'മരണക്കണക്ക് തുറന്നു പറഞ്ഞാല്‍ കൊവിഡിനെതിരായ നമ്പര്‍ വണ്‍ പോരാട്ടം എന്ന കള്ളി വെളിച്ചത്താകും'; കൊവിഡ് മരണക്കണക്കുകള്‍ സര്‍ക്കാര്‍ മറച്ചുവയ്ക്കുകയാണെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍

കൊവിഡ് മരണക്കണക്കുകള്‍ സര്‍ക്കാര്‍ മറച്ചുവയ്ക്കുകയാണെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍ ആരോപിച്ചു. കൊവിഡ് ആരംഭിച്ച കാലം മുതല്‍ സര്‍ക്കാര്‍ കണക്കുകൊണ്ടുള്ള കളിയിലാണെന്ന് മുരളീദരന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ ആരോപിച്ചു. മരണക്കണക്കും ശവസംസ്കാര പ്രോട്ടോക്കോളും പരിശോധനകളും തുടങ്ങി മഹാമാരിയെ രാഷ്ട്രീയ നേട്ടത്തിനുള്ള ആയുധമാക്കുന്ന ഏക സര്‍ക്കാരാണ് കേരളത്തിലേതെന്നും അദ്ദേഹം പറഞ്ഞു മരണക്കണക്ക് തുറന്നു പറഞ്ഞാല്‍ കൊവിഡിനെതിരായ നമ്ബര്‍ വണ്‍ പോരാട്ടം എന്ന കള്ളി വെളിച്ചത്താകും.
ഭരണാധികാരികള്‍ക്ക് പൗരന്‍മാരോടും രാഷ്ട്രത്തോടും ഉണ്ടായിരിക്കേണ്ട ഉത്തരവാദിത്തങ്ങളെ അപ്പാടെ കാറ്റില്‍ പറത്തുന്ന കമ്മ്യൂണിസ്റ്റ് രാഷ്ട്രീയം കേരളത്തെ വലിയ അപകടത്തിലേക്കാണ് തള്ളിവിടുന്നത്. മരണക്കണക്കില്‍ നിന്ന് പുറത്തായവരുടെ ബന്ധുക്കള്‍ക്ക് കേന്ദ്രസര്‍ക്കാരില്‍ നിന്ന് കിട്ടേണ്ട അവകാശങ്ങള്‍ നിഷേധിക്കപ്പെടുമെന്നും മുരളീധരന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ ചൂണ്ടിക്കാട്ടുന്നു.
വി. മുരളീധരന്റെ ഫേസ്ബുക്ക് പോസ്റ്റ്
എല്ലാവരേയും, എല്ലാക്കാലവും പറഞ്ഞ് പറ്റിക്കാനാവില്ല എന്ന് പിണറായി സര്‍ക്കാരിനിപ്പോള്‍ മനസ്സിലായിക്കാണും. കോവിഡ് ആരംഭിച്ച കാലം മുതല്‍ കേരള സര്‍ക്കാര്‍ കണക്ക് കൊണ്ടുള്ള കളിയിലാണ്.
തുടക്കത്തില്‍ ടെസ്റ്റുകള്‍ കുറച്ച് കേസുകളുടെ എണ്ണം കുറച്ച് കാണിച്ചു. പിന്നെ ടെസ്റ്റ് റിസള്‍ട്ട് വരുന്നത് താമസിപ്പിച്ച് ദൈനംദിന കേസുകളുടെ എണ്ണത്തില്‍ തിരിമറി നടത്തി.
അവസാനത്തെ അടവായിരുന്നു കോവിഡ് മരണ നിരക്ക് കുറച്ച് കാണിക്കുക എന്നത്.
ഇപ്പോള്‍ മരണക്കണക്കിലെ മറച്ചുവയ്ക്കല്‍ മാത്രമല്ല, മൃതദേഹത്തിലെ വൈറസിനെ ഒരു മണിക്കൂര്‍ നേരത്തെയ്ക്ക് തുരത്തിയോടിക്കുക എന്ന അപൂര്‍വതയും പിണറായി വിജയന്‍ സര്‍ക്കാരിന് സ്വന്തം.
കോവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം ഒരുമണിക്കൂര്‍ വീട്ടില്‍ വയ്ക്കാം എന്ന തീരുമാനത്തിലെ ശാസ്ത്രീയത എന്താണ് ..
ശവസംസ്ക്കാരത പ്രോട്ടോക്കോള്‍ അട്ടിമറിച്ചത് ലോകാരോഗ്യസംഘടനയുടെയോ ഐസിഎംആറിന്‍റെയോ അനുമതിയോടെയാണോ.
മരണക്കണക്കിലെ കള്ളക്കളി കയ്യോടെ പിടിക്കപ്പെട്ടപ്പോള്‍ ലോകാരോഗ്യസംഘടനയുടെയും ഐസിഎംആറിന്‍റെയും പേരു പറഞ്ഞ് തെറ്റിദ്ധരിപ്പിക്കുന്നതു പോലെ ശവസംസ്ക്കാര പ്രോട്ടോക്കോളും അവരുടെ മേല്‍ ചാരാനുള്ള സാധ്യതയുണ്ട്..
മരണക്കണക്കും ശവസംസ്ക്കാര പ്രോട്ടോക്കോളും പരിശോധനകളും തുടങ്ങി മഹാമാരിയെ രാഷ്ട്രീയ നേട്ടത്തിനുള്ള ആയുധമാക്കുന്ന ഏക സര്‍ക്കാരാണ് കേരളത്തിലേത്.
മരണക്കണക്ക് തുറന്നു പറഞ്ഞാല്‍ കൊവിഡിനെതിരായ നമ്ബര്‍ വണ്‍ പോരാട്ടം എന്ന കള്ളി വെളിച്ചത്താകും.
പ്രോട്ടോക്കോള്‍ പാലിച്ച് സംസ്ക്കാരം നടത്തിയാല്‍ ചില സമുദായങ്ങളുടെ വോട്ട് നഷ്ടമാകും.
മരണക്കണക്കില്‍ നിന്ന് പുറത്തായവരുടെ ബന്ധുക്കള്‍ക്ക് കേന്ദ്രസര്‍ക്കാരില്‍ നിന്ന് കിട്ടേണ്ട അവകാശങ്ങള്‍ നിഷേധിക്കപ്പെടും.
കോവിഡ് അനാഥരാക്കിയ കുഞ്ഞുങ്ങള്‍ക്കുള്ള പത്തു ലക്ഷവും സൗജന്യവിദ്യാഭ്യാസവും.
കോവിഡ് പോരാളികളായി മരിച്ച മാധ്യമപ്രവര്‍ത്തകരുടെ ആശ്രിതര്‍ക്കുള്ള അഞ്ചു ലക്ഷം ധനസഹായം....
കോവിഡ് ബാധിച്ച് മുഖ്യ വരുമാനക്കാരന്‍ മരിച്ച പിന്നോക്കവിഭാഗക്കാര്‍ക്കുള്ള വായ്പ്പയും സബ്‌സിഡിയും....
കോവിഡ് മൂലം മരിക്കുന്ന തൊഴിലാളികളുടെ കുടുംബങ്ങള്‍ക്ക് ഇഎസ്‌ഐ കോര്‍പ്പറേഷന്‍ നല്‍കുന്ന പെന്‍ഷന്‍.
ഇങ്ങനെ മഹാമാരി നിരാലംബരാക്കിയ കുടുംബങ്ങള്‍ക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങളാണ് കേരളസര്‍ക്കാര്‍ തട്ടിത്തെറിപ്പിച്ചത്..
പ്രചാരവേലകള്‍ ഏറെക്കാലം സഹായത്തിനെത്തില്ല..ജനങ്ങളോട് മറുപടി പറയണ്ടി വരും.
https://www.facebook.com/Malayalivartha






















