ഇടവേളക്ക് ശേഷം കൊച്ചി മെട്രോ വീണ്ടും ഓടിത്തുടങ്ങിയപ്പോൾ ആദ്യദിനം തന്നെ ആറായിരത്തിലധികം യാത്രക്കാര്‍

കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് സര്‍വീസ് പുനരാരംഭിച്ച കൊച്ചി മെട്രോയില്‍ ആദ്യദിനം യാത്ര ചെയ്തത് ആറായിരത്തിലേറെ പേര്‍. വൈകിട്ട് അഞ്ചുമണി വരെയുള്ള കണക്കുകള്‍ പ്രകാരം 6000 പേര്‍ മെട്രോയില്‍ യാത്ര ചെയ്തതായി കെ.എം.ആര്‍.എല്‍ അറിയിച്ചു.
തിരക്കേറിയ സമയത്ത് 10 മിനിറ്റ് ഇടവേളകളിലും തിരക്കു കുറവുള്ള സമയത്ത് 15 മിനിറ്റ് ഇടവേളകളിലുമാണ് സർവീസ്. യാത്രക്കാര്‍ക്ക് സാനിറ്റൈസറും പ്രധാന സ്റ്റേഷനുകളില്‍ തെര്‍മല്‍ ക്യാമറയും സജ്ജമാക്കി സുരക്ഷ ഉറപ്പാക്കുകയാണ് മെട്രോ വീണ്ടും സർവീസ് ആരംഭിച്ചിരിക്കുന്നത്. സ്റ്റേഷനുകളിൽ ശരീരതാപനിലയും പരിശോധിക്കും.
രാവിലെ എട്ടിന് തുടങ്ങിയ സര്‍വീസുകള്‍ രാത്രി എട്ടോടെ അവസാനിപ്പിച്ചു. കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ട്രെയിനിലും സ്റ്റേഷനുകളിലും ജീവനക്കാരെ നിയമിച്ചിരുന്നു.
ആദ്യദിനം പ്രോട്ടോകോള്‍ ലംഘനവുമായി ബന്ധപ്പെട്ട സംഭവങ്ങളൊന്നും ഉണ്ടായില്ലെന്ന് കെ.എം.ആര്‍.എല്‍ അധികൃതര്‍ പറഞ്ഞു.
യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന് കോൺടാക്ട്‌ലെസ് ടിക്കറ്റ് സംവിധാനമാണ് നിലവിൽ മെട്രോ ഉപയോഗിക്കുന്നത്. യാത്രയ്ക്ക് കൊച്ചി മെട്രോ വൺ കാർഡ്, കൊച്ചി വൺ ആപ്പ് എന്നീ സൗകര്യങ്ങളാണ് കൂടുതൽ പ്രോത്സാഹിപ്പിക്കുന്നത്. കൊച്ചി വണ്‍ കാര്‍ഡ് ഉപയോഗിച്ചാണ് ഭൂരിഭാഗം യാത്രക്കാരും ടിക്കറ്റെടുത്തത്.
കൊച്ചി വൺ ആപ്പ് ഉപയോഗിച്ച് ടിക്കറ്റ് ബുക്ക് ചെയ്യാൻ കഴിയുന്നതിനാൽ യാത്രക്കാർക്ക് ടിക്കറ്റ് എടുക്കുന്നതിനുള്ള തിക്കും തിരക്കും ഒഴിവാക്കാനായി. . ഇതുപയോഗിച്ച് യാത്രക്കാർക്ക് രണ്ട് ക്ലിക്കുകൾക്കുള്ളിൽ ടിക്കറ്റ് ബുക്ക് ചെയ്യാൻ സാധിച്ചു.
ലോക്ക്ഡൗണ്‍ കാരണം സര്‍വീസുകള്‍ അനിശ്ചിതമായി നിര്‍ത്തിവച്ചതിനെ തുടര്‍ന്ന് കാലാവധി കഴിഞ്ഞ ട്രിപ്പ് പാസുകള്‍ക്ക് അവശേഷിക്കുന്ന തുക റീഫണ്ട് ചെയ്തു നല്‍കി.
ആലുവയില്‍ നിന്നുള്ള എയര്‍പോര്‍ട്ട് ഫീഡര്‍ ബസ് സര്‍വീസും പുനരാരംഭിച്ചിട്ടുണ്ട്. വിമാനത്താവളത്തില്‍നിന്ന് രാവിലെ 7.50നും ആലുവ മെട്രോ സ്റ്റേഷനില്‍ നിന്ന് 8.30നുമാണ് ആദ്യ ബസ് സര്‍വീസ്.
ലോക്ഡൗൺ പിൻവലിച്ച ശേഷം കെ എസ് ആർ ടി സി ഉൾപ്പെടെയുള്ള പൊതുഗതാഗത സംവിധാനങ്ങൾ സർവ്വീസ് തുടങ്ങിയെങ്കിലും മെട്രോയ്ക്ക് ഡിസാസ്റ്റർ മാനേജ് മെന്റ് അനുമതി നൽകിയിരുന്നില്ല.
തുടർന്ന് കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പ്രവർത്തിക്കാൻ സജ്ജമാണെന്ന് കാട്ടി കൊച്ചി മെട്രൊ അതോറിറ്റി കത്ത് നൽകി. ഇതിന് പിന്നാലെയാണ് ഇന്നലെ മുതൽ സർവ്വീസ് തുടങ്ങാൻ അനുമതി നൽകിക്കൊണ്ട് ഡിസാസ്റ്റർ മാനേജ്മെന്റ് ഉത്തരവ് പുറത്തിറക്കിയത്
https://www.facebook.com/Malayalivartha

























