മുൻ മന്ത്രിയും സിപിഎം നേതാവുമായിരുന്ന വി.ജെ തങ്കപ്പൻ അന്തരിച്ചു

സിപിഎം നേതാവും മുൻ മന്ത്രിയുമായിരുന്ന വി.ജെ തങ്കപ്പൻഅന്തരിച്ചു. 87 വയസ്സായിരുന്നു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്നാന്ന് നെയ്യാറ്റിൻകരയിലെ വസതിയിൽ വെച്ചായിരുന്നു മരണം . 1987- 1991 കാലഘട്ടത്തിലെ നായനാര്‍ മന്ത്രിസഭയില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയായിരുന്നു. നെയ്യാറ്റിന്‍കര, നേമം മണ്ഡലങ്ങളില്‍ നിന്നും നാലു തവണ എംഎല്‍എയായി തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള വി.ജെ തങ്കപ്പന്‍ പ്രോടൈം സ്പീക്കറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. നെയ്യാറ്റിൻകര നഗരസഭാ ചെയർമാനായും വി.ജെ തങ്കപ്പൻ പ്രവർത്തിച്ചിട്ടുണ്ട്.
വിദ്യാർഥിയായിരിക്കുമ്പോൾ രാഷ്ട്രീയത്തിൽ പ്രവേശിച്ച വി.ജെ തങ്കപ്പൻ പിന്നീട് സിപിഎമ്മിന്റെ തിരുവനന്തപുരത്ത് നിന്നുള്ള സജീവ പ്രവർത്തകനായി മാറുകയായിരുന്നു . യൂണിവേഴ്‌സിറ്റി കോളജിൽ നിന്ന് ബിരുദം പൂർത്തിയാക്കിയ ശേഷം രണ്ടു വർഷത്തോളം കെഎസ്ആർടിസിയിൽ ക്ലർക്കായി ജോലി ചെയ്തിരുന്നു.
1983ൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ കെ.കരുണാകരന്റെ മണ്ഡലമായ നേമത്ത് നിന്ന് വിജയിച്ചാണ് ശ്രദ്ധേയനായത്. കെ.കരുണാകരൻ നേമം മണ്ഡലത്തിൽ നിന്ന് രാജി വെച്ച് മാളയിൽ നിന്ന് ജനവിധി തേടിയതോടെയാണ് 1983ൽ ഉപതെരഞ്ഞെടുപ്പ് നടന്നത്. 1987ലും 1991ലും നേമത്തെ പ്രതിനിധീകരിച്ച വി.ജെ തങ്കപ്പൻ 2006 ൽ നെയ്യാറ്റിൻകരയിൽ നിന്ന് നിയമസഭയിൽ വീണ്ടുമെത്തി.
നെയ്യാറ്റിന്‍കര അരളുമൂട്ടില്‍ ജോണ്‍സന്റെ മകനായി 1934 ഏപ്രില്‍ 20 നാണ് ജനനം. 1963 ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ചു തുടങ്ങിയ അദ്ദേഹം 1983 നേമത്തു നിന്നാണ് ആദ്യമായി ജനവിധി തേടുന്നത്. തുടര്‍ന്ന് 1991 വരെ നേമം എംഎല്‍എ ആയിരുന്നു. 2006 ലാണ് നെയ്യാറ്റിന്‍കരയില്‍ നിന്ന് വിജയിച്ച് നിയമസഭയില്‍ എത്തുന്നത്. ബെല്ലയാണ് ഭാര്യ.
https://www.facebook.com/Malayalivartha

























