റഷ്യക്ക് നാല് വര്‍ഷം വിലക്ക്; കായികതാരങ്ങളുടെ ഉത്തേജ മരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട ലബോറട്ടറി ഫലങ്ങളില്‍ കൃത്രിമം നടത്തിയെന്ന് ചൂണ്ടിക്കാട്ടി റഷ്യയ്ക്ക് കായികരംഗത്ത് നാലു വര്‍ഷത്തേക്ക് വിലക്ക്
റഷ്യയ്ക്ക് കായികരംഗത്ത് നാലു വര്‍ഷത്തേക്ക് വിലക്ക്. കായികതാരങ്ങളുടെ ഉത്തേജ മരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട ലബോറട്ടറി ഫലങ്ങളില്‍ കൃത്രിമം നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് വേള്‍ഡ് ആന്റി ഡോപിങ് ഏജന്‍സിയാണ് (വാഡ) റഷ്യക്ക് വിലക്കേർപ്പെടുത്തിയത്.
വിലക്ക് വന്നതോടെ അടുത്ത വര്‍ഷം ടോക്യോയില്‍ നടക്കുന്ന ഒളിമ്പിക്‌സിലും 2022 ഖത്തര്‍ ലോകകപ്പിലും 2022ലെ ബെയ്ജിങ് ശീതകാല ഒളിമ്പിക്‌സിലും റഷ്യയ്ക്ക് മത്സരിക്കാനാവില്ല. എന്നാല്‍, ഉത്തേജക മരുന്ന് പരിശോധനയുടെ കടമ്പ കടക്കാനായാല്‍ റഷ്യയിലെ കായികതാരങ്ങള്‍ക്ക് സ്വതന്ത്ര പതാകയുടെ കീഴില്‍ ഒളിമ്പിക്‌സില്‍ മത്സരിക്കാനാവും. സെന്റ്പീറ്റേഴ്‌സ്ബര്‍ഗ് ആതിഥേയത്വം വഹിക്കുന്ന യൂറോ 2020 ഫുട്‌ബോളില്‍ റഷ്യയ്ക്ക് മത്സരിക്കുന്നതിന് വിലക്ക് ബാധകമല്ല.
ഉത്തേജക മരുന്ന് പരിശോധനയില്‍ വിജയിച്ച കായികതാരങ്ങള്‍ക്ക് സ്വതന്ത്ര പതാകയുടെ കീഴില്‍ ഒളിമ്ബിക്സില്‍ പങ്കെടുക്കാനാവും. ഇവര്‍ക്ക് മെഡല്‍ നേടിയാല്‍ രാജ്യത്തിന്‍റെ പതാക ഉയര്‍ത്താനോ ദേശീയഗാനം കേള്‍ക്കാനോ അനുവാദമുണ്ടാകില്ല.
റഷ്യന്‍ അധികൃതരുടെ അറിവോടുകൂടി കായികതാരങ്ങള്‍ അന്താരാഷ്ട്ര മത്സരങ്ങളില്‍ ഉത്തേജക മരുന്ന് ഉപയോഗിക്കുന്നതായി കാലങ്ങളായി ആരോപണമുയര്‍ന്നിരുന്നു. റഷ്യയുടെ ഉത്തേജക വിരുദ്ധ ഏജന്‍സിയായ റുസാഡ 2019ല്‍ സമര്‍പ്പിച്ച ലബോറട്ടറി വിവരങ്ങളാണ് കൃത്രിമമായി നിര്‍മിച്ചതായി വാഡ കണ്ടെത്തിയത്.
സ്വിറ്റ്‌സര്‍ലന്‍ഡിലെ ലൗസെയ്‌നില്‍ നടന്ന വാഡയുടെ യോഗത്തിലാണ് റഷ്യയെ വിലക്കാന്‍ തീരുമാനമായത്. ഏകകണ്ഠമായിരുന്നു തീരുമാനം. വിലക്കിനെതിരേ ഇരുപത്തിയൊന്ന് ദിവസത്തിനുള്ളില്‍ റഷ്യയ്ക്ക് അപ്പീല്‍ നല്‍കാം. ഈ വര്‍ഷം ജനുവരിയില്‍ അന്വേഷണോദ്യോഗസ്ഥര്‍ക്ക് സമര്‍പ്പിച്ച റഷ്യ ആന്റി ഡോപിങ് ഏജന്‍സിയുടെ (റുസാഡ) റിപ്പോര്‍ട്ടില്‍ കൃത്രിമം കാട്ടി എന്നതാണ് ആരോപണം.
https://www.facebook.com/Malayalivartha