സ്വര്‍ണക്കടത്ത് കേസ് വഴിത്തിരിവിലേക്ക്; കുറ്റസമ്മതം നടത്താന്‍ സന്ദീപ് നായര്‍ ഒരുക്കം; പക്ഷേ മാപ്പുസാക്ഷി ആയാലും ശിക്ഷ ഒഴിവാക്കാനാകില്ല; സ്വപ്‌നയെ തള്ളിപറയാന്‍ കാരണം ഇതാണ്; ലൈഫ് മിഷനില്‍ സി.ബി.ഐ ഒഴുവാക്കാന്‍ പതിനെട്ട് അടവും പയറ്റി സര്‍ക്കാര്‍
തിരുവനന്തപുരം വിമാനത്താവളത്തില്‍ നയതന്ത്ര ചാനല്‍ വഴി സ്വര്‍ണ്ണം കടത്തിയ കേസില്‍ വഴിത്തിരിവിലേക്ക്. കുറ്റസമ്മതം നടത്താന്‍ ഒരുക്കമാണെന്ന് പ്രതി സന്ദീപ് നായര്‍ അറിയിച്ചു. രഹസ്യ മൊഴി രേഖപ്പെടുത്തണം എന്നാണ് സന്ദീപ് കോടതിയോട് ആവശ്യപ്പെട്ടത്.എന്‍ ഐ എ കോടതിയിലാണ് അപേക്ഷ നല്‍കിയത്. എല്ലാ കാര്യങ്ങളും തനിക്ക് കോടതിയോട് വെളിപ്പെടുത്തണം എന്നാണ് സന്ദീപ് കോടതിയെ അറിയിച്ചിരിക്കുന്നത്. തന്റെ കുറ്റസമ്മതം കേസില്‍ തെളിവാകും എന്നും സന്ദീപ് നായര്‍ പറഞ്ഞു. മാപ്പുസാക്ഷി ആയാലും ശിക്ഷ ഒഴിവാക്കും എന്ന് പറയാന്‍ ആകില്ലെന്ന് കോടതി പറഞ്ഞു.
നേരത്തെ കേസുമായി ബന്ധപ്പെട്ട തെളിവെടുപ്പിനിടെ തനിക്ക് എന്‍ഐഎയിലും കോടതിയിലും പൂര്‍ണ വിശ്വാസമുണ്ടെന്ന് സന്ദീപ് നായര്‍ പറഞ്ഞിരുന്നു. തിരുവനന്തപുരത്തെ ഫളാറ്റില്‍ തെളിവെടുപ്പിനു എത്തിച്ചപ്പോഴാണ് തനിക്ക് കോടതിയിലും എന്‍ഐഎയിലും വിശ്വാസമുണ്ടെന്ന് സന്ദീപ് നായര്‍ പ്രതികരിച്ചത്.സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതിയാണ് സന്ദീപ് നായര്‍. സരിത്, സ്വപ്‌ന സുരേഷ് എന്നിവരുമായി സന്ദീപ് നായര്‍ക്ക് അടുത്ത ബന്ധമുണ്ടെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. സ്വപ്‌നയെയും സന്ദീപിനെയും ഒന്നിച്ചാണ് എന്‍ഐഎ നേരത്തെ പിടികൂടിയത്. സ്വര്‍ണക്കടത്ത് കേസിനു പിന്നാലെ ഇരുവരും ഒളിച്ചു താമസിക്കുകയായിരുന്നു.
അതെ സമയം കഴിഞ്ഞ ആഴ്ച സന്ദീപ് നായര്‍ക്ക് കോടതി ജാമ്യം അനുവദിച്ചിരുന്നു. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന കോടതിയാണ് ജാമ്യം അനുവദിച്ചത്. 60 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിക്കാത്ത സാഹചര്യത്തിലാണ് സന്ദിപിന് ജാമ്യം അനുവദിച്ചത്. ജാമ്യം ലഭിച്ചെങ്കിലും എന്‍.ഐ.എ ഉള്‍പ്പെടുള്ള അന്വേഷണ എജന്‌സികളുടെ കേസ് നിലനില്‍ക്കുന്നതിനാല്‍ സന്ദീപിന് പുറത്തിറങ്ങാന്‍ സാധിച്ചിരുന്നില്ല. പക്ഷേ ഇതെ കോടതി തന്നെ അന്ന് സ്വപ്‌ന സുരേഷിനെ നാല് ദിവസം എന്‍.ഐ.എ കസ്റ്റഡിയില്‍ വിട്ടിയിരുന്നു. ഇതോടൊപ്പം മറ്റ് ഒമ്പത് പ്രതികളെ ജയിലില്‍ തന്നെ ചോദ്യം ചെയ്യാന്‍ ആദായനികുതി വകുപ്പിന് കോടതിയുടെ അനുമതി നല്‍കുകയും ചെയ്തു. നേരത്തെ തന്നെ സ്ന്ദീപിന്റെ വീട്ടിലും സ്ഥാപനങ്ങളിലും അന്വേഷണം സംഘം റെയ്ഡ് നടത്തി രേഖകള്‍ പിടിച്ചെടുത്തിയിരുന്നു. എന്‍.ഐ.എ ഉള്‍പ്പെടെയുള്ള സംഘങ്ങള്‍ പിന്നീട് പ്രതികളെ ചോദ്യം ചെയ്തത് ഈ രേഖകളുടെയും ഡിജിറ്റല്‍ തെളിവുകളുടെയും അടിസ്ഥാനത്തിലായിരുന്നു. സന്ദീപിന്റെ സ്ഥാപനങ്ങളില്‍ നിന്നും പിടിച്ചെടുത്ത ലാപ്‌ടോപ്, ടാബ് തുടങ്ങിവയിലെ വിവരങ്ങള്‍ കേസിന് നിര്‍ണായ വഴിത്തിരിവ് സമ്മാനിച്ചിരുന്നു. പ്രതികളുടെ കള്ളക്കടത്തിലെ പങ്ക് തെളിയിക്കുന്നതായിരുന്നു ഈ തെളിവുകള്‍.
എന്നാല്‍ സ്വര്‍ണക്കടത്ത് കേസ് വഴിതിരിഞ്ഞ അതിലും വലിയ കേസുകളിലേക്ക് എത്തിയതോടെ സ്വപ്‌നയുടെ ബന്ധങ്ങള്‍ വളരെ വലുതാണെന്ന തിരിച്ചറിവ് സന്ദീപിനുണ്ടായി എന്നു വേണം കരുതാന്‍. ഇനി പിടിച്ചു നില്‍ക്കണമെങ്കില്‍ ബോസിനെ തള്ളി പറയാതെ വഴിയില്ല എന്ന ഘട്ടത്തിലായിരുന്ന സന്ദീപ്. അല്ലങ്കില്‍ സ്വര്‍ണക്കടത്തിനൊപ്പം മറ്റു കേസുകളിലും പ്രതിയാകുമെന്ന ഘട്ടമെത്തിയപ്പോളാണ് സന്ദീപ് സ്വര്‍ണക്കടത്ത് കേസില്‍ കുറ്റസമ്മതം നടത്താന്‍ തയ്യാറാകുന്നത്. അങ്ങനെയെങ്കില്‍ മാപ്പുസാക്ഷിയുടെ അനുകൂല്യം അയാള്‍ പ്രതീക്ഷിക്കുന്നുമുണ്ട്.
അതേസമയം സ്വപ്‌നയുടെ കമ്മീഷനുമായി ബന്ധപ്പെട്ട് ഉയര്‍ന്നു വന്ന ലൈഫ് മിഷന്‍ പദ്ധതിയില്‍ സി.ബി.ഐ അന്വേഷണം ഒഴുവാക്കാന്‍ പടിച്ച പണി പതിനെട്ടും പയറ്റുകയാണ് സര്‍ക്കാര്‍. സിബിഐ അന്വേഷണത്തിനെതിരെ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് ഇപ്പോള്‍ സര്‍ക്കാര്‍. മന്ത്രിസഭായോഗത്തിലെ തീരുമാനപ്രകാരമാണ് സര്‍ക്കാര്‍ സിബിഐ അന്വേഷണത്തിന് എതിരെ നിയമനടപടി സ്വീകരിക്കുന്നത്. കരാര്‍ യൂണിടാകും റെഡ് ക്രസന്റും തമ്മിലാണെന്നും സര്‍ക്കാരിനു ബന്ധമില്ലെന്നും കോടതിയില്‍ വ്യക്തമാക്കും. അന്വേഷണത്തിനെതിരെ കോടതിയെ സമീപിക്കാമെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണിത്. കേസ് രാഷ്ട്രീയ പ്രേരിതമാണെന്നാണ് സിപിഎമ്മിന്റെയും എല്‍ഡിഎഫിന്റെയും അഭിപ്രായം. സര്‍ക്കാരിന്റെയോ ഹൈക്കോടതിയുടെയോ നിര്‍ദേശമില്ലാതെ സിബിഐയ്ക്ക് കേസ് ഏറ്റെടുക്കാനാകില്ലെന്നും സിബിഐ എഫ്‌ഐആര്‍ മരവിപ്പിക്കണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെടും.വിദേശ സംഭാവന നിയന്ത്രണ നിയമത്തിലെ (എഫ്‌സിആര്‍ഐ) 35-ാം വകുപ്പും ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ ഗൂഢാലോചന കുറ്റവും ചുമത്തിയാണ് സിബിഐ അന്വേഷണം നടത്തുന്നത്. ചട്ടങ്ങള്‍ മറികടന്ന് വിദേശ സഹായം കൈപ്പറ്റുന്നത് 5 വര്‍ഷം വരെ തടവുശിക്ഷയും പിഴയും കിട്ടാവുന്ന കുറ്റമാണ്. അനില്‍ അക്കര എംഎല്‍എയുടെ പരാതിയിലാണ് സിബിഐ കേസെടുത്തത്.
https://www.facebook.com/Malayalivartha