കേരളത്തിന്റെ തെരുവോരങ്ങളിൽ യൂണിഫോം ഇട്ട് കാണുന്ന പൊലീസ് ഉദ്യോഗസ്ഥർ ആരെയെങ്കിലും സല്യൂട്ട് ചെയ്യാൻ വേണ്ടി നിൽക്കുന്നവരല്ല; ഔദ്യോഗിക കാറില്‍ പോകുമ്പോൾ പല പോലീസുകാരും മുഖം തിരിക്കുന്നു, സല്യൂട്ട് നൽകുന്നില്ലെന്ന് ഡിജിപിക്ക് പരാതി നൽകിയ തൃശൂര്‍ മേയർക്ക് മറുപടി

ഔദ്യോഗിക കാറില്‍ പോകുമ്പോൾ പോലീസ് സല്യൂട്ട് നൽകുന്നില്ലെന്ന് ഡിജിപിക്ക് പരാതി നൽകിയ തൃശൂര്‍ മേയര്‍ എം കെ വർഗീസിന് മറുപടിയുമായി പോലീസ് അസോസിയേഷൻ ജനറൽ സെക്രട്ടറി സി.ആർ.ബിജു. റോഡിലൂടെ അങ്ങോട്ടും ഇങ്ങോട്ടും യാത്ര ചെയ്യുമ്പോൾ റോഡിൽ നിൽക്കുന്ന പൊലീസ് ഉദ്യോഗസ്ഥർ സല്യൂട്ട് ചെയ്യുന്നില്ല എന്നാണ് ഇപ്പോൾ കണ്ട പരാതി. ഇത്തരത്തിൽ കേരളത്തിന്റെ തെരുവോരങ്ങളിൽ യൂണിഫോം ഇട്ട് കാണുന്ന പൊലീസ് ഉദ്യോഗസ്ഥർ ആരെയെങ്കിലും സല്യൂട്ട് ചെയ്യാൻ വേണ്ടി നിൽക്കുന്നവരല്ല. ഔദ്യോഗികകൃത്യം ഭംഗിയായി നിറവേറ്റുകയാണു വേണ്ടത് എന്ന വ്യക്തമായ നിർദേശം ഉൾപ്പെടെ സർക്കുലറായി ജീവനക്കാർക്ക് നൽകിയിട്ടുള്ള പുരോഗമനപരവും സാമൂഹ്യ വീക്ഷണവും ഉള്ള മേലുദ്യോഗസ്ഥരാൽ നയിക്കുന്ന സേനയാണ് കേരള പൊലീസ് എന്ന് അഭിമാനത്തോടെ പറയാനും ആഗ്രഹിക്കുന്നുവെന്നുമാണ് ബിജു വ്യക്തമാക്കുന്നത്.
സർക്കാർ പരിപാടികളിൽ ഓരോരുത്തർക്കും നൽകേണ്ട സ്ഥാനം എവിടെയാണെന്ന് സംസ്ഥാന പ്രോട്ടോക്കോൾ വ്യവസ്ഥകൾ നിലവിലുണ്ടാകും. എന്നാൽ അത്തരം കാര്യങ്ങൾ സർക്കാർ പരിപാടികൾക്ക് മാത്രമാണ്. അല്ലാതെ സംസ്ഥാനത്തെ പൊലീസ് ഉദ്യോഗസ്ഥരെ കൊണ്ട് സല്യൂട്ട് ചെയ്യിക്കാനുള്ളതല്ല എന്നും അദ്ദേഹം വ്യക്തമാക്കുന്നു.
കഴിഞ്ഞ ദിവസമാണ് തൃശൂര്‍ മേയര്‍ എം കെ വർഗീസ് ഇത് സംബന്ധിച്ച് മേയർ ഡി ജി പിക്ക് പരാതി നല്‍കിയത്. തന്നെ പൊലീസുകാര്‍ ഗൗനിക്കുന്നില്ലെന്ന് സിറ്റി പൊലീസ് കമ്മിഷണറോടും സ്ഥലം എം എല്‍ എയോടും പരാതിപ്പെട്ടിരുന്നതായി എം കെ വര്‍ഗീസ് പറയുന്നു. എം കെ വര്‍ഗീസിനെ ബഹുമാനിച്ചില്ലെങ്കിലും മേയര്‍ എന്ന പദവിയെ ബഹുമാനിക്കണം. തന്നെ കാണുമ്പോൾ പല പൊലീസുകാരും തിരിഞ്ഞ് നില്‍ക്കുകയാണ്.
കേരളത്തിലെ ഒരു മേയര്‍ക്കും ഈ ഗതി വരാതിരിക്കാനാണ് താന്‍ പരാതി നല്‍കിയതെന്നാണ് മേയറുടെ വാദം. ഇക്കാര്യത്തില്‍ ഡി ജി പി ഉത്തരവിറക്കണമെന്നാണ് മേയറുടെ ആവശ്യം. ഇതിന് പിന്നാലെയാണ് പോലീസ് അസോസിയേഷൻ ജനറൽ സെക്രട്ടറി സി.ആർ.ബിജു സമൂഹ മാധ്യമത്തിലൂടെ പ്രതികരണവുമായി രംഗത്തെത്തിയത്. ഇതോടെ ഈ വിഷയം പൊലീസുകാർക്കിടയിലും ചർച്ചയായി.
‘ഒരു വ്യക്തിയോടുള്ള / പദവിയോടുള്ള ആദരവ് പ്രകടിപ്പിക്കുന്നതിനുള്ള ഒരു പ്രവർത്തിയാണ് സല്യൂട്ട്. റോഡിൽ നിൽക്കുന്ന പൊലീസ് ഉദ്യോഗസ്ഥർ അതുവഴി കടന്നു പോകുന്ന ഉന്നത സ്ഥാനീയരെ ആദരിക്കാൻ വേണ്ടി ഉപചാരപൂർവം നിർത്തിയിരിക്കുന്നവർ അല്ല, പകരം നിരത്തിലൂടെ പോകുന്ന വാഹനങ്ങളുടെയും, കാൽനടയാത്രക്കാരുടെയും സുഗമമായ യാത്രയും, സുരക്ഷയും ഉറപ്പാക്കാൻ നിയോഗിച്ചവർ ആണെന്ന് എല്ലാവർക്കും അറിയാം. ട്രാഫിക് ഡ്യൂട്ടിയിൽ വ്യാപൃതനായിരിക്കുന്ന ഉദ്യോഗസ്ഥർ, അതുവഴി കടന്നുപോകുന്ന ഉന്നതരെ സല്യൂട്ട് ചെയ്യണമെന്ന് ആരും നിർബന്ധിക്കാത്തതിനു കാരണവും ഇതുതന്നെയാണെന്ന് പ്രതികരിച്ച് പോലീസ് ഓഫിസേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ആർ.പ്രശാന്തും രംഗത്തെത്തിയിരുന്നു.
നഗരപിതാവിന്റെ സ്ഥാനം അലങ്കരിക്കുന്ന വ്യക്തിയിൽനിന്നും പൊതുജനങ്ങളും, ഉദ്യോഗസ്ഥരും ഈ കോവിഡ് മഹാമാരിയുടെ കാലത്തു പ്രതീക്ഷിക്കുന്ന / ആഗ്രഹിക്കുന്ന ചില പ്രവർത്തങ്ങൾ ഉണ്ടാകും. എന്നാൽ, കോവിഡ് മഹാമാരിയുടെ സാഹചര്യത്തിലും പൊതുനിരത്തിൽ വെയിലും മഴയും പൊടിയുമേറ്റ് ജോലി നിർവഹിക്കുന്ന പൊലീസ് ഉദ്യോഗസ്ഥർ നിർബന്ധമായും പ്രോട്ടോക്കോൾ പ്രകാരമുള്ള ആദരവ് നൽകണമെന്നു കാട്ടി കത്ത് അയച്ച് ആദരവ് പിടിച്ചുവാങ്ങാൻ ശ്രമിക്കുമ്പോൾ സത്യത്തിൽ ആദരവ് നഷ്ടപ്പെടുന്നതു പല മഹാരഥന്മാരും അലങ്കരിച്ചിരുന്ന ആ സ്ഥാനത്തിന് തന്നെയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
https://www.facebook.com/Malayalivartha

























