ക്വാറികൾക്ക് കോടി ,പിന്നിൽ തലസ്ഥാനത്തെ ക്വാറിഉടമ; 300 ക്വാറികൾ നിയമവിധേയമാക്കി കൊണ്ടുള്ള സർക്കാർ ഉത്തരവിന് പിന്നിൽ 6 മണ്ഡലങ്ങളിൽ നടന്ന ഉപതെരഞ്ഞടുപ്പ്

300 ക്വാറികൾ നിയമവിധേയമാക്കി കൊണ്ടുള്ള സർക്കാർ ഉത്തരവിന് പിന്നിൽ 6 മണ്ഡലങ്ങളിൽ നടന്ന ഉപതെരഞ്ഞടുപ്പ്. സർക്കാർ ഉത്തരവിന് ചുക്കാൻ പിടിച്ചത് തലസ്ഥാനത്തെ ഒരു വൻകിട ക്വാറി ഉടമയാണ്. ഉന്നതങ്ങളിൽ പ്രത്യേകിച്ച് ഉയർന്ന സി പി എം നേതാക്കളുമായി അടുപ്പം പുലർത്തുന്ന ക്വാറി ഉടമയുടെ ക്വാറിക്ക് മൈനിംഗ് ആന്റ് ജിയോളജി വകുപ്പ് സ്റ്റോപ്പ് മെമ്മോ നൽകിയിരുന്നു.
57 ക്വാറികൾക്ക് സ്റ്റോപ്പ് മെമ്മോ നൽകിയ മൈനിംഗ് ആന്റ് ജിയോളജി വകുപ്പ് ഡയറക്ടർക്ക് സർക്കാർ വക കട്ടേഷൻ ഉടൻ കിട്ടാൻ സാധ്യതയുണ്ട്. ഡയറക്ടറുടെ പണി തെറിക്കാൻ വരെ സാധ്യതയുണ്ട്.
വനപ്രദേശത്തിന് ഒരു കിലോമീറ്ററിന് അപ്പുറമുള്ള പ്രദേശം പരിസ്ഥിതി ലോലമല്ലെന്നാണ് കഴിഞ്ഞ മന്ത്രിസഭാ യോഗം തീരുമാനിച്ചത്. ഇതോടെ മുന്നൂറിലധികം ക്വാറികൾ അനധികൃതം എന്ന നിലയിൽ നിന്നും അധികൃതമായി മാറും. ദൂരപരിധി വ്യവസ്ഥയിൽ വെള്ളം ചേർക്കണമെന്നത് വൻകിട ക്വാറി ഉടമകൾ കർശനമായി സമ്മർട്ടം ചെലുത്തിയിരുന്നു . ഉപതെരഞ്ഞടുപ്പ് വന്നപ്പോൾ ഇത്തരം ലോബികൾ കൈയയച്ച് പാർട്ടിയെ സഹായിച്ചിരുന്നു. അത് സാധാരണമായി സംഭവിക്കുന്നതാണ്. ഇടത് - വലതു മുന്നണികൾ സാധാരണ ഇത്തരക്കാരെ ആശ്രയിക്കാറുണ്ട്. മുൻ കാലങ്ങളിൽ ബാറുകാരെയാണ് ആശ്രയിച്ചിരുന്നത്.
വന്യജീവി സങ്കേതങ്ങൾക്കും ദേശീയ ഉദ്യാനങ്ങൾക്കും 10 കിലോമീറ്റർ ചുറ്റളവിലാണ് ഖനനം ഉൾപ്പെടെയുള്ള വനേതര പ്രവർത്തനങ്ങൾക്ക് കേന്ദ്ര- വനം പരിസ്ഥിതി മന്ത്രാലയം വിലക്ക് ഏർപ്പെടുത്തിയിട്ടുള്ളത്. ഒരിക്കലും ഇത്തരം ഒരു തീരുമാനത്തിൽ വെള്ളം ചേർക്കാൻ കേന്ദ്ര സർക്കാർ തയ്യാറായിട്ടില്ല. സംസ്ഥാനക്കളെ അനുവദിക്കാറുമില്ല . 10 കിലോമീറ്റർ ചുറ്റളവ് എന്നത് സംസ്ഥാന സർക്കാർ ഒരു കിലോമീറ്റർ ആക്കുന്നു എന്നത് ചെറിയ കാര്യമല്ല. ഇത്തരമൊരു തീരുമാനം യു ഡി എഫ് സർക്കാരാണ് സ്വീകരിച്ചിരുന്നതെങ്കിൽ എന്ത് സംഭവിക്കുമായിരുന്നു എന്ന് കണ്ടറിയാമായിരുന്നു.
നേരത്തെ വനാതിർത്തിക്ക് 10 കിലോമീറ്റർ ചുറ്റളവിൽ കോടതി വിധി ലംഘിച്ച് പ്രവർത്തിക്കുന്ന ക്വാറികൾക്ക് പ്രവർത്തനാനുമതി നിർത്താൻ ചീഫ് വൈൽഡ് ലൈഫ് വാർഡൻ നിർദ്ദേശം നൽകിയിരുന്നു. അന്ന് മൈനിംഗ് ആന്റ് ജിയോളജി ഡയറക്ടർ മറിച്ചൊരു തീരുമാനമാണ് എടുത്തത്. പിന്നീട് 4 ജില്ലകളിൽ 57 ക്വാറികൾ പൂട്ടാൻ ജിയോളജി വകുപ്പ് ഉത്തരവിട്ടു. ഇതിൽ തിരുവനന്തപുരത്തെ 12 ക്വാറികൾ ഉണ്ടായിരുന്നു. ഇതിൽ ഒരെണ്ണത്തിൽ നിന്നാണ് വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിന് കല്ലുകൾ കൊണ്ടു പോകുന്നത്. ഉന്നതങ്ങളിൽ സ്വാധീനമുള്ള ഇദ്ദേഹമാണ് സർക്കാരിനെ സ്വാധീനിച്ചത്. കൈയയച്ച് സഹായം ലഭിച്ചതു കൊണ്ടാണ് തെരഞ്ഞടുപ്പ് കഴിഞ്ഞയുടൻ തന്നെ തീരുമാനം വന്നത്. സി പി എം സംസ്ഥാന കമ്മിറ്റിയാണ് ഇക്കാര്യത്തിൽ തീരുമാനമെടുത്തത്. മന്ത്രി ജയരാജനാണ് ക്വാറികളുടെ ചുമതല. മുഖ്യമന്ത്രിക്കും സ്വാഭാവികമായും ഇക്കാര്യത്തിൽ താത്പര്യം കാണും.
വി എസ് മുഖ്യമന്ത്രിയായിരുന്ന കാലത്ത് ക്വാറികൾക്ക് എതിരെ കർശനമായ നിലപാടാണ് സ്വീകരിച്ചത്. ഇടതുപക്ഷം എക്കാലവും ക്വാറികൾക്ക് എതിരായിരുന്നു. വിഴിഞ്ഞം തുറമുഖം നിർമ്മാണം ആരംഭിച്ചതോടെയാണ് ക്വാറികൾക്ക് അന്തസ് കിട്ടി തുടങ്ങിയത്. കല്ല് കിട്ടാത്തതിനാൽ തുറമുഖത്തിന്റെ നിർമ്മാണം വരെ നിർത്തി വയ്ക്കുന്ന സാഹചര്യമുണ്ടായി. ഇതോടെയാണ് സർക്കാർ ക്വാറികൾക്ക് അനുകൂലമായ നിലപാട് പരസ്യമായി സ്വീകരിക്കാൻ തുടങ്ങിയത്. എന്നാൽ ലക്ഷ്യം സംഭാവനയാണെന്ന് സാധാരണക്കാർ മനസിലാക്കിയില്ലെന്ന് മാത്രം. ക്വാറികൾക്ക് അനുമതി നൽകുമ്പോൾ വി എസ് ആശുപത്രിയിലായത് ഭാഗ്യം!
https://www.facebook.com/Malayalivartha



























