രാജാവ് മുതല്‍ ബന്ധം പോകുന്നത്... 50 വര്‍ഷത്തിലേറെ പഴക്കമുള്ള നാലുകെട്ട്; വീടിനു മുന്നിലെ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഫോട്ടോകളില്‍ തിരുവിതാംകൂര്‍ മഹാരാജാവിന്റെയും റാണിയുടെയും ചിത്രങ്ങള്‍; മുന്‍ മുഖ്യമന്ത്രി പട്ടം താണുപിള്ളയ്ക്ക് നല്‍കിയ യാത്രയപ്പിന്റെ ചിത്രവും; ക്രൈംബ്രാഞ്ചില്‍ സംശയം ഉണര്‍ത്തി ഈ നാല് സംഭവങ്ങള്‍

തിരുവനന്തപുരത്തെ അറിയപ്പെടുന്ന നായര്‍ തറവാടായിരുന്നു കരമനയിലുള്ള കൂടത്തില്‍ വിട്. ഒരുപാട് ഉന്നത ബന്ധങ്ങള്‍ ഉണ്ടായിരുന്ന കുടുംബമായിരുന്നു കൂടത്തില്‍. 50 വര്‍ഷത്തിലേറെ പഴക്കമുള്ള നാലുകെട്ട് മാതൃകയിലുള്ള വീട്ടില്‍ ഒട്ടേറെ മുറികളുണ്ട്. വീടിനു മുന്നില്‍ വച്ചിരിക്കുന്ന ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഫോട്ടോകളിലൂടെ ഈ കുടുംബത്തിന്റെ ഉന്നതബന്ധം മനസിലാക്കാം. കുടുംബാംഗങ്ങള്‍ക്ക് പുറമേ തിരുവിതാംകൂര്‍ മുന്‍ മഹാരാജാവിന്റെയും റാണിയുടെയും ചിത്രങ്ങളും കാണാം. മുന്‍ മുഖ്യമന്ത്രി പട്ടം താണുപിള്ളയ്ക്ക് 1960ല്‍ നല്‍കിയ ഒരു യാത്രയപ്പിന്റെ ചിത്രവും ഇവിടെ സ്ഥാപിച്ചിട്ടുണ്ട്.
കൂടത്തില്‍ കുടുംബത്തിന് നഗരത്തില്‍ പലയിടത്തും കോടിക്കണക്കിനു രൂപയുടെ ഭൂമിയും കെട്ടിടങ്ങളും ഉണ്ടായിരുന്നതായാണ് പഴമക്കാര്‍ പറയുന്നത്. തമ്പാനൂര്‍, കൈതമുക്ക് എന്നിവിടങ്ങളിലൊക്കെ ഭൂമിയുണ്ടായിരുന്നതായാണു വിവരം. വീട്ടിലെ കാര്യസ്ഥനും സഹായിക്കും മാത്രമാണു കുടുംബത്തിലെ കാര്യങ്ങള്‍ അറിയാമായിരുന്നത്.
ഒരുകാലത്ത് പ്രതാപത്തോടെ തലയെടുത്ത് നിന്നിരുന്ന തറവാട് ഇന്ന് ദുരൂഹ മരണങ്ങളുടെ പേരില്‍ വിവാദത്തിലാകുമ്‌ബോള്‍ ഇടിഞ്ഞു പൊളിഞ്ഞു വീഴാറായ പ്രേതഭവനത്തിന്റെ അവസ്ഥയിലാണ്. 16 സെന്റ് സ്ഥലത്തുള്ള, ഓടിട്ട വീടിന്റെ മുന്‍ഭാഗം മാത്രമാണു അല്‍പമെങ്കിലും ഭേദപ്പെട്ട നിലയിലുള്ളത്. റോഡരികില്‍ നില്‍ക്കുന്ന വീടിന് തൊട്ടടുത്തായി ഷോപ്പിങ് കോംപ്ലക്‌സുകളും മറ്റ് ആധുനിക രീതിയിലുള്ള വീടുകളും ഒക്കെയുള്ള മേഖലയാണ്. ഇതിനിടെയ്ക്കാണ് ഈ പ്രേതഭവനം നിലകൊള്ളുന്നത്.
2017 വരെ ജയമാധവന്‍ നായര്‍ ഈ വീട്ടില്‍ താമസിച്ചിരുന്നുവെന്നു പ്രദേശവാസികള്‍ പറയുന്നുണ്ടെങ്കിലും വീടിന്റെ അവസ്ഥ കണ്ടാല്‍ അതു വിശ്വസിക്കുക പ്രയാസമാണ്. അതുപോലെ തകര്‍ന്ന അവസ്ഥയിലാണ് ഈ വീട്്. ജയമാധവന്‍ നായരുടെ താമസക്കാലത്ത് ഇടക്കാലത്ത് ഇവിടെ വൈദ്യുതി ഇല്ലായിരുന്നുവെന്നു പരിസരവാസികള്‍ പറയുന്നു. പക്ഷേ, ഇപ്പോള്‍ വൈദ്യുതി കണക്ഷന്‍ ഉണ്ട്.
ഇവര്‍ നാട്ടുകാരായ ആരെയും വീട്ടില്‍ കയറാന്‍ അനുവദിച്ചിരുന്നില്ല. ബന്ധുക്കളുമായി സംസാരിക്കുന്നതിനു വിലക്കുണ്ടായിരുന്നു. അവസാന അവകാശിയുടെ മരണശേഷം കാര്യസ്ഥനും ബന്ധുക്കളെന്ന് അവകാശപ്പെട്ടെത്തിയ ചിലരും രഹസ്യമായി സ്വത്തു തട്ടിയെടുത്തെന്നാണ് അനില്‍കുമാറിന്റെ പരാതി. കോടിക്കണക്കിനു രൂപയുടെ സ്വത്തും ബാങ്ക് നിക്ഷേപവും ഇവര്‍ വീതംവച്ചതായും അതിനു മണക്കാട് വില്ലേജ് ഓഫിസറുടെ സഹായം ലഭിച്ചതായും പരാതിയില്‍ ആരോപിച്ചിരുന്നു.
അതേസമയം കൂടത്തില്‍ കുടുംബത്തിലെ ഏഴ് അംഗങ്ങള്‍ മരണപ്പെട്ട സംഭവത്തില്‍ ദുരൂഹത അന്വേഷിക്കുന്നതിനിടെ ക്രൈംബ്രാഞ്ചിന് ആദ്യഘട്ടത്തില്‍ സംശയം തോന്നിയത് നാലേ നാലു കാരണങ്ങളാലാണ്. ഇതില്‍ ആദ്യത്തേത് ജയമാധവന്‍ നായരുടെ നെറ്റിയില്‍ കാണപ്പെട്ട മുറിപ്പാടിലാണ്. നെറ്റിയില്‍ മരണസമയത്ത് മുറിവേറ്റ പാടുണ്ടായിരുന്നെന്നു വിവരം ലഭിച്ചിട്ടുണ്ട്. രണ്ടാമത്തെ കാര്യം ജയമാധവന്‍ നായര്‍ക്കു വീണു പരുക്കേറ്റതായി അയല്‍വാസികളെ വിവരം അറിയിക്കാതെ വളരെ അകലെ താമസിക്കുന്ന വീട്ടുജോലിക്കാരിയെയാണ് അറിയിച്ചത്. മൂന്ന് അയല്‍വാസി തന്റെ ഓട്ടോറിക്ഷ പാര്‍ക്കു ചെയ്യുന്നത് കൂടത്തില്‍ തറവാട്ടിലായിട്ടുപോലും ഇയാളെ വിളിക്കാതെ വീട്ടുജോലിക്കാരിയെക്കൊണ്ടു സ്റ്റാന്‍ഡില്‍നിന്നു മറ്റൊരു ഓട്ടോ വിളിപ്പിച്ചാണു ജയമാധവന്‍ നായരെ ആശുപത്രിയില്‍ കൊണ്ടുപോയത്.
ജയമാധവന്‍നായരുടെ മരണത്തിനു പിന്നാലെ തറവാട് അനാഥമായിരുന്നു. ഇതോടെ രവീന്ദ്രന്‍ നായര്‍ രണ്ടു പേര്‍ക്കായി 25 ലക്ഷം രൂപ, 5 ലക്ഷം രൂപ വീതം കൈമാറിയതും അന്വേഷണസംഘത്തില്‍ സംശയം ഉണര്‍ത്തുന്നു.
പരാതി ഉയര്‍ന്നതിനു പിന്നാലെ നടത്തിയ അന്വേഷണത്തിന് ഒടുവില്‍ ജയമാധവന്‍ നായരുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് സ്‌പെഷല്‍ ബ്രാഞ്ച് കണ്ടെത്തി റിപ്പോര്‍ട്ട് നല്‍കിയത് 3 മാസം നീണ്ട അന്വേഷണത്തിനൊടുവില്‍. റവന്യു ഉദ്യോഗസ്ഥനാണെന്ന വ്യാജേന താടി വളര്‍ത്തി രൂപം മാറിയെത്തിയ സ്‌പെഷല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥനോട് ആരോപണവിധേയര്‍ പറഞ്ഞ പരസ്പരവിരുദ്ധ മൊഴികളാണു ദുരൂഹത സംശയിക്കാന്‍ കാരണം. പോസ്റ്റ്‌മോര്‍ട്ടം നടത്തിയെങ്കിലും അസ്വാഭാവികമായി ഒന്നും കണ്ടെത്താനായില്ല. ആന്തരാവയവ പരിശോധനാഫലം കിട്ടിയിട്ടില്ല.
അതേസമയം, കൂടത്തില്‍ കുടുംബത്തിലെ മരണങ്ങളിലും സ്വത്തു കൈമാറ്റത്തിലും ദുരൂഹത ആരോപിച്ച പരാതികള്‍ ക്രൈംബ്രാഞ്ചിനു കൈമാറിയതോടെ പുതിയ കേസ് റജിസ്റ്റര്‍ ചെയ്തു. ഗൂഢാലോചന, വഞ്ചന, വ്യാജരേഖ ചമയ്ക്കല്‍, ഭീഷണിപ്പെടുത്തല്‍ എന്നിവ സംബന്ധിച്ച് കാര്യസ്ഥര്‍ക്കും ബന്ധുക്കളും അടക്കം 12 പേര്‍ക്ക് എതിരെ പ്രസന്നകുമാരി നല്‍കിയ പരാതികളുടെ അടിസ്ഥാനത്തിലാണു കേസ്.
https://www.facebook.com/Malayalivartha
























