ജലീലിന്റേ ശരീരത്തില്‍ വെടിയേറ്റ മുറിവുകള്‍ നിരവധിയാണ് എന്നാൽ പോലീസ് ഏമാനന്മാര്‍ക്കാര്‍ക്കും പോറല്‍ പോലുമേറ്റില്ല; ജലീല്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമർശനവുമായി അഡ്വ എ. ജയശങ്കര്‍

വയനാട് വൈത്തിരിക്കടുത്ത് ലക്കിടിയിലെ റിസോര്‍ട്ടില്‍ പൊലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ മവോയിസ്റ്റ് സി.പി. ജലീല്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമർശനവുമായി അഡ്വ എ. ജയശങ്കര്‍ രംഗത്ത്. ജലീലിന്റേ ശരീരത്തില്‍ വെടിയേറ്റ മുറിവുകള്‍ നിരവധിയാണ് എന്നാൽ പോലീസ് ഏമാനന്മാര്‍ക്കാര്‍ക്കും പോറല്‍ പോലുമേറ്റില്ല എന്നും, ഇടതുപക്ഷ പുരോഗമന മനുഷ്യോന്മുഖ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മൂന്നാമത്തെ മാവോയിസ്റ്റാണ് ജലീലെന്ന് ജയശങ്കര്‍ പറഞ്ഞു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ജയശങ്കർ സർക്കാരിനെതിരെ ആഞ്ഞടിച്ചത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ;
വയനാട്ടില്‍ മറ്റൊരു വര്‍ഗീസ്.
മാവോയിസ്റ്റ് നേതാവ് സിപി ജലീല്‍ പോലീസുമായുളള ‘ഏറ്റുമുട്ടലില്‍’ കൊല്ലപ്പെട്ടു. ജലീലിന്റേ ശരീരത്തില്‍ വെടിയേറ്റ മുറിവുകള്‍ നിരവധിയാണ്; പോലീസ് ഏമാനന്മാര്‍ക്കാര്‍ക്കും പോറല്‍ പോലുമേറ്റില്ല.
ഇടതുപക്ഷ പുരോഗമന മനുഷ്യോന്മുഖ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ‘ഏറ്റുമുട്ടലില്‍’ കൊല്ലപ്പെട്ട മൂന്നാമത്തെ മാവോയിസ്റ്റാണ് ജലീല്‍. മുമ്പ് കരുളായി വനത്തില്‍ പോലീസിനോട് ‘ഏറ്റുമുട്ടി’ കുപ്പു ദേവരാജും അജിതയും വീരമൃത്യു വരിച്ചിരുന്നു.
മാവോയിസ്റ്റുകളെ കൊല്ലുന്നത് കോണ്‍ഗ്രസിനും ബിജെപിക്കും സന്തോഷമുളള കാര്യമാണ്. അതുകൊണ്ട് ഹര്‍ത്താല്‍ ഉണ്ടാവില്ല. ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് അധ്യക്ഷനായി പരിലസിക്കുന്ന മനുഷ്യാവകാശ കമ്മീഷനെക്കൊണ്ടും ഉപദ്രവമില്ല. സാംസ്‌കാരിക നായകരും മനുഷ്യാവകാശ പ്രവര്‍ത്തകരും സുഖസുഷുപ്തിയിലാണ്. ഭരണം മാറുന്നതു വരെ അവരാരും ഉണരുന്ന പ്രശ്‌നമില്ല.
ജലീലിനെ ‘ഏറ്റുമുട്ടലില്‍’ വധിച്ച തണ്ടര്‍ബോള്‍ട്ട് സഖാക്കള്‍ക്ക് അടുത്ത റിപ്പബ്ലിക് ദിനത്തില്‍ വിശിഷ്ട സേവനത്തിനുളള പോലീസ് മെഡല്‍ ലഭിക്കും, തീര്‍ച്ച എന്നവസാനിക്കുന്നു ജയശങ്കറിന്റെ ഫേസ്ബുക്‌പോസ്റ്റ്.
അതേസമയം വൈത്തിരിയില്‍ പോലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാവ് സിപി ജലീലിന്റെ പ്രാഥമിക പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. ശരീരത്തില്‍ മൂന്നിടത്ത് വെടിയേറ്റെന്ന് എക്‌സ്‌റേ പരിശോധനയിലും കണ്ടെത്തി. മരണകാരണം തലയ്ക്ക് വെടിയേറ്റതെനാണ് സ്ഥിരീകരണം. ജലീലിന്റെ ശരീരത്തില്‍ മൂന്നു തവണ വെടിയേറ്റതായണ് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
മൃതദേഹത്തിന് അരികില്‍ നിന്ന് തോക്കും എട്ട് തിരകളും കണ്ടെത്തി. ബോംബ് നിര്‍മാണത്തിനുപയോഗിക്കുന്ന ഡിറ്റേേണറും സംഭവ സ്ഥലത്തു നിന്നും കണ്ടെത്തി.
അതേസമയം സി പി ജലീൽ കൊല്ലപ്പെട്ട സംഭവത്തിൽ പൊലീസിനെതിരെ കൊലക്കുറ്റം ചുമത്തണമെന്ന് സി പി ജലീലിന്‍റെ സഹോദരൻ സി പി റഷീദ് വ്യക്തമാക്കി. റിസോർട്ട് ഉടമയുടെ വെളിപ്പെടുത്തലിലൂടെ വൈത്തിരിയിൽ നടന്നത് ഏകപക്ഷീയമായ കൊലപാതകമാണെന്ന് ബോധ്യപ്പെട്ടു. പ്രകോപനമൊന്നുമില്ലാതെ മാവോയിസ്റ്റുകൾക്ക് നേരെ വെടിയുതിർക്കുകയും കൊല നടത്തുകയും ചെയ്ത പൊലീസിനെതിരെ കൊലക്കുറ്റത്തിന് കേസെടുത്ത് അന്വേഷണം നടത്തണമെന്നും സി പി റഷീദ് ആവശ്യപ്പെട്ടു.
പശ്ചിമഘട്ട മേഖലയിലെ മനുഷ്യാവകാശ പ്രവർത്തനങ്ങളെ അടിച്ചമർത്താനാണ് തണ്ടർബോൾട്ട് ശ്രമിക്കുകയുള്ളു. അതുകൊണ്ട് തണ്ടർബോൾട്ട് പിരിച്ച് വിടണമെന്നും സി പി ജലീലിന്‍റെ സഹോദരൻ ആവശ്യപ്പെട്ടു. സി പി ജലീലിന്‍റെ കൊലപാതകത്തിൽ ദുരൂഹതയുണ്ടെന്നും സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നും മറ്റൊരു സഹോദരൻ ജിഷാദും ആവശ്യപ്പെട്ടിരുന്നു
മാവോയിസ്റ്റുകളാണ് പൊലീസിനു നേരെ ആദ്യം വെടിയുതിർത്തതെന്നായിരുന്നു കണ്ണൂർ റേഞ്ച് ഐ ജി ബല്‍റാം കുമാര്‍ ഉപാധ്യായ മാധ്യമങ്ങളോട് പറഞ്ഞത്. എന്നാൽ മാവോയിസ്റ്റുകള്‍ എത്തിയിട്ടുണ്ടെന്ന വിവരമറിഞ്ഞെത്തിയ പൊലീസ് ആദ്യം വെടിയുതിർക്കുകയായിരുന്നുവെന്നാണ് റിസോർട്ട് മാനേജർ വ്യക്തമാക്കിയത്. റിസോർട്ടിലെത്തിയ മാവോയിസ്റ്റുകൾ പ്രകോപനാന്തരീക്ഷം സൃഷ്ടിച്ചില്ലെന്നും റിസോർട്ട് ജീവനക്കാർ പറഞ്ഞു.
https://www.facebook.com/Malayalivartha

























