പെരിയ ഇരട്ടകൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ ടി.പി. ചന്ദ്രശേഖരന്റെ ഓര്‍മ്മകള്‍ക്ക് പുതുജീവന്‍ നല്‍കാന്‍ അദ്ദേഹത്തിന്റെ പത്‌നി കെ.കെ. രമയെ രംഗത്തിറക്കാന്‍ നീക്കം

പെരിയ ഇരട്ടകൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ ടി.പി. ചന്ദ്രശേഖരന്റെ ഓര്‍മ്മകള്‍ക്ക് പുതുജീവന്‍ നല്‍കാന്‍ അദ്ദേഹത്തിന്റെ പത്‌നി കെ.കെ. രമയെ രംഗത്തിറക്കാന്‍ നീക്കം. വടകര മണ്ഡലത്തില്‍ യു.ഡി.എഫിന്റെ സ്ഥാനാര്‍ത്ഥിയായി കെ.കെ. രമയെ മത്സരിപ്പിക്കാനാണ് നീക്കം. ഇതുവരെ അവര്‍ സമ്മതം മൂളിയിട്ടില്ലെങ്കിലും സമ്മര്‍ദ്ദം യു.ഡി.എഫ് ശക്തമാക്കിയിട്ടുണ്ട്.
തെരഞ്ഞെടുപ്പിന് ചുക്കാന്‍പിടിക്കണമെന്ന പേരില്‍ ഇക്കുറി മുല്ലപ്പള്ളി രാമചന്ദ്രന്‍ മത്സരരംഗത്തുണ്ടാവില്ല. അദ്ദേഹത്തിന് പകരമാണ് വടകരയില്‍ കെ. കെ. രമയ്ക്ക് പിന്നാലെ കോണ്‍ഗ്രസ് നീങ്ങിത്തുടങ്ങിയത്. സിറ്റിംഗ് എം.പിയില്ലാത്ത സാഹചര്യത്തില്‍ പുതിയ സ്ഥാനാര്‍ത്ഥിയെ ആ മണ്ഡലത്തില്‍ കണ്ടെത്തേണ്ടതുണ്ട്. അതിനുള്ള ശ്രമത്തില്‍ മുന്തിയ പരിഗണന കെ.കെ. രമയ്ക്കായിരിക്കുമെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. യു.ഡി.എഫിന്റെ ഔദ്യോഗിക സ്ഥാനാര്‍ത്ഥിയായിട്ടല്ലെങ്കില്‍ കൂടി മത്സരരംഗത്ത് വന്നാല്‍ പിന്തുണയ്ക്കാനാണ് തീരുമാനം. പിന്നീട് അവരെ യു.ഡി.എഫിന്റെ ഭാഗമാക്കാമെന്നും വിലയിരുത്തലുണ്ട്.
കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കൊല്ലത്ത് പയറ്റിയ തന്ത്രമാണ് കോണ്‍ഗ്രസ് ലക്ഷ്യമാക്കുന്നത്. കഴിഞ്ഞ രണ്ടു തെരഞ്ഞെടുപ്പില്‍ വടകര സീറ്റ് നേടാനായെങ്കിലും ആ മണ്ഡലത്തില്‍ ഇടതുമുന്നണി ശക്തമാണ്. അവരെ പരാജയപ്പെടുത്തുകയെന്നത് വലിയ ബുദ്ധിമുട്ടാണെന്നാണ് കോണ്‍ഗ്രസിന്റെ നിലപാട്. അതുകൊണ്ടുതന്നെ സി.പി.എമ്മിന്റെ ശക്തികേന്ദ്രങ്ങളില്‍ കൂടി കടന്നുകയറാന്‍ കഴിയുന്ന സ്ഥാനാര്‍ത്ഥിയെ തേടുന്നത്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കൊല്ലത്ത് ആര്‍.എസ്.പി സ്ഥാനാര്‍ത്ഥിയായ എന്‍.കെ. പ്രേമചന്ദ്രനെ പിന്തുണച്ചുകൊണ്ട് ഇതേ നിലപാടാണ് സ്വീകരിച്ചത്. അത് വിജയം കാണുകയും ചെയ്തിരുന്നു. ആ തന്ത്രം തന്നെ ഇക്കുറി വടകരയിലും പയറ്റാനാണ് ശ്രമം.
കെ.കെ. രമയ്ക്ക് മണ്ഡലത്തില്‍ വലിയ സ്വാധീനമുണ്ട്. ബന്ധുബലവും രാഷ്ട്രീയ പിന്തുണയ്ക്കും അവര്‍ക്ക് ഈ മണ്ഡലത്തിലുണ്ട്. അതുകൊണ്ടുതന്നെ കോണ്‍ഗ്രസിന്റെ പിന്തുണയോടെ അവര്‍ മത്സരിക്കുകയാണെങ്കില്‍ വിജയം ഉറപ്പാണെന്ന് കോണ്‍ഗ്രസ് കണക്കുകൂട്ടുന്നു. കഴിഞ്ഞ തദ്ദേശതെരഞ്ഞെടുപ്പില്‍ പയറ്റിയ തന്ത്രം പയറ്റുകയാണെങ്കില്‍ ഇക്കുറിയും വടകര നിലനിര്‍ത്താമെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തല്‍. കഴിഞ്ഞ രണ്ടു തെരഞ്ഞെടുപ്പുകളി9ല്‍ സി.പി.എമ്മിന് ഇവിടെ തിരിച്ചടിയായത് ടി.പി. ചന്ദ്രശേഖരന്‍ വധവും എം.പി. വീരേന്ദ്രകുമാറിന്റെ മുന്നണി മാറ്റവുമായിരുന്നു. വടകര മണ്ഡലത്തില്‍ വീരേന്ദ്രകുമാറിന് കുറച്ച് സ്വാധീനമുണ്ട്. അതുപോലെ ചന്ദ്രശേഖരന്‍ വധം സി.പി..എമ്മിനെ പ്രതിക്കൂട്ടിലാക്കിയിരുന്നുവെന്ന് മാത്രമല്ല, പാര്‍ട്ടിക്കുളളില്‍ തന്നെ വലിയ പ്രതിസന്ധിയും സൃഷ്ടിച്ചിരുന്നു.
പെരിയ ഇരട്ടകൊലപാതകത്തോടെ ടി.പി. വധത്തിന് കുറച്ച് പ്രചരണം നല്‍കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും എത്രത്തോളം അത് വിജയിക്കുമെന്ന് കോണ്‍ഗ്രസിന് ആശങ്കയുണ്ട്. അതേസമയം രമയാണ് മത്സരരംഗത്തുണ്ടെങ്കില്‍ ചന്ദ്രശേഖരന്‍ വധം ഒന്നുകൂടി ചര്‍ച്ചയാക്കാമെന്ന് മാത്രമല്ല, സഹതാപവും ലഭിക്കും. ഇത് സി.പി.എമ്മിന്റെ വോട്ടുകള്‍ പോലും തങ്ങള്‍ക്ക് ലഭ്യമാക്കുമെന്നും കോണ്‍ഗ്രസ് കണക്കുകൂട്ടുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് രമയെ രഗഗത്തുകൊണ്ടുവരാന്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നത്.
നിലവിലെ സാഹചര്യത്തില്‍ കൊലപാതകരാഷ്ട്രീയം ഏറെ ചര്‍ച്ചചെയ്യപ്പെടുമെന്ന് ഏറെക്കുറെ ഉറപ്പാണ്. എന്നാല്‍ തെരഞ്ഞെടുപ്പിലേക്ക് അടുക്കുമ്പോള്‍ പെരിയ സംഭവം ഉള്‍പ്പെടെയുള്ളവയുടെ തീവ്രത കുറയും. എന്നാല്‍ ഇന്നും സി.പി.എം ഏറെ ഭയക്കുന്നത് ടി.പി. വധമാണ്. അതുകൊണ്ടുതന്നെ രമ മത്സരരംഗത്തുവന്നാല്‍ അത് സി.പി.എമ്മിനുള്ളില്‍ തന്നെ വലിയ പ്രതിസന്ധിയ്ക്ക് വഴിവയ്ക്കും. മാത്രമല്ല, സി.പി.എമ്മിനെതിരെ കൊലപാതരാഷ്ട്രീയം എന്ന പ്രചാരണം സംസ്ഥാനമൊട്ടാകെ ശക്തമായി നടത്തുന്നതിനും കഴിയും. ഇതാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യം.
എന്നാല്‍ രമയോ, ആര്‍.എം.പിയോ ഇതിന് അനുകൂലമായി ഇതുവരെ പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പുകളിലൂം ആര്‍.എം.പിയെ ഒപ്പം കൂട്ടാന്‍ കോണ്‍ഗ്രസ് ശ്രമിച്ചിരുന്നുവെങ്കിലും അവര്‍ വഴങ്ങിയിരുന്നില്ല. ബന്ധം പ്രാദേശികമായി ഒതുക്കാന്‍ മാത്രമാണ് അവര്‍ ശ്രമിച്ചിരുന്നുള്ളു. യു.ഡി.എഫുമായി സഹകരിക്കുന്നതിന് ആര്‍.എം.പിക്ക് വലിയ പ്രതിസന്ധിയുണ്ട്. എം.വി. രാഘവന്റെയും കെ.ആര്‍. ഗൗരിയമ്മയുടെയും നിലപാടിന് കടകവിരുദ്ധമായ സമീപനമാണ് രമയും കൂട്ടരും സ്വീകരിച്ചിരിക്കുന്നത്. എം.വി.ആറും ഗൗരിയമ്മയും പുറത്തായതോടെ നേരെ പോയത് യു.ഡി.എഫ് ക്യാമ്പിലേക്കായിരുന്നു. എന്നാല്‍ ആര്‍.എം.പിയുടെ സമീപനം തികച്ചും വ്യത്യസ്തമാണ്. അവര്‍ ഇപ്പോഴൂം തീവ്ര ഇടതുപക്ഷ നിലപാടാണ് സ്വീകരിക്കുന്നത്.
സി.പി.എമ്മിന് വലതുപക്ഷ വ്യതിയാനം സംഭവിച്ചുവെന്ന് ആരോപിച്ചുകൊണ്ട് പാര്‍ട്ടിയെ ശുദ്ധീകരിക്കാനാണ് തങ്ങള്‍ രംഗത്തിറങ്ങിയതെന്നാണ് ചന്ദ്രശേഖരന്‍ ഉള്‍പ്പെടെ ആര്‍.എം.പിക്കാര്‍ പറഞ്ഞിരുന്നത്. ചന്ദ്രശേഖരന്റെ മരണശേഷവും അവര്‍ അതേ നിലപാടില്‍ തന്നെ തുടരുകയായിരുന്നു. ആ സാഹചര്യത്തില്‍ യു.ഡി.എഫുമായി സഹകരിച്ചാല്‍ അത് തങ്ങള്‍ക്ക് തിരിച്ചടിയാകുമെന്നാണ് ആര്‍.എം.പിയുടെ വിലയിരുത്തല്‍. എന്തായാലും രമയുടെ അഭിപ്രായം അറിഞ്ഞശേഷം മറ്റ് സ്ഥാനാര്‍ത്ഥികളിലേക്ക് പോകാമെന്നാണ് ഇപ്പോള്‍ കോണ്‍ഗ്രസിന്റെ തീരുമാനം.
https://www.facebook.com/Malayalivartha

























