ഇറാന്റെ 15 ആണവശാസ്ത്രജ്ഞരുടെ തല ഇസ്രയേലിന്റെ പോയിന്റ് ബ്ലാങ്കില്‍ ; ചിതറിക്കാന്‍ മൊസാദ് ഇറങ്ങി

ഓപ്പറേഷന്‍ റൈസിങ് ലയണ്‍ അവസാനിച്ചിട്ടില്ല, പണിതുടര്‍ന്ന് ഇസ്രയേല്‍. ആണവരാഷ്ട്രമാകാനുള്ള ഇറാന്റെ ഏത് നീക്കത്തേയും തടുക്കുമെന്ന് ഇസ്രയേല്‍ വെല്ലുവിളിച്ചത് വെറുതെ അല്ല. ആണവ പരീക്ഷണം തുടരുന്ന ശാസ്ത്രജ്ഞര്‍ മൊസാദിന്റെ റഡാറില്‍. ഇസ്രയേലിനെ പേടിച്ച് അവശേഷിക്കുന്ന ആണവ ശാസ്ത്രജ്ഞരെ ഒളിപ്പിച്ച് ഖമനേയി സംഘം. ഖത്തറില്‍ സുഖവാസത്തിന് പോയ ആണവ ശാസ്ത്രജ്ഞനെ ഇസ്രയേല്‍ ചാരന്മാര്‍ തൂക്കിയെന്നും റിപ്പോര്‍ട്ട്. ഇസ്രായേല്‍ ആക്രമണം ഉണ്ടാകുമെന്ന ഭീതിയില്‍ ഏകദേശം 15 ഗവേഷകരെയാണ് ഇപ്പോള്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിരിക്കുന്നത്. അതായത് ഈ പതിനഞ്ച് പേര്‍ ആണവപരീക്ഷണങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്ന ഉന്നതരാണ്. ഓരോ ശാസ്ത്രജ്ഞനും ഒരു സ്‌നൈപ്പര്‍ ഉള്‍പ്പെടെ അഞ്ച് പേരടങ്ങുന്ന സുരക്ഷാ ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിരിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍. ടെഹ്‌റാനിലോ വടക്കന്‍ തീരദേശ നഗരങ്ങളിലോ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് ശാസ്ത്രജ്ഞരെ മാറ്റിയിരിക്കുകയാണ് എന്നാണ് പാശ്ചാത്യ മാധ്യമങ്ങള്‍ പറയുന്നത്. എന്നാല്‍ ഇവരെ തുര്‍ക്കിയിലേക്കും ഖത്തറിലേക്കും മാറ്റിയെന്നും സൂചനകളുണ്ട്.
ജൂണില്‍ ഇസ്രയേല്‍ ഇറാനിലേക്ക് നടത്തിയ ആക്രമണത്തില്‍ നിരവധി ഉന്നത കമാന്‍ഡര്‍മാരും ആറ് ആണവ ശാസ്ത്രജ്ഞരും കൊല്ലപ്പെട്ടിരുന്നു. ഇറാന്റെ ആണവ കേന്ദ്രങ്ങള്‍, ബാലിസ്റ്റിക് മിസൈല്‍ ഫാക്ടറികള്‍, സൈനിക കമാന്‍ഡര്‍മാര്‍ എന്നിവരെ ലക്ഷ്യമിട്ടാണ് ആക്രമണങ്ങള്‍ നടന്നത്. ഇറാന്‍ ആണവായുധം വികസിപ്പിക്കുന്നത് തടയാന്‍ ലക്ഷ്യമിട്ടാണ് ആക്രമണം നടന്നത്. എന്നാല്‍ ഇപ്പോള്‍ പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നത് ഇറാന്‍ തങ്ങളുടെ ശേഷിക്കുന്ന ആണവ ശാസ്ത്രജ്ഞരെ ഒളിവില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്നാണ്. ഇപ്പോള്‍ ഒന്നിലധികം ഏജന്‍സികളാണ് ഇറാന്‍ ശാസ്ത്രജ്ഞന്‍മാരുടെ സുരക്ഷയുടെ ചുമതല വഹിക്കുന്നത്. ഇറാനില്‍ 6 ശാസ്ത്രജ്ഞരും 20 മുതിര്‍ന്ന കമാന്‍ഡര്‍മാരും ഉള്‍പ്പെടെ 620ലധികം പേരാണ് ജൂണില്‍ ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.
ഈ 15 ആണ ശാസ്ത്രജ്ഞര്‍ ഇനി വീട്ടില്‍ താമസിക്കുകയോ സര്‍വകലാശാലകളില്‍ പഠിപ്പിക്കുകയോ ചെയ്യുന്നില്ല, മറിച്ച് അവരുടെ കുടുംബങ്ങളോടൊപ്പം വില്ലകളിലാണ് താമസിക്കുന്നത്. ഇവരുടെ ഒപ്പം ആണവ പദ്ധതിയുമായി യാതൊരു ബന്ധവുമില്ലാത്ത ആളുകളെയാണ് നിയമിക്കുന്നത് എന്നാണ് ഒരു ഇറാനിയന്‍ ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തല്‍. ഞങ്ങളുടെ ശാസ്ത്രജ്ഞരെ കൊലപ്പെടുത്തിയാല്‍ ഇറാന്‍ ആണവപരീക്ഷണങ്ങള്‍ അവസാനിപ്പിക്കുമെന്നാണോ ഇസ്രയേല്‍ കരുതിയത്. കൊല്ലപ്പെട്ടവരുടെ സ്ഥാനത്ത് ഇനി പുതിയ തലമുറയിലെ ഇറാനിയന്‍ ശാസ്ത്രജ്ഞരെ വെച്ച് പദ്ധതി പൂര്‍ത്തിയാക്കുമെന്ന് ഇറെവല്യൂഷ്ണറി ഗാര്‍ഡിന്റെ വെല്ലുവിളി. ഇറാന്‍ ഒളിപ്പിച്ചിരിക്കുന്ന ഗവേഷകരെ 'നടക്കുന്ന മരിച്ച മനുഷ്യന്‍' എന്നാണ് ഇസ്രയേല്‍ വിശേഷിപ്പിച്ചത്. എല്ലാക്കാലത്തും ഇസ്രയേലിനെ ഭയന്ന് കഴിയാനാണ് അവര്‍ക്ക് യോഗമെന്ന് ഐഡിഎഫ് പരിഹസിച്ചു. ആണവ പദ്ധതിയില്‍ ഉള്‍പ്പെട്ടിരിക്കുന്ന ഏതൊരു ഇറാനിയന്‍ ശാസ്ത്രജ്ഞനെയും വധിക്കുയോ തട്ടിക്കൊണ്ട് പോകുകയോ ചെയ്യുമെന്നാണ് ഇസ്രയേലിന്റെ മുന്നറിയിപ്പ്.
കഴിഞ്ഞ മാസങ്ങളിലായി ഇസ്രായേല്‍ ഇന്റലിജന്‍സ് വിഭാഗം ഇറാന്റെ ആണവശാസ്ത്രജ്ഞരുടെ ലൊക്കേഷനുകളും പ്രവര്‍ത്തനങ്ങളും പിന്തുടരുകയയിരുന്നു. ഇറാന്‍ ശാസ്ത്രജ്ഞരെയും ഉന്നത സൈനിക മേധാവികളെയും അവരുടെ വീടുകളില്‍ ചെന്ന് ആക്രമിക്കാനുള്ള നീക്കങ്ങള്‍ ഇസ്രയേല്‍ നടത്തുന്നുണ്ടായിരുന്നു. ഒരേ സമയം പല ടാര്‍ഗറ്റുകളില്‍ ആക്രമണം നടത്താനും അതിനുള്ള പുതിയ സോഫ്റ്റ്‌വെയറുകളും സ്‌ഫോടക വസ്തുക്കളും ഉപയോഗിക്കാനുമുള്ള പരിശീലനം ഇസ്രായേല്‍ ചാരന്മാര്‍ നടത്തിയിരുന്നു. ഇറാനില്‍ പലയിടത്തായ് ഇസ്രയേല്‍ ചാരന്മാര്‍ തമ്പടിച്ചിട്ടുണ്ടെന്ന് വാഷിംഗ്ടണ്‍ പോസ്റ്റില്‍ റിപ്പോര്‍ട്ട് വന്നിരുന്നു. ഇസ്രായേല്‍ രഹസ്യാന്വേഷണ ഏജന്‍സിയായ മൊസാദ് വര്‍ഷങ്ങളായി ഇറാന്റെ ആണവ ശാസ്ത്രജ്‌രെക്കുറിച്ചുള്ള വിവരങ്ങളും അവരെ ഇല്ലായ്മ ചെയ്യാനുള്ള പദ്ധതികളും ഒരുക്കിക്കൊണ്ടിരിക്കുകയായിരുന്നു. ഇറാന്റെ ആണവ കേന്ദ്രങ്ങളായ നതാന്‍സിലും ഫോര്‍ദോയിലും അവര്‍ സ്വന്തം ചാരന്‍മാരെ റിക്രൂട്ട് ചെയ്തു. അവര്‍ വഴി ശേഖരിച്ചതായിരുന്നു ഇസ്രായേലിന്റെ കൈയിലുള്ള വിവരങ്ങളിലേറെയും.
ജൂണില്‍ നടന്ന ഇറാന്‍ ഇസ്രയേല്‍ യുദ്ധത്തിലെ അറിയാത്ത ചില അണിയറക്കഥകള്‍ അമേരിക്കയിലെ പ്രമുഖ പത്രമായ വാഷിംഗ്ടണ്‍ പോസ്റ്റ് പുറത്ത് വിട്ടിരുന്നു. ഇസ്രായേലിന്റെയും അമേരിക്കയുടെയും ഭരണ സൈനിക ഇന്റലിജന്‍സ് വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടെന്നായിരുന്നു വാഷിങ്ടണ്‍ പോസ്റ്റിന്റെ അവകാശ വാദം. അതിലുണ്ടായിരുന്നത്....ആണവപദ്ധതികള്‍ ലക്ഷ്യമിട്ട് ഇറാനെ കടന്നാക്രമിക്കാന്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഉത്തരവിട്ടത് ഈയടുത്ത കാലത്തൊന്നുമല്ല, 2024 ഒക്‌ടോബര്‍ മാസത്തിലായിരുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 2025 ജൂണ്‍ പകുതിയോടെ ഇറാനെ ആക്രമിക്കാനായിരുന്നു നെതന്യാഹു ഉത്തരവിട്ടത്. തൊട്ടുപിന്നാലെ വന്ന മാസങ്ങളില്‍ ഇസ്രായേല്‍ സൈന്യവും ഇന്റലിജന്‍സ് ഏജന്‍സികളും ആക്രമണത്തിനുള്ള ഊര്‍ജിത പദ്ധതികള്‍ ഒരുക്കിയെന്നായിരുന്നു. ഹിസ്ബുല്ലയ്‌ക്കെതിരെ ഇസ്രായേല്‍ ആഞ്ഞടിച്ചതിന് തൊട്ടുപിന്നാലെ, ഒക്‌ടോബറിലാണ് ഇറാനെ ആക്രമിക്കാന്‍ നെതന്യാഹു ഉത്തരവിട്ടതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. മൊസാദ്, കൊല്ലാനുള്ള ഇറാന്റെ ആണവശാസ്ത്രജ്ഞരുടെയും ഉന്നത സൈനിക ഉദ്യോഗസ്ഥരുടെയും പട്ടിക തയ്യാറാക്കി. ഇസ്രായേല്‍ വ്യോമസേന പ്രത്യേകപരിശീലന പദ്ധതികളിലൂടെ കടന്നുപോവുകയും സിറിയ, ലബനോന്‍, ഇറാഖ് എന്നിവിടങ്ങളിലെ വ്യോമപ്രതിരോധ സംവിധാനം മറികടന്ന് ഇറാനെതിരെ ആക്രമണം നടത്തുന്ന വിധം വ്യോമമേഖല ക്ലിയര്‍ ചെയ്യുകയും ചെയ്തു. ഇറാനില്‍ കയറി അടിച്ച് പ്രദാന തലകളെല്ലാം ഇസ്രയേല്‍ എടുത്തു. അന്ന് കൈയ്യില്‍ നിന്ന് വഴുതിപ്പോയ ആണവ ശാസ്ത്രജ്ഞരെയാണ് ഇപ്പോള്‍ തീര്‍ക്കാന്‍ പദ്ധതി മെനയുന്നത്. ഇസ്രയേല്‍ റഡാറില്‍ 15 ആണവ ശാസ്ത്രജ്ഞര്‍ കൂടി അവശേഷിക്കുന്നുവെന്ന് സാരം.
അതേസമയം യുഎസ് ഉപരോധം നീക്കുകയാണെങ്കില്‍ താല്‍ക്കാലികമായി ആണവ പരിപാടികളില്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ തയ്യാറാണെന്ന് ഇറാന്‍ അറിയിച്ചിട്ടുണ്ട്. ഇറാനിയന്‍ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി മാജിദ് തഖ്ത്‌റവാന്‍ചിയാണ് ഇക്കാര്യം പ്രസ്താവിച്ചത്. യുറേനിയം സമ്പുഷ്ടീകരണത്തിന്റെ കാര്യത്തില്‍ ഇറാനും യുഎസും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഈ പ്രസ്താവന. രണ്ടുപേര്‍ക്കും വിജയം നല്‍കുന്ന ന്യായമായ ഒത്തുതീര്‍പ്പിനാണ് ഇറാന്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതെസമയം ഉപരോധം നീക്കിയാല്‍ 'പരിമിതമായ കാലത്തേക്ക്' ആയിരിക്കും ആണവ വികസനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തുകയെന്നും അദ്ദേഹം പറഞ്ഞു. യുറേനിയം സമ്പുഷ്ടീകരണത്തിന്റെ അളവ് കുറയ്ക്കാന്‍ തയ്യാറാണെന്നും അദ്ദേഹം സൂചിപ്പിച്ചു. ജപ്പാനിലെ ക്യോഡോ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇസ്രായേലുമൊത്ത് യുഎസ് ഇറാന്റെ ആണവകേന്ദ്രങ്ങളില്‍ ഏറ്റവും വലിയ പ്രഹരമേല്‍പ്പിച്ചെങ്കിലും രാജ്യത്തിന്റെ ആണവ പദ്ധതികളെ പൂര്‍ണമായി നശിപ്പിക്കാന്‍ കഴിഞ്ഞിരുന്നില്ലെന്ന് ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു. ആക്രമണം നടക്കുന്നതിനു മുമ്പായി സമ്പുഷ്ട യുറേനിയം സ്ഥലത്തുനിന്ന് ഇറാന്‍ മാറ്റിയെന്നാണ് വിലയിരുത്തപ്പെട്ടത്. യുഎസ് സൈന്യം ഇറാനിലെ മൂന്ന് ആണവ കേന്ദ്രങ്ങളിലാണ് ബോംബാക്രമണം നടത്തിയത്. ഇതിന് പ്രതികാരമായി ഖത്തറിലെ യുഎസ് സൈനിക താവളമായ അല്‍ ഉദൈദിന് നേരെ ഇറാന്‍ ആക്രമണം നടത്തി.
യുറേനിയം സമ്പുഷ്ടീകരണം പൂര്‍ണ്ണമായി അവസാനിപ്പിക്കണമെന്ന ആവശ്യം അംഗീകരിക്കാന്‍ കഴിയില്ലെന്ന് മാജിദ് തഖ്ത്‌റവാന്‍ചി പറഞ്ഞു. സമ്പുഷ്ട യുറേനിയത്തിന്റെ ശേഷിയുടെ കാര്യത്തില്‍ വഴങ്ങാന്‍ തയ്യാറാണെന്നും എന്നാല്‍ ഒഴിഞ്ഞ വാഗ്ദാനങ്ങളില്‍ വിശ്വസിച്ച് ആണവ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇറാനും യുഎസും തമ്മിലുള്ള ആണവ ചര്‍ച്ചകള്‍ ഒമാന്റെ മധ്യസ്ഥതയില്‍ നടക്കാനിരിക്കെയാണ് ഇസ്രായേല്‍ ഇറാനിലെ ആണവ കേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയത്. ഇതിന് മറുപടിയായി ഇറാന്‍ ഇസ്രായേലിനെതിരെ മിസൈല്‍ ആക്രമണം നടത്തി. യുഎസ് സംഭാഷണത്തില്‍ ഏര്‍പ്പെടുന്നതായി നടിച്ചു വഞ്ചിച്ചതായി മാജിദ് പ്രസ്താവിച്ചു. ഇറാനിയന്‍ മണ്ണ് ആക്രമിക്കില്ലെന്ന് യുഎസ് ഉറപ്പ് നല്‍കിയാല്‍ ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. ഇറാനിയന്‍ ആണവ കേന്ദ്രങ്ങളില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തെയും മാജിദ് വിമര്‍ശിച്ചു. മിസൈല്‍ പദ്ധതികള്‍ പരിമിതപ്പെടുത്തണമെന്ന ആവശ്യം അദ്ദേഹം തള്ളി. യുറേനിയം സമ്പുഷ്ടീകരണം പൂര്‍ണ്ണമായി അവസാനിപ്പിക്കണമെന്ന ആവശ്യവും അദ്ദേഹം തള്ളി.
https://www.facebook.com/Malayalivartha