“അര്‍ധബോധാവസ്ഥയിലായിരുന്ന പ്രിയങ്ക ചോപ്ര ചെയ്തു കൂട്ടുന്നത് കണ്ട് ഞാൻ അത്ഭുതപ്പെട്ടുപോയി”, ഹൃത്വിക് റോഷൻ

സ്വന്തം കാലില്‍ നിന്ന് കഠിനമായി തന്നെ പ്രയത്‌നിച്ചാണ് പ്രിയങ്ക ഓരോ ചുവടും പിന്നിട്ടത്.ഇതിനുള്ള ഉദാഹരണങ്ങളാണ് പ്രിയങ്ക ചോപ്ര: ദി ഡാര്‍ക്ക് ഹോസ് എന്ന പുസ്തകത്തില്‍ ഭാരതി എസ് പ്രധാന്‍ നിരത്തുന്നത്.ബറേലിയില്‍ നിന്നുള്ള ഒരു സാധാരണ പെണ്‍കുട്ടി ഹോളിവുഡ് വരെ വെട്ടിപ്പിടിച്ചതിന്റെ അറിയാകഥകളാണ് പുസ്തകത്തിലുള്ളത്. ക്രിഷിന്റെ ചിത്രീകരണ സമയത്തെ ഒരു അനുഭവം നായകന്‍ ഹൃത്വിക് റോഷന്‍ വിവരിക്കുന്നത് പുസ്തകത്തില്‍ കൊടുത്തിട്ടുണ്ട്.
“2005ല്‍ മണാലിയില്‍ ക്രിഷിന്റെ ചിത്രീകരണമായിരുന്നു. കൊടും തണുപ്പായിരുന്നു. അന്തരീക്ഷത്തില്‍ ഓക്‌സിജിന്റെ അളവ് നന്നേ കുറവും.ചില അണിയറ പ്രവര്‍ത്തകര്‍ ബോധംകെട്ടുപോവുക വരെ ചെയ്തു. ഞങ്ങള്‍ നോക്കുമ്പോള്‍ പ്രിയങ്ക മുടന്തി നടക്കുന്നതാണ് കണ്ടത്.
അവര്‍ വീഴുമെന്ന മട്ടായപ്പോള്‍ അടുത്തുണ്ടായിരുന്ന ചിലര്‍ സഹായിക്കാനായി ഓടിച്ചെന്നു. താങ്ങിയെടുത്ത് ഹോട്ടല്‍ മുറിയിലേയ്ക്ക് കൊണ്ടുപോകാമെന്ന് അവര്‍ പറയുകയും ചെയ്തു.അവര്‍ സുരക്ഷിതയാണെന്ന് ഉറപ്പാക്കാന്‍ ചെന്ന ഞാന്‍ കണ്ടത് രക്ഷിക്കാനായി എത്തിയവരോട് ക്ഷോഭിക്കുന്ന പ്രിയങ്കയെയാണ്. അര്‍ധബോധാവസ്ഥയിലായിരുന്നെങ്കിലും കോപം കൊണ്ട് വിറയ്ക്കുകയായിരുന്നു അവര്‍.

അപ്പോഴും തളര്‍ച്ച കാരണം മുടന്തുന്നുണ്ടെങ്കിലും ഓടിക്കൂടി താങ്ങിയെടുക്കുന്നവരോട് തന്നെ താഴെയിറക്കാന്‍ പറഞ്ഞ് അവര്‍ ഒച്ചയിടുകയായിരുന്നു. ശക്തയും സ്വതന്ത്രയും സ്വന്തം കാലില്‍ നില്‍ക്കാന്‍ ആഗ്രഹിക്കുന്നവളുമാണെന്ന് ആ രോഷപ്രകടനത്തില്‍ നിന്ന് വ്യക്തമായിരുന്നു. എനിക്ക് അപ്പോള്‍ വല്ലാത്ത ആദരവും സ്‌നേഹവും തോന്നി.”

അത്യാഗ്രഹമുള്ളവളോ മറ്റുള്ളവരെ ആശ്രയിക്കുന്നവളോ ദുര്‍ബലയോ ആവാന്‍ അനുവദിക്കാത്ത രക്ഷിതാക്കളാണ് പ്രിയങ്കയെ ഈ ഗുണങ്ങളെല്ലാം പഠിപ്പിച്ചതെന്ന് ഹൃത്വിക് പറഞ്ഞതായി പുസ്‌കത്തില്‍ പറയുന്നു.
https://www.facebook.com/Malayalivartha


























