വരാപ്പുഴയിൽ ഒരാഴ്ച മുമ്പ് മരണപ്പെട്ട അച്ഛന്റെ കല്ലറയിൽ പ്രാർഥിക്കുന്നതിനിടെ ഉടുപ്പിലേയ്ക്ക് തീ പടർന്ന് ആറാം ക്ലാസുകാരിക്ക് ദാരുണാന്ത്യം:- ഭർത്താവിന് പിന്നാലെ മകളെയും നഷ്ടപ്പെട്ടുവെന്ന് ഉൾക്കൊള്ളാനാകാതെ വീട്ടമ്മ

ഒരാഴ്ച മുമ്പ് മരണപ്പെട്ട അച്ഛന്റെ കല്ലറയിൽ പ്രാർഥിക്കുന്നതിനിടെ മെഴുകുതിരിയിൽ നിന്ന് ഉടുപ്പിൽ തീ പടർന്നു ഗുരുതരമായി പൊള്ളലേറ്റ വിദ്യാർഥിനി ചികിത്സയിലിരിക്കെ മരിച്ചു. വരാപ്പുഴ മുട്ടിനകം പരേതനായ കാരിക്കാശേരി അനിലിന്റെ മകൾ ശീതൾ (12) ആണ് മരിച്ചത്. കൂനമ്മാവ് സെന്റ് ജോസഫ്സ് സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിനിയാണ്. ഒരു മാസം മുൻപായിരുന്നു അപകടം.
പിതാവ് മരിച്ച് ഒരാഴ്ച കഴിഞ്ഞ് അമ്മ റാണിയുമൊത്തു ശീതൾ കുഴിമാടത്തിൽ പ്രാർഥിക്കാൻ എത്തിയതായിരുന്നു. മുട്ടുകുത്തി പ്രാർഥിക്കുന്നതിനിടെ കുഴിമാടത്തിൽ കത്തിച്ചുവച്ചിരുന്ന തിരിയിൽ നിന്ന് ഉടുപ്പിലേക്കു തീ പടർന്നു. ആളിപ്പടർന്ന തീ അമ്മയും നാട്ടുകാരും ചേർന്നു പെട്ടെന്ന് അണച്ചെങ്കിലും ശീതളിനു ഗുരുതരമായി പൊള്ളലേറ്റിരുന്നു. ഉടുപ്പിന് തീപടര്‍ന്നതിനെത്തുടര്‍ന്ന് ശീതള്‍ നിലവിളിച്ചെന്നും ഇതുകേട്ടാണ് താന്‍ ഇവിടേയ്ക്ക് ഓടിയെത്തിയതെന്നും തീപടര്‍ന്നതിനെ തുടര്‍ന്ന് ഉടുപ്പിന്റെ ഭാഗങ്ങള്‍ ഉരുകി ദേഹത്തേയ്ക്ക് ഒട്ടിയിരുന്നതിനാല്‍ നീക്കാനായില്ലെന്നും രക്ഷാപ്രവര്‍ത്തനത്തിന് ആദ്യമെത്തിയ കൂട്ടത്തില്‍പ്പെട്ട പള്ളിയിലെ സെക്യൂരിറ്റി ജീവനക്കാരന്‍ പോലീസിന് മൊഴി നൽകിയിരുന്നു.
രക്ഷാപ്രവര്‍ത്തനത്തിനിടെ കൈക്ക് പൊള്ളലേറ്റതിനെത്തുടര്‍ന്ന് ഇയാള്‍ക്കും ചികത്സ ലഭ്യമാക്കിയിരുന്നു. ശീതളിന്റെ മരണം വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും ഇനിയും ഉള്‍ക്കൊള്ളാനായിട്ടില്ല. ഭർത്താവിന്റെ മരണത്തിന് പിന്നാലെ മകളും നഷ്ടപ്പെട്ട വേദനയില്‍ കഴിയുന്ന റാണിയെ ആശ്വസിപ്പിക്കാൻ വാക്കുകളില്ലാതെ നീറുകയാണ് ബന്ധുക്കളും സുഹൃത്തുക്കളും. ആളിപ്പടര്‍ന്ന തീ അമ്മയും ഓടിക്കൂടിയവരും ചേര്‍ന്ന് നിമിഷനേരം കൊണ്ട് അണച്ചെങ്കിലും പോളീസ്റ്റര്‍ ഇനത്തിലുള്ള തുണിയില്‍ തുന്നിയിരുന്ന ഒറ്റ ഉടുപ്പിന്റെ ഭാഗങ്ങള്‍ ഇതിനകം ഇരുകി ശരീര ഭാഗങ്ങളില്‍ പറ്റിപ്പിടിച്ചിരുന്നു.
ഇത് ഉള്ളിലേയ്ക്ക് പൊള്ളലേല്‍ക്കുന്നതിന് കാരണമായി എന്നാണ് മെഡിക്കല്‍ സംഘത്തിന്റെ വിലയിരുത്തല്‍. ആദ്യം ആസ്റ്റര്‍ മെഡിസിറ്റിയിലും പിന്നീട് സ്പെഷ്യലിസ്റ്റ് ആശുപത്രിയിലുമായിരുന്നു ചികിത്സ. ഇവിടെ നിന്നും എറണാകുളം ഗവ. മെഡിക്കൽ കോളജിലേക്കു മാറ്റുകയായിരുന്നു. അവിടെ ചികിത്സയിലിരിക്കെയായിരുന്നു മരണം.
https://www.facebook.com/Malayalivartha


























