ഇനി സിനിമയിലേയ്ക്കും, സംഘടനയിലേയ്ക്കുമില്ല; ആക്രമണത്തിനിരയായ നടി അഭിനയം ഉപേക്ഷിക്കുന്നു...
നടീ ആക്രമണ കേസിൽ ആക്രമണത്തിനിരയായ നടി സിനിമാഭിനയം ഉപേക്ഷിക്കുന്നു. ഇനി സിനിമയിലേക്കും സംഘടനയിലേക്കുമില്ലെന്നും അവർ തീരുമാനിച്ചു. തനിക്കൊപ്പം രാജിവച്ച നടിമാരെ പിന്തിരിപ്പിക്കാൻ നടി ശ്രമിച്ചെങ്കിലും അവർ സമ്മതിക്കാതെ രാജി വയ്ക്കുകയായിരുന്നു. വേദനയോടെയാണ് നടി സിനിമയിൽ നിന്നിറങ്ങിയത്. ഭാവിയിൽ ഭർത്താവിനൊപ്പം വിദേശത്ത് താമസിക്കാനാണ് ആലോചിക്കുന്നത്.
മലയാള സിനിമയിൽ നടിമാർക്ക് യാതൊരു സുരക്ഷിതത്വവുമില്ലെന്നാണ് നടി ഉൾപ്പെടുന്ന വിമൻ കളക്ടീവിന്റെ അഭിപ്രായം. തന്നെ വന്നു കണ്ട ചില പ്രമുഖ താരങ്ങളോട് നടി ഇക്കാര്യം സംസാരിച്ചെന്നാണ് വിവരം. ഭാവിയിലും സിനിമയിൽ ഇത് തന്നെ തുടരും. കാരണം പുരുഷാധിപത്യത്തിന്റെ പിടിയിലാണ് മലയാള സിനിമ. ഇല്ലെങ്കിൽ, തന്നെ ക്രൂരമായി ഉപദ്രവിക്കാൻ നിർദ്ദേശം കൊടുത്ത ഒരാളെ മലയാളത്തിലെ ഏക താരസംഘടന സഹായിക്കുമോ എന്നാണ് നടി ചോദിക്കുന്നത്.
മഞ്ജു വാര്യർ വിദേശയാത്രക്ക് തൊട്ടുമുമ്പ് നടിയോട് സംസാരിച്ചിരുന്നു. തന്റെ അഭിപ്രായം നടിയുടേതിന് സമാനമാണെങ്കിലും അക്കാര്യം പരസ്യമായി പറയാൻ മഞ്ജു തയ്യാറല്ല. കാരണം കേസിൽ മഞ്ജു കക്ഷിയാണ്. താൻ അമ്മയിൽ നിന്ന് രാജി വയ്ക്കണോയെന്ന് മഞ്ജു നടിയോട് ചോദിച്ചു. എന്നാൽ അത് വേണ്ടെന്നാണ് നടി പറഞ്ഞത്. മഞ്ജുവിന് മോഹൻലാലുമായി മികച്ച ബന്ധമുണ്ട്. അമ്മയിൽ നിന്നും മഞ്ജു രാജിവച്ചാൽ അത് മഞ്ജുവും മോഹൻലാലും ഒരുമിച്ച് അഭിനയിച്ച സിനിമകളെ ബാധിക്കുമെന്ന് സൂചനയുണ്ട്. അക്കാര്യം നടി തന്നെ മഞ്ജുവിനെ അറിയിച്ചെന്നാണ് വിവരം. അത്തരമൊരു പ്രതിസന്ധി സൃഷ്ടിക്കാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും നടി പറഞ്ഞത്രേ.
അതിനിടെ മഞ്ജുവിന്റെ നിലപാടിനെതിരെ വിമൻ കളക്ടീവിൽ തന്നെ എതിരഭിപ്രായമുണ്ട്. മഞ്ജു ഇതിന്റെ പേരിൽ സംഘടനയിൽ നിന്നും രാജിവച്ചതായും അഭ്യൂഹമുണ്ട്. അടുത്ത സുഹൃത്തായ ഭാഗ്യലക്ഷ്മിയെ സംഘടനയിൽ ഉൾപ്പെടുത്താത്തതിനെതിരെ മഞ്ജുവും സംഘടനയും തമ്മിൽ അഭിപ്രായ ഭിന്നത നിലനിന്നിരുന്നു. അമ്മയെ പിളർത്താൻ മഞ്ജുവിന് താത്പര്യമില്ല. താൻ അമ്മയുടെ ഭാഗമാണ്. അവരുടെ നിലപാടുകളോട് എതിർപ്പുണ്ടെങ്കിൽ അക്കാര്യം തുറന്നു പറയാം. വിമൻ കളക്ടീവ് സംഘടിപ്പിച്ചത് മഞ്ജുവാണ്. എന്നാൽ അധികം വൈകാതെ അതിന്റെ പ്രവർത്തനങ്ങളിൽ നിന്നും മഞ്ജു പുറത്തായി. നിക്ഷിപ്ത താത്പര്യക്കാരാണ് വിമൻ കളക്ടീവ് ഭരിക്കുന്നതെന്നും ആരോപണം ഉയർന്നിരുന്നു. അതിന്റെ പ്രതിഫലനം വരും ദിവസങ്ങളിൽ രണ്ടു സംഘടനകളിലും കാണാനാവും.
പൃഥ്വിരാജ് ഉൾപ്പെടെയുള്ള താരങ്ങൾ അമ്മയെ ഭിന്നിപ്പിക്കാൻ തത്പരരല്ല. സിനിമാ മേഖലയായതിനാൽ തീരുമാനങ്ങൾ സൂക്ഷിച്ച് വേണമെന്ന് യുവതാരങ്ങൾ പറയുന്നു. എതിർപ്പ് പ്രകടിപ്പിക്കാൻ തനിക്ക് കഴിയാതെ വന്നാൽ താൻ അത്തരം യോഗങ്ങളിൽ പങ്കെടുക്കാതിരിക്കുന്നതാണ് നല്ലതെന്ന് പൃഥ്വി കരുതുന്നു. എതിർപ്പ് പ്രകടിപ്പിക്കുന്നവരുടെ സിനിമകളെ കൂകി തോൽപ്പിക്കാനാണ് ചിലർ ശ്രമിക്കുന്നതെന്നും പൃഥ്വി പറയുന്നു.
സിനിമയിൽ നിന്നും സിനിമാക്കാരിൽ നിന്നും അകന്നു കഴിയാനാണ് നടിയുടെ തീരുമാനം. അങ്ങനെ വന്നാൽ കേസിന്റെ ഭാവി എന്താകുമെന്ന് ചോദിക്കുന്നവർ നിരവധിയാണ്. അതിലൊന്നും നടിക്ക് താത്പര്യമില്ലെന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ. അത്രമേൽ മടുത്തു. സഹായിക്കാൻ ആരുമില്ലാത്ത നിസഹായാവസ്ഥയിലാണ് താൻ. നടിയുടെ ജീവിത പങ്കാളിക്കും കേസിൽ താത്പര്യമില്ലത്രേ. അത് സത്യമായാൽ ദിലീപ് കേസിൽ നിന്നും ഊരും. ഇത്തരമൊരു ഭയം എല്ലാവരും ആദ്യം മുതൽ പ്രകടിപ്പിച്ചതാണ്.
https://www.facebook.com/Malayalivartha