊടുക്കുന്നതെന്നാണ് കുറിപ്പിലുള്ളത്. കോൺട്രാക്ട് ജോലിയുമായി ബന്ധപ്പെട്ട് ഒരാൾ വഞ്ചിച്ചെന്നും പരാമർശമുണ്ട്. ഇതേക്കുറിച്ച് അന്വേഷണം നടത്തുമെന്ന് വർക്കല ഇൻസ്‌പെക്ടർ ജി.ഗോപകുമാർ പറഞ്ഞു. ഫൊറൻസിക്, സയന്റിഫിക് വിഭാഗങ്ങളും വിരലടയാള വിദഗ്ധരും വീട്ടിലെത്തി പരിശോധന നടത്തി. മൃതദേഹങ്ങൾ കോവിഡ് പരിശോധനയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്കു മാറ്റിയിരിക്കുകയാണ്.
ഡിഫൻസിലെ കരാറുകാരനായ ശ്രീകുമാർ പാങ്ങോട് കേന്ദ്രമായുള്ള എം.ഇ.എസിന്റെ (മിലിട്ടറി എൻജിനിയറിംഗ് സർവീസ്) കോൺട്രാക്ടറാണ്. കൃത്യസമയത്ത് കരാർ ജോലികൾ പൂർത്തിയാക്കി കൈമാറുന്ന പ്രകൃതക്കാരനാണ് ശ്രീകുമാർ. ശ്രീകുമാറിന്റെ പിതാവും വർഷങ്ങളായി ഡിഫൻസിലെ കരാറുകാരനായിരുന്നു. അടുത്തിടെ എം.ഇ.എസിന്റെ ആക്കുളത്തുളള കരാർ പണി ഏറ്റെടുത്ത ശ്രീകുമാർ അത് പതിവുപോലെ സബ് കോൺട്രാക്ടറായ സുഹൃത്തിന് നൽകി.
എന്നാൽ അയാൾ പണി പാതിവഴിയിൽ ഉപേക്ഷിച്ചു. ഇതോടെ പണികൾ പൂർത്തീകരിക്കാൻ ശ്രീകുമാറിന് ബാങ്ക് വായ്‌പ കൂടാതെ കടവും വാങ്ങേണ്ടിവന്നു. പണി പൂർത്തിയാക്കിയതിൽ കാലതാമസമുണ്ടായതോടെ യഥാസമയം ബില്ല് മാറിയില്ല. കടംകൊടുത്തവരും വായ്‌പയെടുത്ത ബാങ്ക് അധികൃതരും ഉൾപ്പെടെ ശ്രീകുമാറിനെ മാനസിക സമ്മർദത്തിലാക്കി. ആഴ്ചകൾക്ക് മുമ്പ് ഒരു സ്വകാര്യ ബാങ്കിന്റെ വാഹനം ശ്രീകുമാറിന്റെ വീടിന്റെ മുൻവശത്തെത്തുകയും ഉദ്യോഗസ്ഥർ വീടിന്റെ ചിത്രങ്ങൾ പകർത്തുകയും ചെയ്‌തതായി അയൽവാസികൾ പറയുന്നു.
കടബാദ്ധ്യത തീർക്കാൻ ശ്രീകുമാറിന്റെ വസ്‌തുവും വീടും കൂടാതെ വീടിന്റെ മുൻവശത്തുള്ള 65 സെന്റ് സ്ഥലവും വിൽക്കാൻ ശ്രമം നടത്തി. 10 സെന്റ് വസ്‌തുവിലുള്ള ഇരുനില വീട്ടിലാണ് ശ്രീകുമാർ താമസിച്ചിരുന്നത്. ഒരുകോടിയോളം രൂപ വിലമതിപ്പുള്ള വീടും വസ്‌തുവുമാണിത്.
താമസിക്കുന്ന വീടിന്റെ മുൻവശത്തുള്ള ഒന്നരക്കോടി രൂപ വിലമതിക്കുന്ന 65 സെന്റ് സ്ഥലവും വിൽക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. കൊവിഡ് കാലത്ത് വാങ്ങാനെത്തിയവർ വിലകുറച്ച് പറഞ്ഞതോടെയാണ് ശ്രമം പാഴായത്. തിരുവനന്തപുരം കിള്ളിപ്പാലത്ത് ശ്രീകുമാറിന് ഫോർ ഫില്ലേഴ്സ് എന്ന ബിൽഡിംഗിൽ സ്വന്തമായി ഫ്ളാറ്റുണ്ട്. 8 വർഷം മുമ്പ് ഏകദേശം 45 ലക്ഷം രൂപ മുടക്കിയാണ് ഫ്ലാറ്റ് വാങ്ങിയത്. കടബാദ്ധ്യതയ്‌ക്കിടെ ചെന്നൈ ആസ്ഥാനമായുള്ള ഒരു ബാങ്ക് വായ്‌പ നൽകാൻ സന്നദ്ധരായി മുന്നോട്ടുവരികയും ബാങ്കിൽ വായ്‌പ പാസായതായും വിവരമുണ്ട്. ഇതിനിടെ കൊവിഡ് മഹാമാരി വന്നതോടെ തുടർ നടപടികൾക്കായി ശ്രീകുമാറിന് ചെന്നൈയിലേക്ക് പോകാൻ കഴിഞ്ഞില്ല. അടുത്തയാഴ്ച ഇതിന്റെ ആവശ്യങ്ങൾക്കായി പോകേണ്ടതുണ്ടെന്ന് ശ്രീകുമാർ അടുത്ത ബന്ധുക്കളോട് പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha