തടവുകാരില്‍ വർധിച്ച് വരുന്ന ആത്മഹത്യാപ്രവണത തടയുവാൻ കൗണ്‍സലിങ്; ജയിലുകളിൽ മാറ്റങ്ങൾ വരുത്താൻ തീരുമാനം

തടവുകാരുടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തിനായി യോഗാ പരിശീലനം, ഭക്ഷണം പാഴാക്കുന്നത് തടയാന്‍ ബുഫെ സംവിധാനം, അഞ്ചര കോടിയുടെ സുരക്ഷാ സംവിധാനങ്ങള്‍ അങ്ങനെ ജയിലുകൾ മാറ്റത്തിന് ഒരുങ്ങുകയാണ് . ജയില്‍ ഡിജിപി ഋഷിരാജ്സിങ്ങിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന ജയില്‍ സൂപ്രണ്ടുമാരുടെ യോഗത്തിലാണ് ഈ തീരുമാനങ്ങൾ സ്വീകരിച്ചിരിക്കുന്നത്. ജയിലില്‍ കോഫി-ടീ വെന്‍ഡിങ് മെഷീന്‍ സ്ഥാപിക്കുന്നുണ്ട്. എറണാകുളം ജയിലില്‍ റിമാന്‍ഡ് പ്രതികള്‍ക്ക് യൂണിഫോം ഒരുക്കുന്നു. സിസിടിവി സംവിധാനവും കൊണ്ടുവരുന്നുണ്ട്. തിരുവനന്തപുരം, കൊല്ലം, കോഴിക്കോട് ജയിലുകളിലായിരിക്കും ആദ്യം ക്യാമറ വയ്ക്കുക. കണ്ണൂര്‍ ജയിലിൽ തടവുകാരി ആത്മഹത്യ ചെയ്തതിന്റെ പിന്നാലെ വനിതാ ജയിലിനുള്ളിലെ മരങ്ങള്‍ മുറിച്ചുമാറ്റും.
തടവുകാരില്‍ കൂടിവരുന്ന ആത്മഹത്യാപ്രവണത തടയുവാൻ കൗണ്‍സലിങ് നടത്തും . തടവുകാരുടെ പരാതികള്‍ കൃത്യമായി പരിശോധിക്കും. ജയിലുകളില്‍ വോളിബോള്‍, ഷട്ടില്‍ കോര്‍ട്ടുകള്‍ സ്ഥാപിക്കും. എല്ലാ സെല്ലുകളിലും ഫാന്‍ സ്ഥാപിക്കും. തടവുകാരുടെ വീട്ടില്‍ നിന്നു കൊണ്ടുവരുന്ന സാധനങ്ങള്‍ പരിശോധിക്കും. എന്നിട്ട് കഴിക്കാവുന്നവ മാത്രം കൊടുക്കും. തടവുകാരെ കോടതിയിലേക്കും മറ്റും കൊണ്ട് പോകുമ്പോൾ പോലീസ് എസ്‌കോര്‍ട്ട് ലഭ്യമാക്കും. കരനെല്‍കൃഷി തുടങ്ങുക, ജയിലില്‍ ഹൃസ്വകാല കോഴ്സുകള്‍ തുടങ്ങുക എന്നിങ്ങനെ നിരവധി പദ്ധതികൾ ആണ് തയ്യാറാക്കുന്നത്.
https://www.facebook.com/Malayalivartha



























