ഗാസയെ പൂര്‍ണമായി ചാമ്പലാക്കാന്‍ അതിമാരകമായ ആക്രണത്തിന് അമേരിക്ക ഇറങ്ങി; ഗാസയിലെ മുഴുവന്‍ പലസ്തീനികളെയും കൊന്നൊടുക്കാന്‍ ഇസ്രായേലിനൊപ്പം അമേരിക്കയും

ഗാസയിലെ മുഴുവന്‍ പലസ്തീനികളെയും കൊന്നൊടുക്കാന്‍ ഇസ്രായേലിനൊപ്പം അമേരിക്കയും യുദ്ധഭൂമിയിലേക്കിറങ്ങുകയാണ്. ആശുപത്രികളും ഭക്ഷണവിതരണ കേന്ദ്രങ്ങളിലും ആയിരങ്ങള്‍ വെടിയേറ്റും ബോംബു വീണും മരിച്ചുകൊണ്ടിരിക്കെ ഗാസയെ പൂര്‍ണമായി ചാമ്പലാക്കാന്‍ അതിമാരകമായ ആക്രണത്തിന് അമേരിക്ക ഇറങ്ങിയിരിക്കുന്നു. ഇതോടകം ഗാസയിലെ എണ്‍പതു ശതമാനം കെട്ടിടങ്ങളും ഇസ്രായേലിന്റെ ആക്രമണത്തില്‍ തകര്‍ന്നുകഴിഞ്ഞു. മരണം അന്‍പത്തയ്യായിരം കടക്കുമ്പോഴാണ് ശേഷിക്കുന്ന ജനതയെക്കൂടി കൂട്ടക്കൊല ചെയ്യാന്‍ ഇസ്രായേലിനൊപ്പം ട്രംബും കളത്തിലിറങ്ങുന്നത്. അവസാനബന്ധിയെയും മോചിപ്പിക്കുന്നതുവരെ ഹമാസിനോടും പലസ്തീനികളോടും പകരം ചോദിക്കുമെന്നാണ് ഇസ്രായേലിന്റെ പ്രഖ്യാപനം.
ഗാസയില്‍ നിരുപാധികവും സ്ഥിരവുമായ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്നും പൂര്‍ണ്ണ മാനുഷിക സഹായം തേടണമെന്നും ആവശ്യപ്പെട്ടുള്ള യുഎന്‍ സുരക്ഷാ കൗണ്‍സില്‍ പ്രമേയം അമേരിക്ക വീറ്റോ ചെയ്തതോടെയാണ് അമേരിക്കയുടെ തനിനിറം പുറത്തായത്. സംഘര്‍ഷം അവസാനിപ്പിക്കാനുള്ള നയതന്ത്ര ശ്രമങ്ങളെ ഇത് ദുര്‍ബലപ്പെടുത്തുമെന്നു വാദിച്ചാണ് അമേരിക്ക പ്രമേയം തള്ളിയത്. അതേസമയം, കൗണ്‍സിലിലെ മറ്റ് 14 രാജ്യങ്ങളും പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്യുകയും ചെയ്തു. വെടിനിര്‍ത്തല്‍ കരാറിനുള്ള ഹമാസിന്റെ ആവശ്യത്തെ അമേരിക്ക വിമര്‍ശിക്കുകയും ചെയ്തു.
ഇസ്രയേലിനെ സംരക്ഷിക്കുന്നതിനായി സുരക്ഷാ കൗണ്‍സിലിന്റെ വെടിനിര്‍ത്തല്‍ പ്രമേയം അമേരിക്ക ഇത് അഞ്ചാം തവണയാണ് തടയുന്നത്. ഹമാസ് കൈവശം വച്ചിരിക്കുന്ന എല്ലാ ബന്ദികളെയും ഉടനടി നിരുപാധികമായി മോചിപ്പിക്കുന്നതുമായി വെടിനിര്‍ത്തലിനെ നേരിട്ട് ബന്ധിപ്പിക്കുന്നതില്‍ പരാജയപ്പെട്ടുവെന്ന് വാദിച്ചുകൊണ്ട് ബൈഡന്‍ ഭരണകൂടം സമാനമായ ഒരു നിര്‍ദ്ദേശം വീറ്റോ ചെയ്തിരുന്നു.
കഴിഞ്ഞ 24 മണിക്കൂറില്‍മാത്രം ഗാസയില്‍ ഇസ്രയേലി ആക്രമണങ്ങളില്‍ 95 പലസ്തീന്‍കാര്‍ കൊല്ലപ്പെടുകയും 440 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഖാന്‍ യൂനിസില്‍ കുടിയിറക്കപ്പെട്ടവരെ പാര്‍പ്പിച്ച സ്‌കൂളില്‍ ഇസ്രയേല്‍ ആക്രമണം നടത്തിയതിനെ തുടര്‍ന്ന് 12 പേരാണ് കൊല്ലപ്പെട്ടത്. സ്‌കൂളില്‍ ഹമാസ് തീവ്രവാദികള്‍ ഒളിച്ചിരിപ്പുണ്ടെന്ന വാദത്തിലാണ് അവിടെയും ഇസ്രായേല്‍ അതിരൂക്ഷമായ ആക്രമണം നടത്തിയത്. അതിനിടെ, ഗാസയിലെ സഹായവിതരണ കേന്ദ്രങ്ങള്‍ ഇസ്രയേല്‍ അടച്ചിട്ടതോടെ ഗാസയിലെ ജനങ്ങളേറെയും കൊടുംപട്ടിണിയിലാണ്. ഇവിടങ്ങളിലേക്കുള്ള റോഡുകള്‍ യുദ്ധ മേഖലകളായി കണക്കാക്കുമെന്ന് ഇസ്രയേല്‍ സൈന്യം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
ചൊവ്വാഴ്ച ഇസ്രായേല്‍-അമേരിക്കന്‍ പിന്തുണയുള്ള ഗാസ ഹ്യുമാനിറ്റേറിയന്‍ ഫൗണ്ടേഷന്‍ നടത്തുന്ന സഹായകേന്ദ്രത്തിന് സമീപം ഇസ്രായേലി വെടിവയ്പില്‍ 27 പലസ്തീന്‍കാരാണ് മരിച്ചുവീണത്. വിശന്നുവലഞ്ഞ് ഭക്ഷണത്തിനായി എത്തിയ നൂറിലേറെ പേരെയാണ് ഒരാഴ്ചക്കിടെ ഇസ്രയേല്‍ കൊലപ്പെടുത്തിയത്. ഭക്ഷണവാഹനം എത്തിയപ്പോള്‍ വിശന്നുപൊരിഞ്ഞ് ഓടിക്കൂടിയവര്‍ ക്യൂ പാലിച്ചില്ലെന്ന പേരിലാമ് ഇസ്രായേല്‍ സൈന്യം വെടിവച്ചുവീഴ്ത്തിയത്. ഗാസയില്‍ ആക്രമണം ആരംഭിച്ചതു മുതല്‍ വിദേശ മാധ്യമങ്ങള്‍ പ്രദേശത്തേക്ക് പ്രവേശിക്കുന്നത് ഇസ്രയേല്‍ വിലക്കിയിരിക്കുകയാണ്.
കോലത്തില്‍ ഏറ്റവും വിശപ്പുള്ള സ്ഥലമായി ഗാസ മാറിയെന്നും ഗാസയിലെ 23 ലക്ഷം ജനങ്ങളും കടുത്ത പട്ടിണി അനുഭവിക്കുകയാണെന്നും ഐക്യരാഷ്ട്ര സംഘടന പറയുന്നു. ഒരു മേഖലയിലെ മുഴുവന്‍ ജനതയും ക്ഷാമവും പട്ടിണിയും നേരിടുന്ന ലോകത്തെ ഒരേയൊരു സ്ഥലം ഗാസയാണെന്ന് യുഎന്‍ മാനുഷിക വിഭാഗം വ്യക്തമാക്കുന്നു. ഗാസയിലേക്ക് 900 ട്രക്കുകള്‍ അയക്കാന്‍ ഇസ്രയേല്‍ സമ്മതിച്ചിരുന്നുവെങ്കിലും 600 ട്രക്കുകള്‍ മാത്രമേ ഗാസയിലെ അതിര്‍ത്തിയില്‍ എത്താന്‍ അനുമതി നല്‍കിയുള്ളു. അതില്‍ ചെറിയൊരു സംഖ്യ മാത്രമാണ് വിതരണത്തിനായി കൊണ്ടുപോയത്. മരുന്നും വെള്ളവും ഭക്ഷണവുമില്ലാതെ വലയുന്നതിനിടയിലാണ് ഗാസയിലെ ജനങ്ങള്‍ക്ക് ഇസ്രയേലിന്റെ തോക്കുകളെയും ബോംബുകളെയും നേരിടേണ്ടിവരുന്നത്.
സംഘര്‍ഷങ്ങളും വെടിവെപ്പും കാരണം വിവാദത്തിലായ ഗാസയിലെ പുതിയ സഹായ വിതരണ കേന്ദ്രവും തല്‍ക്കാലത്തേക്ക് അടച്ചുപൂട്ടുകയും ചെയ്തു. യു എന്‍ ഏജന്‍സികളെ മറികടന്ന് ഇസ്രയേല്‍ അമേരിക്കന്‍ സംയുക്ത സഹകരണത്തില്‍ തുടങ്ങിയ കേന്ദ്രമാണ് പൂട്ടിയത്. ഉണ്ടായിരുന്ന ഏക കേന്ദ്രവും പൂട്ടിയതോടെ ഉപരോധത്തില്‍ വലയുന്ന ഗാസയില്‍ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാവുകയാണ്. മാസങ്ങളായി തുടരുന്ന ഉപരോധത്തിന് പിന്നാലെ ശേഷിച്ച ഏക സഹായ വിതരണ കേന്ദ്രവും പൂട്ടിയത് പ്രതിസന്ധി കൂടുതല്‍ വഷളാക്കിയിരുന്നു.
https://www.facebook.com/Malayalivartha