പൊലീസ് വെടിവെപ്പില്‍ മാവോയിസ്റ്റ് നേതാവ് സി.പി. ജലീലിന്റെ തലയോട്ടി തകര്‍ന്ന് പുറത്ത് പോയെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്, ജലീലിന്റെ തലയ്ക്കും തുടയ്ക്കും മുതുകിനും വെടിയേറ്റു

പൊലീസ് വെടിവെപ്പില്‍ മാവോയിസ്റ്റ് നേതാവ് സി.പി. ജലീലിന്റെ തലയോട്ടി തകര്‍ന്ന് പുറത്ത് പോയെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്. ജലീലിന്റെ തലയ്ക്കും തുടയ്ക്കും മുതുകിനും വെടിയേറ്റു. വയനാട്ടിലെ സ്വകാര്യ റിസോര്‍ട്ടിലെ കൃത്രിമ കുളത്തിനരികെയാണ് ജലീലിന്റെ മൃതദേഹം കണ്ടെത്തിയത്. ടര്‍പഞ്ചര്‍ എന്ന തോക്കും അതില്‍ ഉപയോഗിക്കുന്ന എട്ട് തിരകളും അതിനടുത്തുണ്ടായിരുന്നു. തലയ്‌ക്കേറ്റ വെടിയാണ് മരണകാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. പോസ്റ്റ്‌മോര്‍ട്ടത്തിന്‌ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി. മൃതദേഹം 10 മിനിറ്റോളം മോര്‍ച്ചറിക്ക് മുന്നില്‍ പൊതുദര്‍ശത്തിന് വെച്ചു. പൊലീസ് അകമ്പടിയോടെ പാണ്ടിക്കാട്ടെ വീട്ടിലേക്ക് കൊണ്ടുപോയി.
സുഹൃത്തുക്കളടക്കം ദൂരദേശങ്ങളില്‍ നിന്നുള്ളവര്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലെത്തിയിരുന്നു. മൃതദേഹം വീട്ടുകാര്‍ക്ക് വിട്ടുകൊടുക്കുന്നതിന് ചില അനിശ്ചിതത്വം ഉണ്ടായിരുന്നു. തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ ഏറെ വിവാദങ്ങള്‍ക്ക് വഴിവെയ്ക്കാതെ പൊലീസ് മൃതദേഹം കുടുംബാംഗങ്ങള്‍ക്ക് വിട്ടു നല്‍കി. മുസ്്‌ലിം മതാചാരപ്രകാരം കഖബറടക്കണമെന്നാണ് ഉമ്മയുടെ ആഗ്രഹം. എന്നാല്‍ പൊതു ശ്മശാനത്തില്‍ സംസ്‌ക്കരിക്കണമെന്നാണ് സഹോദങ്ങള്‍ പറയുന്നത്. ജലീലിനെ ഏകപക്ഷീയമായി കൊലപ്പെടുത്തിയതാണെന്ന് സഹോദരന്‍ റഷീദ് ആരോപിച്ചു. പശ്ചിമഘട്ട മേഘലയിലെ മനുഷ്യാവകാശ പ്രവര്‍ത്തനങ്ങള്‍ അടിച്ചമര്‍ത്തുന്ന തണ്ടര്‍ബോള്‍ട്ടിനെ പിന്‍വലിച്ച് നിയമവാഴ്ച പൊലീസിന് നല്‍കണമെന്നും റഷീദ് ആവശ്യപ്പെട്ടു.
ഗ്രാമസഭയുടെ അനുമതിയില്ലാതെ ജലീലിന്റെ മൃതദേഹം സംസ്‌ക്കരിക്കാനാവില്ലെന്ന നിലപാടിലായിരുന്നു നിലമ്പൂര്‍ പഞ്ചായത്ത്. കുടുംബപ്രശ്‌നങ്ങളെ തുടര്‍ന്ന് ജലീലിന്റെ അമ്മ നിലമ്പൂര്‍ പാണ്ടിക്കടവത്ത് വാടകയ്ക്കാണ് താമസിക്കുന്നത്. ജലീലിന്റെ അഞ്ച് സഹോദരങ്ങളില്‍ ഒരാളാണ് മനുഷ്യാവകാശ പ്രവര്‍ത്തകനായ സി.പി റഷീദ്. മറ്റ് രണ്ട് പേര്‍ തീവ്രഇടത് സംഘടനകളുടെ പ്രവര്‍ത്തകരാണ്. മറ്റൊരാള്‍ വിദേശത്തും. ജലീലിന്റെ മൂത്ത സഹോദരന്‍ സി.പി മൊയ്ദീനാണ് മാവോയിസ്റ്റ് ഗ്രൂപ്പിന്റെ കബനീ ദളത്തെ നയിക്കുന്നത്. മറ്റൊരു സഹോദരനെ വിധ്വംസക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടെന്ന സംശയത്തെ തുടര്‍ന്ന് മുംബയില്‍ വെച്ച് അറസ്റ്റ് ചെയ്തു. ഇപ്പോള്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലാണ്. പിതാവ് ഹംസ കുറേനാള്‍ മുമ്പാണ് മരിച്ചത്.
മാവോയിസ്റ്റ് പ്രവര്‍ത്തനങ്ങളിലേക്ക് വരും മുമ്പ് കല്‍പ്പണിയായിരുന്നു ജലീലിന്. പത്ത് വര്‍ഷമായി ഒളിവില്‍ കഴിഞ്ഞാണ് മാവോയിസ്റ്റ് പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നത്. സായുധപരീശാലനവും കരസ്ഥമാക്കിയിരുന്നു. രണ്ട് വര്‍ഷം മുമ്പാണ് വയനാട് അതിര്‍ത്തിയിലെ വനത്തില്‍ ജലീല്‍ സ്വാഡ് വര്‍ക്കില്‍ ഏര്‍പ്പെട്ട് തുടങ്ങിയതെന്നും പൊലീസ് പറയുന്നു. 2016ല്‍ നിലമ്പൂര്‍ കാട്ടില്‍ വെച്ച് മാവോയിസ്റ്റ് നേതാവ് കുപ്പുദേവരാജും അജിതയും ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടപ്പോള്‍ പരിക്കുകളോടെ ജലീല്‍ രക്ഷപെട്ടെന്ന് പൊലീസ് ആരോപിച്ചിരുന്നു. എന്നാല്‍ ആ സമയം ജലീല്‍ നിലമ്പൂരില്‍ ഉണ്ടായിരുന്നില്ലെന്നാണ് ജലീലുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നത്. ഇക്കാര്യം കോടതിയും ശരിവെച്ചിരുന്നു.
https://www.facebook.com/Malayalivartha

























