തിരുവനന്തപുരം അടക്കം അഞ്ച് വിമാനത്താവളങ്ങള്‍ അദാനിക്ക് മറിച്ചുകൊടുത്തു, ജീവിതത്തിലിന്നുവരെ ഒരു ഓട്ടോ സ്റ്റാന്റ് പോലും നടത്തി ശീലമില്ലാത്ത അദാനിക്ക് ഇന്ത്യയിലെ അഞ്ച് പ്രധാന വിമാനത്താവളങ്ങളുടെ നടത്തിപ്പ് ലഭിച്ചതിനു പിന്നില്‍ വന്‍ അഴിമതിയാണെന്ന ആരോപണം ശക്തമാകുന്നു

ജീവിതത്തിലിന്നുവരെ ഒരു ഓട്ടോ സ്റ്റാന്റ് പോലും നടത്തി ശീലമില്ലാത്ത അദാനിക്ക് ഇന്ത്യയിലെ അഞ്ച് പ്രധാന വിമാനത്താവളങ്ങളുടെ നടത്തിപ്പ് ലഭിച്ചതിനു പിന്നില്‍ വന്‍ അഴിമതിയാണെന്ന ആരോപണം ശക്തമാകുന്നു. തിരുവനന്തപുരം വിമാനത്താവളം മറ്റാരെയും ഏല്‍പ്പിക്കരുതെന്ന് ആവശ്യപ്പെട്ട് ലേലത്തില്‍ പങ്കെടുത്ത കേരള സര്‍ക്കാരിന്റെ ആവശ്യങ്ങള്‍ക്ക് യാതൊരു വിലയും കല്പിക്കാതിരുന്ന കേന്ദ്രത്തിന്റെ ഒത്താശ ഇക്കാര്യത്തില്‍ അദാനിക്കു കിട്ടി എന്നാണ് വിമര്‍ശകരുടെ പക്ഷം.
തിരുവനന്തപുരം അടക്കം അഞ്ച് വിമാനത്താവളങ്ങളാണ് കേന്ദ്ര സര്‍ക്കാര്‍ ലേലം നടത്തി സ്വകാര്യവല്‍ക്കരിച്ചത്. അഞ്ചിന്റെയും നിയന്ത്രണം അദാനി ഗ്രൂപ്പ് സ്വന്തമാക്കി. മംഗളൂരു, അഹമ്മദാബാദ്, ജയ്പൂര്‍, ലഖ്‌നൌ എന്നിവയാണ് മറ്റുള്ളവ. എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഉടമസ്ഥതയിലുണ്ടായിരുന്നവയാണ് ഈ വിമാനത്താവളങ്ങള്‍. 50 വര്‍ഷത്തേയ്ക്കാണ് ഇവയുടെ നടത്തിപ്പ് അദാനി ഗ്രൂപ്പിന് ലഭിച്ചിരിക്കുന്നത്. സ്വകാര്യവല്‍ക്കരണ നടപടി ഹൈക്കോടതി സ്‌റ്റേ ചെയ്തതിനാല്‍ ഗുവാഹത്തി വിമാനത്താവളത്തിന്റെ ലേലം നടന്നില്ല.
കൊച്ചി വിമാനത്താവളം നടത്തുന്ന സിയാലിന്റെ മാതൃകയില്‍ ട്രിവാന്‍ഡ്രം ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് എന്ന കമ്പനി രൂപീകരിച്ചാണ് കേരള സര്‍ക്കാര്‍ ലേലത്തില്‍ പങ്കെടുത്തത്. കേരളത്തിന്റെ കമ്പനി ഒരു യാത്രക്കാരനു വേണ്ടി ചെലവഴിക്കാന്‍ 135 രൂപ വാഗ്ദാനം ചെയ്തപ്പോള്‍ 168 രൂപയാണ് അദാനി ഗ്രൂപ്പ് മുന്നോട്ടുവച്ചത്. 63 രൂപ രേഖപ്പെടുത്തിയ ജി.എം.ആര്‍. ഗ്രൂപ്പ് മൂന്നാമതെത്തി. ഏറ്റവും ഉയര്‍ന്ന തുക രേഖപ്പെടുത്തി എന്ന നിലയിലാണ് അദാനി ഗ്രൂപ്പ് വിമാനത്താവളം കൈവശപ്പെടുത്തുന്നത്. വിമാനത്താവളം അദാനി ഗ്രൂപ്പിന് കൈമാറുന്നത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഫെബ്രുവരി 28നുണ്ടാകുമെന്നാണ് അറിയുന്നത്.
അതേസമയം, അഞ്ചു വിമാനത്താവളങ്ങളും അദാനി ഗ്രൂപ്പിനു ലഭിച്ച നടപടി അല്‍ഭുതമുളവാക്കുന്നുവെന്നാണ് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നത്. വിമാനത്താവള നടത്തിപ്പില്‍ യാതൊരു മുന്‍പരിചയവും അദാനി ഗ്രൂപ്പിനില്ല. ആ കമ്പനിക്ക് എല്ലാ വിമാനത്താവളങ്ങളും ഏല്‍പ്പിച്ചുകൊടുക്കാന്‍ ഉയര്‍ന്ന തലത്തില്‍ നീക്കം നടന്നതായാണ് പലരും സംശയം ഉന്നയിക്കുന്നത്. ലേലത്തില്‍ പങ്കെടുക്കുന്ന കമ്പനിക്ക് മുന്‍പരിചയം വേണമെന്ന നിബന്ധന ഒഴിവാക്കിയതു തന്നെ അദാനിയെ സഹായിക്കാനായിരുന്നു എന്നാണ് ആക്ഷേപം. എല്ലാ വിമാനത്താവളങ്ങളും അദാനി ഗ്രൂപ്പിന് ലഭിക്കുമെന്ന് ചില ദേശീയ മാധ്യമങ്ങള്‍ ലേലം തുറക്കും മുമ്പു തന്നെ റിപ്പോര്‍ട്ട് ചെയ്തിരുന്നതും സംശയം വര്‍ധിപ്പിക്കാന്‍ ഇടയായിട്ടുണ്ട്. ഇതെങ്ങനെ സംഭവിച്ചു എന്നതിനെ കുറിച്ച് അന്വേഷണം വേണമെന്നും ആവശ്യമുയര്‍ന്നു കഴിഞ്ഞു. ടെന്‍ഡറുകള്‍ പൊട്ടിച്ചു എന്ന ആക്ഷേപവും ഉയര്‍ന്നുവന്നിരിക്കുന്നു.
കൊച്ചി, കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളങ്ങള്‍ സ്ഥാപിക്കുന്നതിലും നടത്തുന്നതിലും കേരള സര്‍ക്കാരിനുള്ള പരിചയം കണക്കിലെടുത്ത് ലേലത്തില്‍ 'റൈറ്റ് ടു റഫ്യൂസല്‍' വേണമെന്നാണ് കേരള സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നത്. പക്ഷേ, ആ ആവശ്യം അനുഭാവപൂര്‍വ്വം പരിഗണിക്കാന്‍ നരേന്ദ്രമോദി സര്‍ക്കാര്‍ തയ്യാറായില്ല. അങ്ങനെ വന്നിരുന്നുെവങ്കില്‍ ലേലത്തില്‍ വാഗ്ദാനം ചെയ്യുന്ന ഏറ്റവും ഉയര്‍ന്ന തുകയ്ക്ക് തുല്യമായ പണം നല്‍കി കേരളത്തിന്റെ കമ്പനിക്ക് വിമാനത്താവളം നടത്താന്‍ പറ്റുമായിരുന്നു. എന്നാല്‍ വെറും 10 ശതമാനം തുക വ്യത്യാസം മാത്രമാണ് കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചത്. അവരുടെ മനസ്സില്‍ അദാനി ആയിരുന്നതിനാലാണ് ഈ ആവശ്യം നിരാകരിച്ചതെന്ന് ഇപ്പോള്‍ വ്യക്തമാകുന്നതായി വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു.
കേരളം സൗജന്യമായി നല്‍കിയ ഭൂമിയിലാണ് തിരുവനന്തപുരം വിമാനത്താവളം നിര്‍മ്മിച്ചിരിക്കുന്നത്. അതു പൊതുമേഖലയില്‍ നിലനിര്‍ത്തണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം ന്യായമല്ലെന്നു പറയാനാവില്ല. തിരുവിതാംകൂര്‍ രാജാവിന്റെ കാലത്തും പിന്നിടുമായി 635 ഏക്കര്‍ ഭൂമി വിമാനത്താവളത്തിനായി കേരളം സൗജന്യമായി നല്‍കിയിട്ടുണ്ട്. മാത്രമല്ല, വിമാനത്താവള വികസനത്തിന് 250 കോടി രൂപ ചെലവില്‍ 18 ഏക്കര്‍ ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടികള്‍ അവസാനഘട്ടത്തിലുമാണ്. ഇതെല്ലാം കണക്കിലെടുത്താണ് സ്വകാര്യവല്‍ക്കരിക്കരുതെന്ന് കേരളം അവശ്യപ്പെട്ടത്. പക്ഷേ, യാതൊരു പരിഗണനയും ലഭിച്ചില്ല. വര്‍ഷങ്ങള്‍ക്കുമുമ്പ്, വിമാനത്താവളുടെ സ്വകാര്യവല്‍ക്കണത്തിനു നീക്കമുണ്ടായപ്പോള്‍ത്തന്നെ കേരളം ഇടപ്പെട്ടിരുന്നു. കേരളവുമായി ആലോചിച്ചു മാത്രമേ തീരുമാനമുണ്ടാകൂ എന്ന് 2003ല്‍ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്തിന് രേഖാമൂലം ഉറപ്പു നല്‍കുകയും ചെയ്തിട്ടുണ്ട്. വിമാനത്താവളത്തിന് സര്‍ക്കാര്‍ നല്‍കിയ സംഭാവനകള്‍ കണക്കിലെടുത്താണ് കേന്ദ്രം അന്ന് ഇങ്ങനെ ഉറപ്പു നല്‍കിയത്. എന്നാല്‍ അതെല്ലാം നരേന്ദ്ര മോദി സര്‍ക്കാര്‍ ലംഘിച്ചുവെന്നാണ് ആരോപണം.
തിരുവനന്തപുരം ഉള്‍പ്പെടെ ലേലത്തില്‍ വെച്ച അഞ്ച് വിമാനത്താവളങ്ങളും അദാനി ഗ്രൂപ്പിന് ലഭിച്ചതില്‍ തികഞ്ഞ ദുരൂഹതയും അഴിമതിയുമുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആരോപിച്ചു. രാജ്യത്ത് ലാഭകരമായി പ്രവര്‍ത്തിക്കുന്ന വിമാനത്താവളങ്ങളില്‍ മുന്‍പന്തിയിലാണ് തിരുവനന്തപുരം. യാത്രക്കാരുടെ എണ്ണം ഓരോ വര്‍ഷവും വര്‍ധിച്ചുവരികയും ചെയ്യുന്നു. ഈ വിമാനത്താവളം സ്വകാര്യമേഖലയ്ക്ക് കൈമാറുന്നത് രാജ്യതാല്‍പര്യത്തിനു തന്നെ വിരുദ്ധമാണെന്നാണ് കോടിയേരി അഭിപ്രായപ്പെട്ടത്.
തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് ചുമതല അദാനി ഗ്രൂപ്പിന് നല്‍കുന്നതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയനും രംഗത്തുവന്നു. അദാനിക്ക് വിമാനത്താവളം നടത്തി പരിചയമില്ലെന്നും മോദിയുമായി പരിചയമുണ്ട് എന്നതാണ് ലേലം ജയിക്കാന്‍ കാരണമെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്. വിമാനത്താവള നടത്തിപ്പുമായി ബന്ധപ്പെട്ടു നടന്ന ലേലത്തില്‍ വിചിത്രമായ കാര്യങ്ങളാണ് ഉണ്ടായിരിക്കുന്നത്. അദാനി എന്ന ഒരു കുത്തകയെ മാത്രം ഏല്‍പ്പിച്ചാല്‍ വിമാനത്താവളത്തിന്റെ വികസനം നടക്കുകയില്ല. സര്‍ക്കാരിനെ ശത്രുപക്ഷത്ത് നിര്‍ത്തി ലാഭം ഉണ്ടാക്കാമെന്നത് തോന്നലാണെന്നും മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു.
ഇപ്പോള്‍ ലേലം ചെയ്ത വിമാനത്താവളങ്ങളില്‍ ഏറ്റവുമധികം യാത്രക്കാരഉള്ള വിമാനത്താവളം തിരുവനന്തപുരമാണ്. വിഴിഞ്ഞം തുറമുഖത്തിനൊപ്പം തിരുവനന്തപുരം വിമാനത്താവളവും കൈപ്പിടിയിലൊതുക്കിയതോടെ കേരളത്തിന്റെ ഗതാഗതരംഗത്ത് കുത്തകയായി അദാനി മാറുവാനിടയുണ്ട്. അതിനെ സംസ്ഥാന സര്‍ക്കാര്‍ നേരിടുമെന്ന സൂചനയാണ് പിണറായിയും കോടിയേരിയും നല്‍കിയിരിക്കുന്നത്. ആകാശം കീഴടക്കാനുള്ള അദാനിയുടെ ആഗ്രഹം അത്ര എളുപ്പം നടക്കുമെന്നു തോന്നുന്നില്ല.
https://www.facebook.com/Malayalivartha






















