എന്താടോ ഇമ്രാനെ നന്നാവാത്തേ; ലോകനേതാക്കളെ അപമാനിച്ചു; ഇമ്രാനെ പൊളിച്ചടുക്കി സോഷ്യൽ മീഡിയ
ഷാങ്ഹായ് ഉച്ചകോടിക്കിടെ പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പ്രോട്ടോക്കോള്‍ തെറ്റിച്ചതില്‍ രൂക്ഷ വിമര്‍ശനങ്ങളുമായി സോഷ്യല്‍ മീഡിയ രംഗത്ത്. മറ്റ് രാഷ്ട്രനേതാക്കള്‍ എത്തിയ ചടങ്ങില്‍ അവരെ എഴുന്നേറ്റ് നിന്ന് സ്വാഗതം ചെയ്യുകയാണ് വേണ്ടത്. എന്നാൽ ഇമ്രാൻ ഈ രീതി തെറ്റിക്കുകയായിരുന്നു. പാക്കിസ്ഥാന്‍ തെഹ്രിക്-ഇ-ഇന്‍സാഫ്(പി ടി ഐ) ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോയ്ക്ക് പിന്നാലെയാണ് ഇമ്രാന്‍ ഖാന്റെ പെരുമാറ്റത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ കടുത്ത വിമര്‍ശനമുയര്‍ന്നത്.
ഉച്ചകോടി നടക്കുന്ന വേദിയിലേക്ക് വിവിധ രാഷ്ട്രനേതാക്കള്‍ വരുമ്പോള്‍ ഉച്ചകോടിയില്‍ പങ്കെടുക്കുന്നവര്‍ എഴുന്നേറ്റ് നില്‍ക്കണമെന്നാണ് തുടര്‍ന്നുവരുന്ന രീതി. എന്നാല്‍ വേദിയിലെത്തിയ ഇമ്രാന്‍ ഖാന്‍ ഉടന്‍ തന്നെ ഇരിക്കുന്നതായും മറ്റ് നേതാക്കള്‍ കടന്നുവരുമ്പോഴും ഇരിപ്പ് തുടരുന്നതായും വീഡിയോയില്‍ കാണാം. മറ്റ് ലോക നേതാക്കള്‍ എല്ലാവരും എഴുന്നേറ്റ് നിന്ന് ഉച്ചകോടിയിലേക്ക് എത്തുന്നവരെ സ്വാഗതം ചെയ്തു. നേതാക്കളെ സ്വാഗതം ചെയ്യുന്ന ചടങ്ങിൽ മോദിയും ഷി ജിൻപിങ്ങുമൊക്കെ എഴുന്നേറ്റ് നില്‍ക്കുമ്പോൾ ഇമ്രാൻ ഇരുന്നു. പിന്നീട് സംഘാടകർ ആവശ്യപ്പെട്ടപ്പോഴാണ് ഇമ്രാൻ എഴുന്നേല്‍ക്കാന്‍ തയ്യാറായത്.
റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ വരുമ്പോള്‍ ഇമ്രാന്‍ ഖാന്‍ അവരെ അഭിവാദ്യം ചെയ്ത ശേഷം വീണ്ടും ഇരിപ്പ് തുടരുകയും ചെയ്തു. വീഡിയോ പുറത്തുവന്നതോടെ പാക്ക് പ്രധാനമന്ത്രിയുടെ പെരുമാറ്റത്തിനെതിരെ നിരവധി വിമര്‍ശനങ്ങളാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്.
അതേസമയം ബിഷ്‌കേക്കില്‍ നടക്കുന്ന ഷാങ്ഹായ് കോ-ഓപ്പറേഷന്റെ ദ്വിദിന ഉച്ചകോടിയില്‍ ഇമ്രാൻ ഖാനെ തള്ളി മോദി രംഗത്തെത്തിയിരുന്നു. ചർച്ചയാവാമെന്ന ഇമ്രാന്‍റെ നിർദ്ദേശം അംഗീകരിക്കാത്ത മോദി ഹസ്തദാനത്തിന് പോലും തയ്യാറിയില്ല എന്നാണ് റിപ്പോർട്ട്. ഭീകരവാദികളെ സഹായിക്കുന്ന രാജ്യങ്ങളെ ഒറ്റപ്പെടുത്തണമെന്ന് മോദി ഉച്ചകോടിയിൽ ആവശ്യപ്പെട്ടു. ഭീകരരെ സഹായിക്കുന്നവരെയും പ്രോത്സാഹനം നല്കുന്നവരെയും ഉത്തരവാദികളായി കാണണം എന്നും മോഡി ആവശ്യപ്പെട്ടു. ഇന്ത്യ ഭീകരവാദത്തിനെതിരെ രാജ്യാന്തര സമ്മേളനം എന്ന നിർദ്ദേശം മുന്നോട്ടു വയ്ക്കുന്നുവെന്നും മോദി പറഞ്ഞു.
ബാലാകോട്ട് മിന്നലാക്രമണത്തിനു ശേഷം ആദ്യമായി ഇമ്രാൻഖാനുമായി ഒരേ വേദിയിൽ എത്തിയ നരേന്ദ്ര മോദി മുഖം നല്കാൻ പോലും തയ്യാറായില്ല. ഇന്നലെ കിർഗിസ്ഥാൻ പ്രസിഡന്‍റ് നല്‍കിയ അത്താഴ വിരുന്നിലും മോദി ഇമ്രാനെ അവഗണിച്ചു. ഉച്ചകോടിയിൽ പാകിസ്ഥാന്‍റെ പേര് പറയാതെ പാക് കേന്ദ്രീകൃത ഭീകരവാദത്തിനെതിരെ മോദി ആഞ്ഞടിച്ചു. ഭീകരവാദത്തിനെതിരെ രാജ്യാന്തര സമ്മേളനം വിളിച്ചു ചേർക്കണം എന്നും മോദി ആവശ്യപ്പെട്ടു.
ഇന്ത്യയുമായുള്ള എല്ലാ വിഷയങ്ങളും ചർച്ചയിലൂടെ തീർക്കാൻ തയ്യാറെന്ന് റഷ്യൻ വാർത്താ ഏജൻസിയായ സ്പുട്നിക്കിനോട് ഇമ്രാൻ ഖാൻ പറഞ്ഞതിനു ശേഷമാണ് മോദി അഞ്ഞടിച്ചത്. പ്രശ്നത്തിൽ രാജ്യാന്തര മധ്യസ്ഥതയാവാമെന്ന ഇമ്രാന്‍റെ നിലപാടും ഇന്ത്യ തള്ളി. രണ്ടു രാജ്യങ്ങൾക്കിടയിലെ വിഷയം മാത്രമാണിതെന്ന് ഇന്നലെ മോദി ചൈനീസ് പ്രസിഡൻറ് ഷി ജിൻപിങിനെ അറിയിച്ചിരുന്നു.
https://www.facebook.com/Malayalivartha