ആയിഷ നിഷിലയുടെയും അൻസാർ മുഹമ്മദിന്റെയും മൃതദേഹം കണ്ടെത്തി; ഇരുവരും ഒഴുക്കിൽപ്പെട്ടത് ശക്തമായ മലവെള്ളപ്പാച്ചിലിനിടെ- രക്ഷാപ്രവർത്തനത്തിനിടെ കുഴഞ്ഞുവീണ് മറ്റൊരു മരണം

കോടഞ്ചേരി ചാലിപ്പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി. കോഴിക്കോട് കിണാശ്ശേരി തച്ചറക്കൽ പരേതനായ തമ്പിളിൽ മുഹമ്മദിൻ്റെ മകനായ അൻസാർ മുഹമ്മദിന്റെ മൃതദേഹമാണ് പുലിക്കയം ഭാഗത്ത് നിന്ന് കണ്ടെത്തിയത്. പെരുമണ്ണ പുതിയോട്ടിൽ ഇർഷാദിന്റെ ഭാര്യ ആയിഷ നിഷില (21)യുടെ മൃതദേഹം ആദ്യം കണ്ടെത്തിയിരുന്നു. ഒഴുക്കിൽപ്പെട്ട് കാണാതായ ഇവർക്കായി ആദ്യം തെരച്ചിൽ നടത്തിയെങ്കിലും കാലാവസ്ഥ മോശമായതിനെ തുടർന്ന് തെരച്ചിൽ നിർത്തിവെച്ചിരുന്നു.
സുഹൃത്തുക്കളായ ഇർഷാദ്, ഭാര്യ ആയിഷ നിഷില, അൻസാർ, അജ്മൽ എന്നിവർ രണ്ട് ബൈക്കുകളിലായാണ് സ്ഥലത്തെത്തിയത്. വയനാട് കമ്പളക്കാട് പോയി വരുന്ന വഴിക്ക് ആണ് ഇവർ ചാലിപ്പുഴയിൽ ഇറങ്ങിയത്. ചൂരമുണ്ടയിൽ ചാലിപ്പുഴയിലെ പുളിഞ്ചോട്ടിൽ കയത്തിന് സമീപം ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് ശേഷം ഇവർ പുഴയിലെ കല്ലുകളിൽ ഇരിക്കുന്നതായി സമീപവാസികൾ കണ്ടിരുന്നു. പിന്നീട് പുഴയില്‍ കുളിക്കുന്നതിനിടയിൽ ശക്തമായ മലവെള്ളപ്പാച്ചിലുണ്ടാവുകയും ഒഴുക്കില്‍പ്പെടുകയുമായിരുന്നു.
കൂടെയുണ്ടായിരുന്ന രണ്ടുപേരും നീന്തി രക്ഷപെട്ടാണ് സംഭവം നാട്ടുകാരെ അറിയിച്ചത്. അതേ സമയം ഒഴുക്കിൽപ്പെട്ടവരെ കണ്ടെത്താനായി നടത്തിയ രക്ഷാപ്രവര്‍ത്തനത്തിനിടെ പുഴയില്‍ കുഴഞ്ഞു പള്ളിത്താഴത്ത് ജയപ്രകാശ് (56) മരിച്ചു. അന്‍സാര്‍ മുഹമ്മദിന്റെ മൃതദേഹം കരക്കെത്തിക്കുന്നതിനിടയിൽ ജയപ്രകാശ് കുഴഞ്ഞ് വെള്ളത്തിലേക്കു വീഴുകയായിരുന്നു. സന്നദ്ധ സേന പ്രവര്‍ത്തകര്‍ ഉടനെതന്നെ ഇദ്ദേഹത്തെ കരയ്ക്ക് എത്തിച്ചിരുന്നു. ഉടന്‍ തന്നെ രക്ഷാപ്രവര്‍ത്തകര്‍ പ്രാഥമിക ചികിത്സ നല്‍കി ആംബുലന്‍സില്‍ മെശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും വഴിയില്‍ വച്ച് മരണം സംഭവിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha

























