അവസാനം എന്‍.എസ്.എസ് നേതൃത്വത്തിന് മുന്നില്‍ തങ്ങള്‍ തോറ്റ് തുന്നംപാടിയെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ സമ്മതിച്ചു

അവസാനം എന്‍.എസ്.എസ് നേതൃത്വത്തിന് മുന്നില്‍ തങ്ങള്‍ തോറ്റ് തുന്നംപാടിയെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ സമ്മതിച്ചു. എന്‍എസ്എസുമായി അനുനയനീക്കം നടത്തിയെങ്കിലും വാതിലുകള്‍ കൊട്ടിയടച്ചു, അടച്ച വാതിലുകള്‍ മുട്ടിവിളിച്ച് തുറക്കാനില്ലെന്നും കോടിയേരി വ്യക്തമാക്കി. നിലപാടുകള്‍ ആരു പറഞ്ഞാലും വസ്തുതകള്‍ വിശദീകരിക്കേണ്ടത് കക്ഷികളുടെ ഉത്തരവാദിത്തമാണെന്നും എന്‍എസ്എസ് വിഷയത്തില്‍ കോടിയേരി പ്രതികരിച്ചു. സമുദായ നേതൃത്വത്തോട് എല്‍.ഡി.എഫിന് ശത്രുതയില്ല. എന്‍.എസ്.എസിനെ വിശ്വാസം രക്ഷിക്കട്ടെ. വെള്ളാപ്പള്ളി നടേശനെ കാണാന്‍ മുഖ്യമന്ത്രി പിണറായി വിജയനും മറ്റ് മന്ത്രിമാരും പോയതില്‍ അസ്വഭാവികതയില്ല. രഹസ്യമായല്ല, പരസ്യമായാണ് പോയതെന്നും കോടിയേരി കോട്ടയത്ത് പറഞ്ഞു. എല്‍.ഡി.എഫ് തെക്കന്‍മേഖല ജാഥയുടെ ഭാഗമായി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ക്രൈസ്തവ സഭകളെ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ നിയമനിര്‍മാണം നടത്താന്‍ ഉദ്ദേശിക്കുന്നില്ലെന്നും കോടിയേരി വ്യക്തമാക്കി. ചര്‍ച്ച് ആക്ട് നിയമ പരിഷ്‌ക്കാര കമ്മീഷന്റെ അഭിപ്രായം മാത്രമാണ്. അത് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നില്ല. സംസ്ഥാനത്തിന്റെ വികസനം തടസപ്പെടുത്തുകയാണ് മോദി സര്‍ക്കാരെന്നും കോടിയേരി കുറ്റപ്പെടുത്തി. എത്ര വട്ടം ഗംഗയില്‍ മുങ്ങിക്കുളിച്ചാലും ജനരോഷത്തില്‍ നിന്ന് രക്ഷപ്പെടാന്‍ മോദിക്ക് കഴിയില്ല. അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുമെന്ന എഐസിസി ജനറല്‍ സെക്രട്ടറിയുടെ പ്രസ്താവനയെക്കുറിച്ച് മുസ്്‌ലിംലീഗും കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളും അഭിപ്രായം പറയണമെന്നും കോടിയേരി ആവശ്യപ്പെട്ടു.കോണ്‍ഗ്രസ് ആര്‍എസ്എസ് നിലപാട് സ്വീകരിക്കുകയാണ്. അതിന്റെ ഏറ്റവും അവസാനത്തെ ഉദാഹരണമാണ് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ഹരീഷ് റാവത്തിന്റെ പ്രസ്താവന. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ രാമക്ഷേത്രം പണിയുമെന്നാണ് മുന്‍ മുഖ്യമന്ത്രി കൂടിയായ റാവത്ത് പറയുന്നത്.
സംസ്ഥാനത്തിന് ഉറപ്പ് നല്‍കിയ പല പദ്ധതികളും കേന്ദ്രസര്‍ക്കാര്‍ നല്‍കുന്നില്ല. കഞ്ചിക്കോട് കോച്ച് ഫാക്ടറിയും എയിംസും ഐഐടിയും അവഗണനയുടെ അവസാനത്തെ ഉദാഹരണമാണ്. ഓഖി റിലീഫിന് 2000 കോടി ആവശ്യപ്പെട്ടു, 111 കോടിയാണ് അനുവദിച്ചത്. മഹാപ്രളയ മുണ്ടായപ്പോഴും് ഇതേ സമീപനമാണ് ഉണ്ടായത്. പ്രളയത്തില്‍ തകര്‍ന്ന നാടിനെ രക്ഷിക്കാന്‍ പ്രവാസികള്‍ സ്വരൂപിച്ച പണം വാങ്ങാന്‍ പോകാന്‍ മന്ത്രിമാര്‍ക്ക് വിസ നിഷേധിച്ചതും മോദി സര്‍ക്കാറാണ്. നോട്ട് നിരോധനം സമ്പദ് വ്യവസ്ഥ തകര്‍ത്തു. സഹകരണമേഖലയെ തകര്‍ക്കാന്‍ നോക്കി. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലില്ലായിരുന്നെങ്കില്‍ സഹകരണ മേഖല പൂര്‍ണമായും തകര്‍ന്നേനെ. ലോങ് മാര്‍ച്ച് അടക്കമുള്ള കര്‍ഷക പ്രക്ഷോഭങ്ങളെ തുടര്‍ന്ന്, ഭയന്ന കേന്ദ്രസര്‍ക്കാര്‍ പുതിയ പദ്ധതി പ്രഖ്യാപിച്ചു. എന്നാലത് സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്നില്ലെന്ന് വ്യാജ പ്രചരണം നടത്തുന്നെന്നും കോടിയേരി ചൂണ്ടിക്കാട്ടി.
കേന്ദ്ര സര്‍ക്കാര്‍ 6000 രൂപ വര്‍ഷം കര്‍ഷകര്‍ക്ക് കൊടുക്കുമ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ 14400 രൂപ നല്‍കുന്നുണ്ട്. 1200 രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ പ്രതിമാസം നീക്കിവെച്ചത്. 27 വിളകള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുന്നു. വിള ഇന്‍ഷുറന്‍സ് പദ്ധതിക്കായി മാറ്റിവെച്ചത് 250 കോടിരൂപയാണ്. കര്‍ഷകര്‍ക്കായി ഏറ്റവും കൂടുതല്‍ തുകമാറ്റിവൈച്ചത് എല്‍ഡിഎഫ് ഗവണ്‍മെന്റാണ്. കേന്ദ്ര പദ്ധതികളോട് നിസഹകരിക്കുന്ന ഒരു സമീപനവും എല്‍.ഡി.എഫ് സര്‍ക്കാര്‍ സ്വീകരിച്ചിട്ടില്ലെന്നും കോടിയേരി പറഞ്ഞു. പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി എന്ന പദ്ധതി സംസ്ഥാന സര്‍ക്കാര്‍ അവഗണിക്കുന്നെന്ന് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം ആരോപിച്ചിരുന്നു. എന്നാല്‍ പദ്ധതിയുടെ പ്രത്യേക ഉദ്ഘാടനം കൃഷി മന്ത്രി വി.എസ് സുനില്‍കുമാര്‍ വൈക്കത്തും അല്‍ഫോണ്‍സ് കണ്ണന്താനം തിരുവനന്തപുരത്തും നിര്‍വഹിച്ചിരുന്നു.
https://www.facebook.com/Malayalivartha






















