വിചാരണക്കോടതി മാറ്റണമെന്ന അതിജീവിതയുടെ ആവശ്യം ഹൈക്കോടതി തളളിയതില്‍ വലിയ അത്ഭുതമൊന്നും തോന്നുന്നില്ല! ഇത് നേരത്തെ പ്രതീക്ഷിച്ചിരുന്നതാണ്.. വിചാരണ കോടതി ജഡ്ജിയെ മാറ്റില്ലെന്ന ഹൈക്കോടതി ഉത്തരവിൽ നടിയും ഡബ്ബിംഗ് ആർട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി

നടി ആക്രമിക്കപ്പെട്ട കേസില്‍ കേസിന്റെ കോടതിമാറ്റം വേണമെന്ന അതിജീവിതയുടെ ആവശ്യം ഹൈക്കൊടതി തള്ളിയതോടെ അതിജീവിതയ്ക്ക് വൻ തിരിച്ചടിയായിരിക്കുകയാണ് . ജസ്റ്റിസ് സിയാദ് റഹ്മാന്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ചിന്റേതായിരുന്നു നടപടി. ഹണി എം.വർഗീസ് വിചാരണ നടത്തിയാൽ തനിക്ക് നീതി ലഭിക്കില്ലെന്നും നീതിയുക്തവുമായ വിചാരണ ഉണ്ടാകില്ലെന്ന ആശങ്ക ഉണ്ടെന്നും അതിജീവിത കോടതിയിൽ വാദിച്ചിരുന്നു. നടിയുടെ ആവശ്യപ്രകാരം നടത്തിയ രഹസ്യ വിചാരണയ്ക്ക് ഒടുവിലാണ് കോടതി വിധി പ്രസ്താവിച്ചത്. ഇപ്പോഴിതാ വിചാരണ കോടതി ജഡ്ജിയെ മാറ്റില്ലെന്ന ഹൈക്കോടതി ഉത്തരവിൽ നടിയും ഡബ്ബിംഗ് ആർട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി, അഡ്വക്കേറ്റ് ടിബി മിനി അടക്കമുളളവർ പ്രതികരണവുമായി രംഗത്ത് വന്നിട്ടുണ്ട്.
ഭാഗ്യലക്ഷ്മിയുടെ വാക്കുകള്‍ ഇങ്ങനെയായിരുന്നു.. വിചാരണക്കോടതി മാറ്റണമെന്ന അതിജീവിതയുടെ ആവശ്യം ഹൈക്കോടതി തളളിയതില്‍ വലിയ അത്ഭുതമൊന്നും തോന്നുന്നില്ല. ഇത് നേരത്തെ പ്രതീക്ഷിച്ചിരുന്നതാണ്. ഇതില്‍ ഷോക്കൊന്നും തോന്നുന്നില്ലെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞു. കൂടാതെ അഡ്വക്കേറ്റ് ടിബി മിനിയും കോടതി വിധിയിൽ പ്രതികരിച്ച് രംഗത്ത് വന്നിട്ടുണ്ട്. കോടതി വിധി അംഗീകരിക്കുക എന്നതേ ഉളളൂ. വിധിപ്പകര്‍പ്പ് കിട്ടിയിട്ടില്ല. എന്തുകൊണ്ടാണ് കോടതി അങ്ങനെ പറഞ്ഞത് എന്നത് സംബന്ധിച്ച് പരിശോധിച്ച ശേഷം തീരുമാനിക്കണം. വിചാരണ നടപടികളൊക്കെ തുടങ്ങി. വിധിപ്പകര്‍പ്പ് കിട്ടിയതിന് ശേഷം സുപ്രീം കോടതിയിലേക്ക് പോകണമോ എന്നത് പരിശോധിക്കും. അതിജീവിതയുടെ പ്രയാസം കോടതി മനസ്സിലാക്കുക എന്നതാണ് തന്നേപ്പോലുളള ഒരു സാമൂഹ്യപ്രവര്‍ത്തകയ്ക്ക് പറയാനുളളൂ. നിയമപരമായ കാര്യങ്ങളില്‍ തര്‍ക്കമുണ്ടെങ്കില്‍ മേല്‍ക്കോടതിയില്‍ പോകുമെന്നും ടിബി മിനി പറഞ്ഞു. അതിജീവിത മാത്രമല്ല പ്രോസിക്യൂഷനും പല കാര്യങ്ങളും ഉന്നയിച്ചിട്ടുളളതാണ്. ഈ വിധി പ്രയാസകരം തന്നെയാണ് എന്നും ടിബി മിനി പറഞ്ഞു. അതിജീവിതയുടെ ആവശ്യം ഹൈക്കോടതി തളളിയത് സ്വാഭാവികമാണെന്ന് പറഞ്ഞുകൊണ്ട് അഡ്വക്കേറ്റ് മുഹമ്മദ് ഷായും പ്രതികരിച്ചു. ഇത്തരം ഹര്‍ജികള്‍ അനുവദിക്കാനുളള സാധ്യത വിരളം തന്നെയാണ്. ഓരോ സമയത്തും നമ്മുടെ താല്‍പര്യത്തിന് അനുസരിച്ച് ആളുകളെ മാറ്റാന്‍ സാധിക്കില്ല. പ്രോപര്‍ ആയ വിചാരണ നടത്താനുളള കാര്യങ്ങള്‍ ചെയ്യുക എന്നതാണ് അതിജീവിത ചെയ്യേണ്ടത്.
ഒന്നും നോക്കാതെയും കാണാതെയുമൊന്നും ഒരു വിചാരണയും നടത്താനാകില്ല. അത്തരമൊരു ഭീതിയൊന്നും ഉണ്ടാക്കേണ്ട കാര്യമില്ല. വിചാരണ നടത്തിയ ശേഷം അപാകത ഉണ്ടെങ്കില്‍ അപ്പീലുമായി സുപ്രീം കോടതി വരെ പോകാം. എല്ലാ കേസിലും അങ്ങനെയല്ലേ നടക്കുന്നത്. രാജ്യത്ത് എത്രയോ വിചാരണകള്‍ ഓരോ ദിവസവും നടക്കുന്നുണ്ട്. അവരുടെ ആവശ്യപ്രകാരം ഒരു ജഡ്ജിയെ നിശ്ചയിച്ച് കൊടുത്തു. പിന്നെ ഒരു സുപ്രഭാതത്തില്‍ പറയുകയാണ് ഇയാളല്ല വേറെ ആളാകണം എന്ന്. കേസ് കേട്ട് കൊണ്ടിരിക്കുന്ന ജഡ്ജ് ആണത്. വേറെ ഒരാള്‍ വരുമ്പോള്‍ പിന്നെയും കാലതാമസം വരും. വേഗത്തില്‍ വിചാരണ നടത്തി വിധി പറയുകയാണ് വേണ്ടത്. അതിനായുളള തെളിവുകളും മറ്റും കൊടുക്കാനുളള സമയം കിട്ടും എന്ന് തന്നെയാണ് കരുതുന്നത്. ജഡ്ജിമാരെല്ലാം നാട്ടില്‍ മറ്റുളളവരെ പോലെ ജീവിക്കുന്നവരാണ്. അവരുമായി ബന്ധപ്പെടുന്നതും സംസാരിക്കുന്നതുമെല്ലാം കേസിന് വേണ്ടിയാണെന്ന് പറയരുത്. ഒരു വക്കീല്‍ ജഡ്ജിയോട് സംസാരിച്ചാല്‍ അത് കേസിനെ സ്വാധീനിക്കാനാണെന്ന് കരുതി വെച്ചുകളയരുത്. അല്ലെങ്കില്‍ കേസിനെ സ്വാധീനിച്ചു എന്നതിനുളള തെളിവ് വേണം. നിലവില്‍ തെളിവില്ലെന്ന് മുഹമ്മദ് ഷാ പറഞ്ഞു.
https://www.facebook.com/Malayalivartha