സുറോങ് റോവര്‍ ചൊവ്വയിലിറങ്ങി: ചൊവ്വയിൽ റോവര്‍ ഇറക്കുന്ന രണ്ടാമത്തെ രാജ്യമായ് ചൈന, നിര്‍ണായക നേട്ടമെന്ന് ചൈന
ചൊവ്വാഗ്രഹത്തിൻ്റെ ഉപരിതലത്തിൽ വിജയകരമായി റോവര്‍ ഇറക്കി ചൈന. ശനിയാഴ്ചയാണ് ചൈന വിക്ഷേപിച്ച സുറോങ് റോവര്‍ ചൊവ്വയിൽ ഇറങ്ങിയത്. ചന്ദ്രനിൽ റോവര്‍ ഇറങ്ങുന്നതിനെക്കാള്‍ സാങ്കേതികപരമായി ദുഷ്കരമായ ദൗത്യം പൂര്‍ത്തിയാക്കിയതോടെ ബഹിരാകാശ രംഗത്ത് ചൈന ഒരു പടി കൂടി മുന്നിലെത്തി. വിജയകരമായി റോവര്‍ ഇറക്കിയ സംഘത്തെ ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിങ് അഭിനന്ദിച്ചു
ചൊവ്വയിലെ ഐസ് നിറഞ്ഞ ഉട്ടോപ്പിയ പ്ലാനിഷ്യ എന്ന മേഖലയിൽ ഗവേഷണത്തിനായാണ് ചൈന പേടകം അയച്ചിരിക്കുന്നത്. ചൊവ്വാഗ്രഹത്തിൽ ജീവനുണ്ടോ എന്നു പരിശോധിക്കുകയാണ് ലക്ഷ്യം.
പേടകത്തിൽ നിന്നും ഏതാനും ദിവസങ്ങള്‍ക്കു ശേഷമായിരിക്കും റോവര്‍ റാംപിലൂടെ പുറത്തേയ്ക്ക് ഇറങ്ങുക. കഴിഞ്ഞ ഫെബ്രുവരിയിൽ യുഎസ് അയച്ച റോവര്‍ ചൊവ്വയിൽ ഇറങ്ങി മാസങ്ങള്‍ക്ക് ശേഷമാണ് ചൈനയുടെ റോവറും എത്തുന്നത്.
യുഎസ് ഇതുവരെ ഒൻപതു തവണ ചൊവ്വയിൽ വിജയകരമായി പേടകം ലാൻഡ് ചെയ്തിട്ടുണ്ട്. സോവിയറ്റ് യൂണിയൻ 1971ൽ ഒരു പേടകം വിക്ഷേപിച്ചിരുന്നെങ്കിലും സാങ്കേതിക തകരാറുകള്‍ മൂലം വിക്ഷേപണം പരാജയപ്പെട്ടിരുന്നു.
പേടകം വഹിച്ചു കൊണ്ടുള്ള ക്യാപ്സ്യൂൾ ചൊവ്വയുടെ ഉപരിതലത്തിൽ നിന്ന് 125 കിലോമീറ്റര്‍ ഉയരത്തിൽ വെച്ചായിരുന്നു അന്തരീക്ഷത്തിലേയ്ക്ക് പ്രവേശിച്ചത്. ദൗത്യത്തിലെ ഏറ്റവും ദുര്‍ഘടമായ ഘട്ടം ഇതായിരുന്നുവെെന്ന് ചൈനീസ് അധികൃതര്‍ പറഞ്ഞു.
തുടര്‍ന്ന് ഒരു വലിയ വീടിനോളം വലുപ്പമുള്ള പാരച്യൂട്ടിൻ്റെ സഹായത്തോടെ വേഗം കുറച്ച പേടകം റെട്രോ റോക്കറ്റിൻ്റെ സഹായത്തോടെ സുരക്ഷിതമായി ചൊവ്വയുടെ ഉപരിതലത്തിൽ ഇറക്കുകയായിരുന്നു. ഇറങ്ങുന്നതിനു തൊട്ടുമുൻപ് 100 മീറ്റര്‍ മുകളിൽ വെച്ച് അന്തരീക്ഷത്തിൽ നിശ്ചലമായി നിന്ന പേടകം താഴെ തടസ്സങ്ങളൊന്നും ഇല്ലെന്നു ഉറപ്പാക്കിയ ശേഷമാണ് ചൊവ്വയുടെ മണ്ണിൽ തൊട്ടത്.
https://www.facebook.com/Malayalivartha