അമ്മയുടെ ജനറല്‍ സെക്രട്ടറി പദം മമ്മൂട്ടി ഒഴിയാന്‍ തീരുമാനിച്ചത് രാജ്യസഭാ സീറ്റ് ലക്‌ഷ്യം വച്ചത് കൊണ്ടോ? രാജ്യസഭാ സീറ്റിലേക്ക് മമ്മൂട്ടിയെയും പരിഗണിക്കുന്നതായി വാര്‍ത്തകള്‍ പുറത്തു വന്നതിന് പിന്നാലെ മമ്മൂട്ടി അമ്മയുടെ ഭാരവാഹിത്വം ഒഴിയുന്നത് ചർച്ചയാകുന്നു...

രാജ്യസഭാ സീറ്റിലേക്ക് മമ്മൂട്ടിയെയും പരിഗണിക്കുന്നതായി വാര്‍ത്തകള്‍ പുറത്തു വന്നതിന് പിന്നാലെയാണ് മമ്മൂട്ടി അമ്മയുടെ ഭാരവാഹിത്വം ഒഴിയുന്നതും ചര്‍ച്ചയാകുന്നത്. ജൂലൈയിലാണ് സംഘടനയില്‍ പുതിയ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പു പ്രചാരണത്തില്‍ ബി.ജെ.പിയുടെ സുരേഷ് ഗോപിയിലും മുന്തിയ താരത്തിളക്കമെന്ന സ്ഥാനമാണു മമ്മൂട്ടിക്കു മുന്‍തൂക്കം നല്‍കുന്നത്.
രാജ്യസഭയിലെ നാമനിര്‍ദേശം ചെയ്യപ്പെട്ട അംഗമാണു സുരേഷ് ഗോപി. ചാലക്കുടിയില്‍നിന്ന് ഇടതുസ്വതന്ത്രനായി ലോക്‌സഭയിലെത്തിയ ഇന്നസെന്റ് ഇനി മത്സരിക്കാന്‍ സാധ്യത കുറവാണെന്നതും മമ്മൂട്ടിക്ക് അനുകൂലമാണെന്നാണ് വിലയിരുത്തല്‍. പാര്‍ലമെന്റില്‍ സി.പി.എമ്മിന്റെ അംഗബലം പരിമിതമായ നിലയ്ക്ക് രാജ്യസഭയിലേക്കു സജീവ രാഷ്ട്രീയക്കാര്‍ മതിയെന്നു കേന്ദ്രനേതൃത്വം നിര്‍ദേശിച്ചാല്‍ മാത്രമേ മമ്മൂട്ടിയുടെ സാധ്യത അടയുകയുള്ളൂ.
കേരളത്തില്‍ നിന്നുള്ള മൂന്നു രാജ്യസഭാംഗങ്ങളുടെ കാലാവധിയാണ് അവസാനിക്കുന്നത്. തെരഞ്ഞെടുപ്പില്‍ രണ്ടെണ്ണത്തില്‍ വിജയം നേടാനുള്ള അംഗബലം നിയമസഭയില്‍ എല്‍.ഡി.എഫിനുണ്ട്. അവ സി.പി.എമ്മും സി.പി.ഐയും പങ്കിടും. മുഖ്യമന്ത്രി പിണറായി വിജയനുമായും സി.പി.എം. നേതൃത്വവുമായും അടുത്ത ബന്ധമുള്ള മമ്മൂട്ടി മുൻപേ സി.പി.എം. സഹയാത്രികനാണ്. സി.പി.എമ്മിന്റെ ടിവി ചാനലായ കൈരളിയുടെ മാതൃകമ്ബനിയായ മലയാളം കമ്യൂണിക്കേഷന്‍സിന്റെ ചെയര്‍മാനുമാണ്.
ഡി.വൈ.എഫ്.ഐയുടെയും മറ്റും വേദികളിലെത്തി രാഷ്ട്രീയ ആഭിമുഖ്യം പരസ്യമാക്കിയിട്ടുമുണ്ട്. ചെറിയാന്‍ ഫിലിപ്പിന്റെ പേരും ആലോചനയിലുണ്ടെങ്കിലും ലോക്‌സഭാ തെരഞ്ഞെടുപ്പു പ്രചാരണത്തില്‍ ബി.ജെ.പിയുടെ സുരേഷ് ഗോപിയിലും മുന്തിയ താരത്തിളക്കമെന്ന സ്ഥാനമാണു മമ്മൂട്ടിക്കു മുന്‍തൂക്കം നല്‍കുന്നത്.
എന്നാൽ തിരക്കിനിടയില്‍ സംഘടനയുടെ കാര്യം നോക്കാന്‍ സമയം കിട്ടുന്നില്ലെന്നാണ് താരത്തിന്റെ ഭാഷ്യം. ബിഗ് ബഡ്ജറ്റ് അടക്കം ഒട്ടേറെ വ്യത്യസ്ത സിനിമകളാണ് മമ്മൂട്ടിയുടേതായി പുറത്തുവരാനിരിക്കുന്നത്. സംഘടനയുടെ സുഗമമായ പ്രവര്‍ത്തനത്തിന് ഈ തിരക്കുകള്‍ വിനയാകുമെന്ന് മനസ്സിലാക്കിയാണ് മമ്മൂട്ടിയുടെ നീക്കമെന്നാണ് അണിയറ സംസാരം.
സിനിമയില്‍ ഉടനീളം വന്നിരിക്കുന്ന യുവാക്കളുടെ സ്വാധീനവും മാറ്റവും സംഘടനയിലും പ്രകടമാകണമെന്നതാണ് മമ്മൂട്ടിയുടെ നിലപാടെന്നതാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍. നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട സംഭവത്തില്‍ ആരോപണ വിധേയനായ നടനെ സംഘടനയില്‍ നിന്നും പുറത്താക്കിയെന്ന പ്രഖ്യാപനം നടത്തിയത് മമ്മൂട്ടിയായിരുന്നു.
യുവതാരങ്ങളുടെ സമ്മര്‍ദ്ദമായിരുന്നു ഇതിന് പിന്നിലെന്ന് അന്നേ വിമര്‍ശനം ഉയര്‍ന്നിരുന്നു. സംഘടനയില്‍ യുവാക്കളുടെ അഭിപ്രായം ശക്തമാകുകയും സ്ത്രീ കൂട്ടായ്മകളുമെല്ലാം രൂപപ്പെടുന്ന സാഹചര്യവും കണക്കില്‍ എടുക്കേണ്ടതുണ്ട്. അതേസമയം സിപിഎമ്മിന്റെ രാജ്യസഭാ സ്ഥാനാര്‍ത്ഥി പരിഗണനയില്‍ ഉള്ളയാളാണ് മമ്മൂട്ടി.
https://www.facebook.com/Malayalivartha


























