ഇഡി അന്വേഷണം വഴിത്തിരിവിലേക്ക്.. ഏപ്രില്‍ രണ്ടിന് കൊച്ചിയിലെത്തിയ ആ കാർഗോയിൽ ഉണ്ടായിരുന്നതെന്ത്? സ്വപ്നയുടെ നിര്‍ദ്ദേശപ്രകാരം എം ശിവശങ്കര്‍ മുതിർന്ന കസ്റ്റംസ് ഓഫീസറെ വിളിച്ചതിന് പിന്നാലെ കാര്‍ഗോ വിട്ടുകൊടുത്തത് എന്തടിസ്ഥാനത്തിൽ? കസ്റ്റംസ് ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാൻ നീക്കം....
പ്രമാദമായ സ്വർണ്ണക്കടത്തു കേസുമായി ബന്ധപ്പെട്ട എന്‍ഫോഴ്സ്മെന്‍റ് അന്വേഷണം പുതിയ തലത്തിലേക്ക് എത്തുകയാണ്. കപ്പല്‍ മാര്‍ഗവും നയതന്ത്ര ചാനലിലൂടെ സ്വര്‍ണക്കടത്ത് നടന്നതായാണ് എന്‍ഫോഴ്സ്മെന്‍റിന്‍റെ നിഗമനം. കഴിഞ്ഞ ഏപ്രിലില്‍ രണ്ടിന് കൊച്ചിയിലെത്തിയ കാർഗോ സംബന്ധിച്ചാണ് നിലവിൽ അന്വേഷണം നടക്കുന്നത്. സംശയത്തെ തുടര്‍ന്ന് അന്ന് കാര്‍ഗോ പരിശോധിക്കാന്‍ കസ്റ്റംസിന്‍റെ തന്നെ അസ്സസ്സിംഗ് ഓഫീസര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ പരിശോധനയില്ലാതെ കാര്‍ഗോ വിട്ടു കൊടുത്തു. സ്വപ്നയുടെ നിര്‍ദ്ദേശപ്രകാരം എം ശിവശങ്കര്‍ മുതിർന്ന കസ്റ്റംസ് ഓഫീസറെ വിളിച്ചതിന് പിന്നാലെയായിരുന്നു കാര്‍ഗോ വിട്ടുകൊടുത്തത്. എന്തടിസ്ഥാനത്തിലാണ് കാര്‍ഗോ വിട്ടു കൊടുത്തതെന്ന് വ്യക്തമാക്കാന്‍ കസ്റ്റംസിനോട് എന്‍ഫോഴ്സ്മെന്‍റ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് സംബന്ധിച്ച് വരും ദിവസങ്ങളില്‍ കസ്റ്റംസ് ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാനാണ് നീക്കം.
അതേസമയം സ്വർണക്കടത്തു കേസിൽ സ്വപ്ന സുരേഷ് നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ എം ശിവശങ്കർ ഉപയോിച്ചിരുന്ന രണ്ടാമത്തെ ഫോൺ കണ്ടെത്തി. കേസന്വേഷണം തുടങ്ങി അഞ്ചു മാസം പിന്നിട്ടശേഷമാണ് ശിവശങ്കർ ഉപയോഗിച്ചിരുന്ന രണ്ടാമത്തെ ഫോൺ കണ്ടെത്തിയത്. ഒരു ഫോൺ മാത്രമാണ് ഉപയോഗിച്ചിരുന്നതെന്നാണ് ശിവശങ്കർ നൽകിയ മൊഴി. എന്നാൽ മറ്റു ഫോണുകളിൽനിന്ന് ശിവശങ്കർ വിളിക്കുകയും സന്ദേശം അയയ്ക്കുകയും ചെയ്തിരുന്നതായി സ്വപ്ന ഇഡിയ്ക്ക മൊഴി നൽകിയിരുന്നു. മൂന്നാമതൊരു ഫോൺ കൂടിയുണ്ടെന്നും സ്വപ്ന വെളിപ്പെടുത്തിയിട്ടുണ്ട്. ഇതേത്തുടർന്ന് ഈ ഫോണും കണ്ടെടുക്കാൻ നീക്കം തുടങ്ങിയിട്ടുണ്ട്. പുതിയ ഫോൺ കണ്ടെടുത്തതോടെ കസ്റ്റംസും ഇഡിയും ശിവശങ്കറിനെ വീണ്ടും ചോദ്യം ചെയ്യും.
ഫോണിലെ വിശദാംശങ്ങളുടെ അടിസ്ഥാനത്തിലാകും ചോദ്യം ചെയ്യൽ. സ്വപ്ന സുരേഷ് ഉപയോഗിച്ചിരുന്ന ഫോണിലേക്കു വന്ന വാട്സാപ്പ് ചാറ്റുകളുടെയും വോയ്സ് കോളുകളുടെയും ഉറവിടം അന്വേഷിച്ചതോടെയാണ് ശിവശങ്കറിന്‍റെ രണ്ടാമത്തെ ഫോൺ കണ്ടെടുത്തത്. ഒരു ഫോൺ മാത്രമാണ് ഉപയോഗിച്ചിരുന്നതെന്നാണ് ശിവശങ്കർ ആദ്യം മുതൽ നൽകിയിരുന്ന മൊഴി.
സ്വപ്ന സുരേഷ് നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലുള്ള തെളിവുകൾ മുന്നോട്ടുവെച്ചപ്പോൾ ശിവശങ്കർ രണ്ടാമത്തെ ഫോണിനെ പറ്റി സമ്മതിക്കുകയായിരുന്നു. അറസ്റ്റിലാകുന്നതിന് മുമ്പ് ഈ ഫോൺ ബന്ധുവിനെ ഏൽപ്പിച്ചതായും അദ്ദേഹം സമ്മതിച്ചു. കണ്ടെടുത്ത ഫോണുകളിലെ ഡിജിറ്റൽ തെളിവുകൾ വീണ്ടെടുക്കുന്നതിനുള്ള നടപടി കസ്റ്റംസും ഇഡിയും തുടങ്ങി. നേരത്തെ ആദ്യം പിടിച്ചെടുത്ത ഫോണിലെ വിവരങ്ങൾ സിഡാക്കിന്‍റെ സഹായത്തോടെ വീണ്ടെടുത്തിരുന്നു. ഇതേത്തുടർന്നാണ് സ്വർണക്കടത്തിൽ ശിവശങ്കറിനുള്ള ബന്ധം പുറത്തുവന്നത്.
പുതിയതായി കണ്ടെടുത്ത ഫോണിലെ വിവരങ്ങൾ എൻഐഎയ്ക്ക് നൽകുമെന്നും ഇഡി അറിയിച്ചിട്ടുണ്ട്. അതേസമയം പുതിയ ഫോൺ കണ്ടെടുത്തത് ചൂണ്ടിക്കാട്ടി ശിവശങ്കറിന്‍റെ കസ്റ്റഡി കാലാവധി കസ്റ്റംസ് നീട്ടി ചോദിക്കുമെന്ന് ഉറപ്പായി. നിലവിൽ കസ്റ്റംസിനറെ കസ്റ്റഡിയിലാണ് ശിവശങ്കറും സ്വപ്നയുമുള്ളത്. കഴിഞ്ഞ ദിവസം സ്വപ്നയെയും സരിത്തിനെയും ചോദ്യം ചെയ്തതിൽനിന്ന് ഡോളർ കടത്തിലും ശിവശങ്കറിനെ പ്രതി ചേർത്തേക്കുമെന്ന് സൂചനയുണ്ട്.അതേസമയം കസ്റ്റംസ് അറസ്റ്റ് ചെയ്ത ശിവശങ്കറിനെതിരേ യു.എ.പി.എ. ചുമത്താനും എൻ.ഐ.എ. നിയമോപദേശം തേടിയിരിക്കുകയാണ്. കേസിൽ ഇ.ഡി.യും കസ്റ്റംസും കസ്റ്റഡിയിൽ ചോദ്യം ചെയ്ത ശിവശങ്കറിനെ തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കും.
കസ്റ്റംസ് ശിവശങ്കറിന്റെ കസ്റ്റഡി കാലാവധി നീട്ടി ചോദിക്കുമെന്നും സൂചനയുണ്ട്. യു.എ.പി.എ. നിയമം ഭേദഗതി ചെയ്ത ശേഷം കള്ളക്കടത്തിനെ ദേശവിരുദ്ധ പ്രവർത്തനത്തിന്റെ പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണു സ്വർണക്കടത്തിൽ അറസ്റ്റ് ചെയ്ത പ്രതികൾക്കെതിരേ എൻ.ഐ.എ. യു.എ.പി.എ. ചുമത്തി കേസെടുത്തത്. കള്ളക്കടത്തു സ്വർണമോ അതിലൂടെ സമ്പാദിച്ച പണമോ ദേശവിരുദ്ധ ശക്തികൾക്കു കൈമാറിയിട്ടുണ്ടോയെന്ന അന്വേഷണമാണ് എൻ.ഐ.എ. നടത്തുന്നത്. കേസിൽ ഇതുവരെ ശേഖരിച്ച തെളിവുകളെപ്പറ്റി വിചാരണക്കോടതി പല ഘട്ടത്തിലും എൻ.ഐ.എ.യോടു ചോദ്യങ്ങൾ ഉന്നയിച്ചിരുന്നു. യു.എ.പി.എ. ചുമത്താൻ മാത്രം ശക്തമായ തെളിവുകളുണ്ടോയെന്നായിരുന്നു കോടതി ആരാഞ്ഞത്.
https://www.facebook.com/Malayalivartha