ബ്ലാക്ക് ഡെത്ത്; ചൈന ബ്യുബോണിക് പ്ലേഗ് ഭീതിയിൽ
ചൈനയില്‍ ബ്യുബോണിക് പ്ലേഗ് ഭീതി. ഇന്നര്‍ മംഗോളിയ പ്രദേശത്ത് ബ്യുബോണിക് പ്ലേഗ് ബാധയെ തുടര്‍ന്ന് ഒരു മരണം. ഇതോടെ ഇവിടുത്തെ ഒരു ഗ്രാമം പൂര്‍ണമായും അടച്ചു. ബോന്റോ പട്ടണത്തില്‍ ഞായറാഴ്ച മരിച്ചയാള്‍ക്ക് ബ്യുബോണിക് പ്ലേഗ് ബാധിച്ചിരുന്നതായി കഴിഞ്ഞ ദിവസമാണ് സ്ഥിരീകരിച്ചത്. എന്നാൽ ഇയാള്‍ക്ക് രോഗം എവിടെ നിന്നും ബാധിച്ചെന്ന കാര്യം വ്യക്തമല്ല.
രോഗവ്യാപനം തടയാനായി ഇയാള്‍ താമസിച്ചിരുന്ന ഇന്നര്‍ മംഗോളിയ പ്രദേശത്തെ സൂചി ഷിന്‍കുന്‍ ഗ്രാമം പൂര്‍ണമായും അധികൃതര്‍ അടച്ചു. ഇവിടുത്തെ എല്ലാ വീടുകളിലും ദിവസവും അണുനശീകരണം നടത്താന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇതുവരെ നടത്തിയ പരിശോധനകളില്‍ ഗ്രാമത്തില്‍ ആര്‍ക്കും തന്നെ രോഗം കണ്ടെത്താനായില്ല.
മരിച്ചയാളുമായി സമ്ബര്‍ക്കം പുലര്‍ത്തിയ ഒമ്ബത് പേരെ പ്രൈമറി കോണ്‍ടാക്ടായും 26 പേരെ സെക്കന്ററി കോണ്‍ടാക്ടായും തിരിച്ച് ക്വാറന്റൈന്‍ ചെയ്ത് നിരീക്ഷിച്ച് വരികയാണ്. ഇവരുടെ പ്രാഥമിക പരിശോധനാഫലം നെഗറ്റീവാണ്. ഗ്രാമം സ്ഥിതി ചെയ്യുന്ന ഡമാവോ ബാനര്‍ ജില്ലയില്‍ ഈ വര്‍ഷം അവസാനം വരെ പ്ലേഗ് പടരാതിരിക്കാനുള്ള ലെവല്‍ 3 ജാഗ്രതാ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.
ബാക്ടീരിയ രോഗമായ പ്ലേഗിന്റെ മൂന്ന് രൂപങ്ങളില്‍ ഒന്നാണ് ബ്യുബോണിക് പ്ലേഗ്. പനി, ശരീരവേദന, ചുമ, വിറയല്‍ തുടങ്ങിയവയാണ് ബ്യുബോണിക് പ്ലേഗിന്റെ ലക്ഷണങ്ങള്‍. എലി, അണ്ണാന്‍, മാര്‍മറ്റ് തുടങ്ങിയ കരണ്ടു തീനികളില്‍ കാണപ്പെടുന്ന ചെള്ളുകളാണ് മനുഷ്യരില്‍ ബ്യുബോണിക് പ്ലേഗ് ഉണ്ടാകാനുള്ള പ്രധാന കാരണം. ഈച്ചകള്‍ വഴിയും രോഗം പകരാന്‍ സാദ്ധ്യതയുണ്ട്.
മദ്ധ്യകാലഘട്ടത്തില്‍ ' ബ്ലാക്ക് ഡെത്ത് ' എന്നാണ് ബ്യുബോണിക് പ്ലേഗ് അറിയപ്പെട്ടിരുന്നത്. യൂറോപ്പില്‍ മാത്രം ഏകദേശം 50 ദശലക്ഷത്തോളം പേരുടെ ജീവനാണ് ബ്ലാക്ക് ഡെത്ത് കവര്‍ന്നത്. യൂറോപ്പിന്റെ അന്നത്തെ ജനസംഖ്യയുടെ പകുതിയോളം ബ്ലാക്ക് ഡെത്ത് കവർന്നിരുന്നു.
കഴിഞ്ഞ മാസം ചൈനയിലെ ഇന്നര്‍ മംഗോളിയ പ്രവിശ്യയില്‍ തന്നെ ബെയന്നൂര്‍ നഗരത്തിലും പ്ലേഗ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ആദ്യത്തെ പ്ലേഗ് മരണമാണ് ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 2009 മുതല്‍ 2019 വരെ 12 മരണങ്ങള്‍ ഉള്‍പ്പെടെ 31 ബ്യുബോണിക് പ്ലേഗ് കേസുകളാണ് ചൈനയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
https://www.facebook.com/Malayalivartha