അന്താരാഷ്ട്ര വനിതാദിനം സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിർവ്വഹിച്ചു

തിരുവനന്തപുരം: സംസ്ഥാന വനിത ശിശുവികസന വകുപ്പ് സംഘടിപ്പിച്ച അന്താരാഷ്ട്ര വനിതാദിനം സംസ്ഥാനതല ഉദ്ഘാടനം നിശാഗന്ധി ആഡിറ്റോറിയത്തില്‍ വച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. വനിത ശിശുവികസന വകുപ്പിന്റെ സധൈര്യം മുന്നോട്ട് ക്യാമ്പയിന്റെ ഭാഗമായി നവോത്ഥാന മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാനും ലിംഗ സമത്വത്തിനും വേണ്ടി ജനുവരി ഒന്നിന് തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെ 620 കിലോമീറ്റര്‍ നീളത്തില്‍ ലക്ഷക്കണക്കിന് സ്ത്രീകളെ പങ്കെടുപ്പിച്ച് കൊണ്ട് വനിത മതില്‍ സംഘടിപ്പിച്ചിരുന്നു. ഈ വനിതാ മതിലിന് അമേരിക്കന്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്, ഒഫീഷ്യല്‍ വേള്‍ഡ് റെക്കോര്‍ഡ്, വജ്ര വേള്‍ഡ് റെക്കോര്‍ഡ് എന്നീ പുരസ്‌കാരങ്ങള്‍ ലഭിച്ചിരുന്നു. ഈ സംഘടനകള്‍ നല്‍കിയ അംഗീകാര പത്രം ഇതിന്റെ സംഘാടകരായ നവോത്ഥാനമൂല്യ സംരക്ഷണ സമിതിയുടേയും നവോത്ഥാന വനിതാ സംഘടനകളുടേയും പ്രതിനിധികളായ അഡ്വ. സതീദേവിക്കും പുന്നല ശ്രീകുമാറിനും മുഖ്യമന്ത്രി ചടങ്ങില്‍ സമ്മാനിച്ചു. ഐ.സി.ഡി.എസ്. മേഖലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച ജില്ലാ കളക്ടര്‍ക്കുള്ള പുരസ്‌കാരം എറണാകുളം ജില്ലാ കളക്ടര്‍ കെ. മുഹമ്മദ് വൈ. സഫീറുള്ളയ്ക്ക് മുഖ്യമന്ത്രി സമ്മാനിച്ചു.
ദുരാചാരങ്ങള്‍ പുതുതലമുറയിലേക്ക് പകരരുതെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. നമ്മുടെ നാട്ടിലുണ്ടായിരുന്ന പല ദുരാചാരങ്ങളേയും തുടച്ചുനീക്കാന്‍ നവോത്ഥാന നായകന്‍മാര്‍ വലിയ പ്രയത്‌നമാണ് നടത്തിയിട്ടുള്ളത്. ഈ പല ദുരാചാരങ്ങളിലും പ്രയാസമനുഭവിക്കേണ്ടി വരുന്നത് സ്ത്രീകളും പെണ്‍കുട്ടികളുമാണ്. ഭരണഘടന നല്‍കുന്ന സമത്വം നിലനിര്‍ത്തേണ്ടത് എല്ലാവരുടേയും ഉത്തരവാദിത്വമാണ്.
രാജ്യത്തിന്റെ പലമേഖലകളിലും ഒറ്റപ്പെടുത്തലുകളും പീഡനങ്ങളും സ്ത്രീകള്‍ അനുഭവിക്കുന്നുണ്ട്. 5 മണിക്ക് ശേഷം പുറത്തിറങ്ങിയാല്‍ ആക്രമിക്കപ്പെടുന്ന അവസ്ഥ രാജ്യത്തിന്റെ പലഭാഗത്തുമുണ്ട്. വീടുകളില്‍ പോലും പെണ്‍കുട്ടികള്‍ സുരക്ഷിതരല്ലാത്ത അന്തരീക്ഷവുമുണ്ട്. ഇതില്‍ നിന്നും മോചനം നേടാന്‍ സമൂഹം ഒന്നാകെ ഉണര്‍ന്ന് പ്രവര്‍ത്തിക്കണം. ഇതിന്റെ ഭാഗമായാണ് വനിത ശിശുവികസന വകുപ്പ് സധൈര്യം മുന്നോട്ട് ക്യാംപയിന്‍ സംഘടിപ്പിച്ചു വരുന്നത്.
സ്ത്രീകളുടേയും കുട്ടികളുടേയും വികാസത്തിന് വേണ്ടിയാണ് വനിത ശിശുവികസന വകുപ്പ് ഈ സര്‍ക്കാര്‍ ആരംഭിച്ചത്. മിത്ര 181, അഭയകിരണം, സഹായഹസ്തം, ഗൃഹനാഥനില്ലാത്ത വീടുകളിലെ കുട്ടികള്‍ക്ക് സ്‌കോളര്‍ഷിപ്പ്, ഉന്നതപഠനസഹായം, ശരണബാല്യം, ഇതര സംസ്ഥാന കുട്ടികളെ പാര്‍പ്പിക്കുന്ന ക്രഷ്, സമ്പുഷ്ട കേരളം തുടങ്ങിയ വിവിധ പദ്ധതികളാണ് വകുപ്പ് വിജയകരമായി നടത്തി വരുന്നതെന്നും മന്ത്രി പറഞ്ഞു.
പ്രവര്‍ത്തന മികവ് പുലര്‍ത്തിയ ഐ.സി.ഡി.എസ്. ഉദ്യോഗസ്ഥര്‍, അങ്കണവാടി പ്രവര്‍ത്തകര്‍, ജില്ലാ തലത്തില്‍ മികച്ച അങ്കണവാടി തുടങ്ങിയവയ്ക്കുള്ള അവാര്‍ഡുകള്‍ മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ വിതരണം ചെയ്തു. വനിത ദിനാചരണത്തിന്റെ ഭാഗമായി, പൊതുവേ സ്ത്രീകള്‍ അവഗണിക്കാറുള്ള രോഗങ്ങള്‍, അനീമിയ എന്നിവ കണ്ടെത്താനായി ദേശീയ ആരോഗ്യ ദൗത്യവും ആരോഗ്യ വകുപ്പും വനിത ശിശുവികസന വകുപ്പും സംയുക്തമായി കേരളത്തിലെ എല്ലാ അങ്കണവാടി, ആശ പ്രവര്‍ത്തകര്‍, ജെ.പി.എച്ച്.എന്‍., കുടുംബശ്രീ എ.ഡി.എസ്. പ്രവര്‍ത്തകര്‍ക്കായി സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന മെഡിക്കല്‍ ചെക്കപ്പിന്റെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു.
വനിത ശിശുവികസന വകുപ്പ് ഡയറക്ടര്‍ ഷീബ ജോര്‍ജ് സ്വാഗതമാശംസിച്ച ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രിസിഡന്റ് വി.കെ. മധു, പ്ലാനിംഗ് ബോര്‍ഡ് മെമ്പര്‍ ഡോ. മൃദുല്‍ ഈപ്പന്‍, സ്റ്റേറ്റ് ജെന്‍ഡര്‍ അഡൈ്വസര്‍ ഡോ. ടി.കെ. ആനന്ദി, വനിത വികസന കോര്‍പറേഷന്‍ എം.ഡി. ബിന്ദു വി.സി., കെ.എസ്.എസ്.എം. എക്‌സി. ഡയറക്ടര്‍ ഡോ. മുഹമ്മദ് അഷീല്‍ എന്നിവര്‍ പങ്കെടുത്തു.
https://www.facebook.com/Malayalivartha

























