മുട്ടുമടക്കി ചിറ്റിലപ്പള്ളി ; വീഗാലാൻഡിൽ വീണു പരിക്കേറ്റ വിജേഷ് വിജയൻറെ കുടുംബത്തിന് നഷ്ടപരിഹാരം നൽകും

വീഗാലാൻഡിൽ വീണു പരിക്കേറ്റ തൃശൂർ സ്വദേശി വിജേഷ് വിജയൻറെ കുടുംബത്തിന് നഷ്ടപരിഹാരം നൽകാമെന്ന് കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി. ഹൈക്കോടതിയിലാണ് ചിറ്റിലപ്പള്ളി തന്റെ നിലപാട് അറിയിച്ചത്.
വിജേഷിന് കെ ചിറ്റിലപ്പള്ളി ഫൗണ്ടേഷന്‍ അഞ്ച് ലക്ഷം രൂപ നല്‍കും. തുകയുടെ ഡിമാന്‍ഡ് ഡ്രാഫ്റ്റ് മാര്‍ച്ച് ഒന്നിന് ഹൈക്കോടതിയില്‍ ഹാജരാക്കണം.
2002ലാണ് വീഗാലാന്‍ഡ് അമ്യുസ്‌മെന്റ് പാര്‍ക്കിലെ റൈഡില്‍ നിന്ന് വീണ് തൃശൂര്‍ സ്വദേശിയായ വിജേഷ് വിജയന് പരുക്കേറ്റത്. ബക്കറ്റ് ഷവർ എന്ന പേരിലുള്ള റൈഡിൽ നിന്ന് വീണാണ് വിജേഷിന് പരിക്കേറ്റത് . വീണതിനെ തുടര്‍ന്ന് ശരീരം തളര്‍ന്ന് വിജേഷ് അന്ന് മുതല്‍ വീല്‍ചെയറിലാണ് ജീവിതം തള്ളി നീക്കുന്നത്. ചികിത്സയ്ക്കായി 25 ലക്ഷം രൂപയോളം ചെലവഴിക്കേണ്ടി വന്നു. തുടർന്ന് നഷ്ടപരിഹാരം ആവശ്യപ്പെട്ടെങ്കിലും നൽകാൻ തയ്യാറായിരുന്നില്ല . ഇതേതുടർന്ന് വിജേഷ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
എന്നാല്‍ സംഭവം തനിക്ക് നാണക്കേട് ഉണ്ടാക്കിയെന്നും അതിനാൽ രണ്ടര ലക്ഷം രൂപ നൽകാമെന്നുമായിരുന്നു ചിറ്റിലപ്പള്ളി ഹൈക്കോടതിയെ നേരത്തെ അറിയിച്ചത്.എന്നാൽ ഹൈക്കോടതി ഇതിനെതിരെ രൂക്ഷവിമര്‍ശനമാണ് ഉന്നയിച്ചത്
ചിറ്റിലപ്പള്ളിയുടെ നിലപാടിനെ വിശേഷിപ്പിക്കാൻ വാക്കുകൾ ഇല്ലെന്ന് ചൂണ്ടിക്കാട്ടിയ ഹൈക്കോടതി പണം എത്ര ഉണ്ടാക്കിയാലും അതിൽ ഒരു തരിപോലും മുകളിലേക്ക് കൊണ്ടുപോകാനാകില്ലെന്നും അന്ന് ഓർമ്മിപ്പിച്ചിരുന്നു.
https://www.facebook.com/Malayalivartha






















