സൈനികന്റെ അമ്മയാണെന്ന് പറഞ്ഞ് അഭിമാനിക്കുന്നതിന് പകരം തീവ്രവാദിനിയുടെ അമ്മയാണ് എന്ന് പറഞ്ഞ് മകളെ നാട്ടിലെത്തിക്കാൻ ശ്രമിക്കുന്നു; ഇന്ത്യയില്‍ എത്തിക്കുകയല്ല, മറിച്ച് വെടിവച്ച് കൊല്ലുകയാണ് വേണ്ടത്:- അഭിമുഖത്തിനിടെ കുപിതയായി മൈക്ക് പിടിച്ചുവാങ്ങിയും, ക്യാമറ തട്ടിമാറ്റിയും നിമിഷ ഫാത്തിമയുടെ അമ്മ ബിന്ദു

അഫ്‌ഗാനിസ്ഥാൻ ജയിലിൽ കഴിയുന്ന മകളെക്കുറിച്ച് സംസാരിക്കുന്ന അഭിമുഖത്തിനിടയിൽ പ്രകോപനപരമായി സംസാരിച്ച റിപ്പോർട്ടറുടെ മൈക്ക് പിടിച്ച് വാങ്ങിയും ക്യാമറ തട്ടിമാറ്റിയും നിമിഷ ഫാത്തിമയുടെ അമ്മ ബിന്ദു. അഫ്‌ഗാനിസ്ഥാൻ ജയിലിൽ കഴിയുന്ന നിമിഷ ഫാത്തിമയേയും മകനേയും ഇന്ത്യയിൽ തിരിച്ചെത്തിക്കണം എന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി നൽകിയിരിക്കുകയാണ് നിമിഷയുടെ മാതാവ്. ഹേബിയസ് കോർപ്പസ് ഹർജിയാണ് ബിന്ദു മകൾക്കായി കോടതിയിൽ നൽകിയത്. നിമിഷ ഫാത്തിമ, സോണിയ സെബാസ്റ്റ്യന്‍, മെറിന്‍ ജേക്കബ്, റഫീല എന്നിവരേയും അവരുടെ മക്കളേയും ഇന്ത്യയിലേക്ക് തിരികെ കൊണ്ടു വരുന്നതിൽ സുരക്ഷ ഏജൻസികൾക്ക് കടുത്ത എതിർപ്പുണ്ടെന്നാണ് സൂചനകൾ പുറത്തുവരുന്നതിനിടെയാണ് ഹർജിയുമായി ബിന്ദു ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് നടന്ന അഭിമുഖമാണ് ബിന്ദുവിനെ പ്രകോപിപ്പിച്ചത്.
ഭര്‍ത്താവിനൊപ്പം ഐഎസില്‍ ചേര്‍ന്ന്, ഭര്‍ത്താവ് മരിച്ച ശേഷം അഫ്ഗാന്‍ ജയിലില്‍ കഴിയുകയാണ് നിമിഷ ഫാത്തിമ. നിമിഷ ഫാത്തിമയെ ഇന്ത്യയില്‍ എത്തിക്കുകയല്ല, മറിച്ച് വെടിവച്ച് കൊല്ലുകയാണ് വേണ്ടതെന്നായിരുന്നു റിപ്പോർട്ടർ പ്രതികരിച്ചത്. ലോക മനസാക്ഷി നിമിഷയുടെ അമ്മയുടെ കണ്ണീര്‍ കണ്ട് സന്തോഷിക്കുകയാണെന്ന് സംസാരിച്ചതോടെ റിപ്പോര്‍ട്ടറുടെ കൈയില്‍ നിന്ന് മൈക്ക് പിടിച്ചുവാങ്ങി, ക്യാമറയും തട്ടി മാറ്റി. സൈനികന്റെ അമ്മയാണെന്ന് പറഞ്ഞ് അഭിമാനിക്കുന്നതിന് പകരം തീവ്രവാദിനിയുടെ അമ്മയാണ് എന്ന് പറഞ്ഞ് മകളെ നാട്ടിലെത്തിക്കാനാണ് ശ്രമിക്കുന്നതെന്ന് കൂടി റിപ്പോര്‍ട്ടര്‍ പറഞ്ഞതോടെയാണ് ബിന്ദു പ്രകോപിതയായത്.
നേരത്തെ ഐഎസ് കേസുകളുമായി ബന്ധപ്പെട്ട് ജയിലുകളില്‍ കഴിയുന്നവരെ അതത് രാജ്യങ്ങളിലേക്ക് തിരിച്ചയയ്ക്കാന്‍ അഫ്ഗാന്‍ ഭരണകൂടം തീരുമാനിച്ചിരുന്നു. നിമിഷയടക്കം നാലുപേരെ ഏറ്റുവാങ്ങുന്നതിനുള്ള സന്നദ്ധത അഫ്ഗാന്‍ ഇന്ത്യയോട് തേടുകയും ചെയ്തു. എന്നാല്‍ അഫ്ഗാന്‍ ജയിലുകളില്‍ കഴിയുന്ന വനിതകളെ തിരിച്ചെത്തിക്കുന്നതില്‍ ആലോചനയില്ലെന്നാണ് സുരക്ഷ ഏജൻസികളുടെ നിലപാട് തേടിയ കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയത്. സംഘത്തിലെ എല്ലാവർക്കും ചാവേർ ആക്രമണത്തിന് പരിശീലനം കിട്ടിയിട്ടുണ്ടെന്നാണ് സുരക്ഷാ ഏജൻസികൾ സർക്കാരിനെ അറിയിച്ചത്. സ്വന്തം രാജ്യത്ത് ഐസിസിനായി പ്രവർത്തിക്കാനാണ് ഭീകരസംഘടനയുടെ നേതൃത്വം ഇവർക്ക് അവസാനം നിർദ്ദേശം നൽകിയതെന്നും ഏജൻസികൾ പറയുന്നു. ഇവരുടെ മടക്കം അതിനാൽ വലിയ ഭീഷണിയാകും എന്ന റിപ്പോർട്ടാണ് രഹസ്യാന്വേഷണ ഏജൻസികൾ സർക്കാരിന് നൽകിയത്.
മാസങ്ങള്‍ക്ക് മുമ്പ് റോ ഉദ്യോഗസ്ഥര്‍ പുറത്തുവിട്ട ശബ്ദരേഖയില്‍ നാട്ടിലേക്ക് മടങ്ങാനുള്ള സന്നദ്ധത നിമിഷ ഫാത്തിമ പ്രകടിപ്പിച്ചിരുന്നു. വിഷയത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രി അമിത് ഷായെ കാണാന്‍ ശ്രമിച്ചിട്ടും അനുമതി ലഭിച്ചില്ലെന്ന് നിമിഷയുടെ അമ്മ ബിന്ദു വ്യക്തമാക്കിയിരുന്നു. പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനും പരാതി നല്‍കി. തുടര്‍ന്നായിരുന്നു മകളെ നാട്ടിലെത്തിക്കണമെന്ന ആവശ്യവുമായി കോടതിയെ സമീപിച്ചത്.
നാട്ടിലെത്തിക്കഴിഞ്ഞാല്‍ നിയമാനുസൃതമായ വിചാരണയും ശിക്ഷയും നേരിടുന്നതില്‍ എതിര്‍പ്പില്ലെന്നും ഹര്‍ജിയില്‍ പറയുന്നു. അന്താരാഷ്ട്ര ഉടമ്പടികളും മനുഷ്യാവകാശവും മാനിച്ച് വിദേശത്തെ ജയിലില്‍ കഴിയുന്ന വനിതയെയും അവരുടെ അഞ്ചുവയസുപോലും പ്രായമില്ലാത്ത കുഞ്ഞിനെയും നാട്ടിലെത്തിക്കാന്‍ ഭരണകൂടത്തിന് ബാധ്യതയുണ്ടെന്ന് ഹര്‍ജിയില്‍ പറയുന്നു. സോണിയ, മെറിന്‍, നിമിഷ ഫാത്തിമ, റഫീല എന്നീ മലയാളികളാണ് അഫ്ഗാന്‍ ജയിലിലുള്ളത്. ഭര്‍ത്താക്കന്മാര്‍ക്കൊപ്പം 2016-17 കാലഘട്ടത്തില്‍ ഇന്ത്യ വിട്ട് ഐഎസില്‍ ചേരാന്‍ പോയവരാണ് ഇവര്‍. യുവതികളെ കൊണ്ടുവരുന്നതിനെ എതിർക്കുമെന്ന് ബിജെപി ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്. നാല് പേരെയും മടക്കിക്കൊണ്ടു വരുന്ന വിഷയം കോടതിയിൽ എത്തിയാൽ നിയമപരമായി നേരിടാൻ കേന്ദ്ര സർക്കാർ നേരത്തെ തീരുമാനിച്ചിരുന്നു. ഇതോടെ വിഷയം നിയമപോരാട്ടത്തിലേക്ക് കടക്കുമെന്ന് ഉറപ്പായിരിക്കുകയാണ്.
https://www.facebook.com/Malayalivartha

























