വാക്കാണ് സത്യം... ജൈവായുധ പരാമര്‍ശത്തില്‍ ലക്ഷദ്വീപ് പോലീസ് തൊടാതെ വിട്ട ഐഷ സുല്‍ത്താന അതിനെപ്പറ്റി സിനിമ പിടിക്കാന്‍ ഇരുന്നതാണ്; എന്നാല്‍ ഹൈക്കോടതിയില്‍ നിന്നും തിരിച്ചടി; രാജ്യദ്രോഹക്കേസിനു സ്‌റ്റേയില്ല; കേസില്‍ പെടാന്‍ സാധ്യത

ചാനല്‍ ചര്‍ച്ചയില്‍ കൈവിട്ട വാക്ക് ഇത്രയും പ്രശ്‌നമുണ്ടാക്കുമെന്ന് ഒരിക്കലും കരുതിയില്ല. അവസാനം ലക്ഷദ്വീപ് പോലീസ് അറസ്റ്റ് ചെയ്യാതെ വിട്ടപ്പോള്‍ ഐഷ സുല്‍ത്താന ആവേശഭരിതയായിരുന്നു. തന്റെ അനുഭവങ്ങള്‍ സിനിമയാക്കുമെന്നാണ് പറഞ്ഞത്. എന്നാല്‍ സംഭവത്തില്‍ വന്‍ ട്വിസ്റ്റാണ് ഉണ്ടായിരിക്കുന്നത്.
ലക്ഷദ്വീപ് വിഷയം സംബന്ധിച്ച ജൈവായുധ പരാമര്‍ശത്തിനെതിരേ കവരത്തി പോലീസ് രജിസ്റ്റര്‍ ചെയ്ത രാജ്യദ്രോഹക്കേസ് റദാക്കണമെന്ന ഹര്‍ജിയില്‍ ഹൈക്കോടതി ഇടക്കാല സ്‌റ്റേ അനുവദിച്ചില്ല. എഫ്.ഐ.ആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ടു സംവിധായിക ഐഷ സുല്‍ത്താന സമര്‍പ്പിച്ച ഹര്‍ജിയിലായിരുന്നു തുടര്‍നടപടികള്‍ സ്‌േറ്റ ചെയ്യണമെന്ന ആവശ്യം. എന്നാല്‍, അന്വേഷണം പ്രാഥമികഘട്ടത്തിലാണന്നു നിരീക്ഷിച്ച കോടതി, പോലീസിനു കൂടുതല്‍ സമയമാവശ്യമാണെന്നും ചൂണ്ടിക്കാട്ടി.
അന്വേഷണ വിശദാംശങ്ങള്‍ കോടതിയില്‍ ഹാജരാക്കാന്‍ ലക്ഷദ്വീപ് ഭരണകൂടത്തിനോടു നിര്‍ദേശിച്ചു. ലക്ഷദ്വീപില്‍ കോവിഡ് വ്യാപനമുണ്ടായതു കേന്ദ്രസര്‍ക്കാരിന്റെ ജൈവായുധം മൂലമാണെന്ന് ഐഷ ചാനല്‍ ചര്‍ച്ചയ്ക്കിടെ ആരോപിച്ചതാണു കേസിനാധാരം. രാജ്യദ്രോഹം, രാജ്യത്തിന്റെ ഐക്യത്തിനെതിരായ പ്രവര്‍ത്തനം എന്നീ കുറ്റങ്ങളാണു ചുമത്തിയിട്ടുള്ളത്. അെതാരു വിമര്‍ശനം മാത്രമാണെന്നും ദുരുദ്ദേശ്യത്തോടെയല്ലെന്നും ഹര്‍ജിക്കാരി ബോധിപ്പിച്ചു. ആ പദപ്രയോഗം കൊണ്ട് ഏതെങ്കിലും തരത്തിലുള്ള അക്രമമോ അതൃപ്തിയോ ഉണ്ടായിട്ടില്ല. രാജ്യദ്രോഹക്കുറ്റം നിലനില്‍ക്കില്ലെന്നും ഹര്‍ജിയില്‍ പറയുന്നു. ജസ്റ്റിസ് അശോക് മേനോനാണു ഹര്‍ജി പരിഗണിച്ചത്.
സംരക്ഷണം ലഭിക്കാവുന്ന പരാമര്‍ശമല്ല ഐഷയുടേതെന്നും ഹര്‍ജി തള്ളണമെന്നും കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടു. ആരോപിക്കപ്പെട്ട കുറ്റങ്ങള്‍ നിലനില്‍ക്കുന്നവയാണെന്നും അന്വേഷണം ആവശ്യമാണെന്നും ലക്ഷദ്വീപ് ഭരണകൂടത്തിനായി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ അമന്‍ ലേഖി വാദിച്ചു. കേസില്‍ അന്വേഷണം പാടില്ലെന്ന് എങ്ങനെ പറയാന്‍ കഴിയുമെന്ന് ഐഷയുടെ അഭിഭാഷകനോടു കോടതി ആരാഞ്ഞു. കേന്ദ്രസര്‍ക്കാരിന് എതിര്‍സത്യവാങ്മൂലം സമര്‍പ്പിക്കാമെന്നും വ്യക്തമാക്കി. കേസ് രണ്ടാഴ്ച കഴിഞ്ഞ് പരിഗണിക്കും.
ലക്ഷദ്വീപുമായി ബന്ധപ്പെട്ട് തനിക്കുള്ള അനുഭവങ്ങള്‍ പശ്ചാത്തലമാക്കി താന്‍ സിനിമയെടുക്കുമെന്നാണ് ഐഷ സുല്‍ത്താനയുടെ വെളിപ്പെടുത്തിയത്. അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേല്‍ ലക്ഷദ്വീപില്‍ ഏര്‍പ്പെടുത്തുന്ന വിവാദ നടപടികള്‍ക്കെതിരെ മുന്നില്‍ നിന്നു പോരാടുന്ന വ്യക്തിയാണ് ഐഷ. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് സിനിമയിലൂടെ ലക്ഷദ്വീപിലെ അവസ്ഥ പുറംലോകത്തെ അറിയിക്കുമെന്ന് ഐഷ വെളിപ്പെടുത്തിയത്.
അടുത്തിടെ ഒരു ചാനല്‍ സംവാദത്തില്‍ പങ്കെടുക്കവേ നടത്തിയ പരാമര്‍ശങ്ങള്‍ക്ക് ഐഷയ്‌ക്കെതിരെ ലക്ഷദ്വീപ് ഭരണകൂടം കേസെടുത്തിരുന്നു. ദ്വീപില്‍ വിളിച്ചു വരുത്തി രണ്ട് പ്രാവശ്യം ചോദ്യം ചെയ്യലിന് വിധേയയാക്കിയ ശേഷമാണ് വിട്ടയച്ചത്. തന്നെ തീവ്രവാദിയാക്കാന്‍ ശ്രമിക്കുകയാണെന്നും, മറ്റു രാജ്യങ്ങളുമായി ബന്ധമുണ്ടെന്നും അവിടെനിന്നു പണം വരുന്നുണ്ടെന്നും സ്ഥാപിക്കാനുള്ള ശ്രമമാണ് ചോദ്യം ചെയ്യലില്‍ പൊലീസിന്റെ ഭാഗത്ത് നിന്നുമുണ്ടായതെന്നും ഐഷ വെളിപ്പെടുത്തുന്നു.
ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ക്ക് ചില ബിസിനസ് താത്പര്യമുണ്ടെന്നും ഐഷ പറയുന്നു. സ്വന്തം മകന്റെയും കുടുംബത്തിന്റെയും ബിസിനസ് താല്‍പര്യങ്ങള്‍ക്കായാണ് അദ്ദേഹം പ്രവര്‍ത്തിക്കുന്നത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ അഡ്മിനിസ്‌ട്രേറ്ററെ പ്രധാനമന്ത്രി ഇടപെട്ട് മാറ്റുമെന്നാണ് പ്രതീക്ഷയെന്നും ഐഷ പറഞ്ഞു.
" f
https://www.facebook.com/Malayalivartha
























