കരമന അനന്തു ഗിരീഷ് കൊലക്കേസ്.. വിചാരണ ഷെഡ്യൂള്‍ ചെയ്യാന്‍ 14 പ്രതികളും ഹാജരാകാന്‍ സെഷന്‍സ് കോടതി ഉത്തരവ്, 20 കാരനെ ഇഞ്ചിഞ്ചിഞ്ചായി കൊലപ്പെടുത്തിയത് ഹീനവും പൈശാചികവുമായ കൃത്യത്തിലൂടെയെന്ന് സെഷന്‍സ് കോടതി, ഉരുട്ടിക്കൊലക്ക് സമാനം

ചാക്ക ഐ റ്റി ഐ വിദ്യാര്‍ത്ഥി കരമന നീറമണ്‍കര അനന്തു ഗിരീഷ് കൊലക്കേസില്‍ വിചാരണ ഷെഡ്യൂള്‍ ചെയ്യാന്‍ 14 പ്രതികളും ജൂലൈ 29 ന് ഹാജരാകാന്‍ തിരുവനന്തപുരം പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് കോടതി ഉത്തരവിട്ടു. തൊണ്ടിമുതലുകളുടെ ഫോറന്‍സിക് ലബോറട്ടറി റിപ്പോര്‍ട്ട് ഹാജരാക്കാന്‍ ഫോറന്‍സിക് സയന്‍സ് ലാബ് ഡയറക്ടറോടും ജഡ്ജി പി.വി. ബാലകൃഷ്ണന്‍ ഉത്തരവിട്ടു.
കേസില്‍ ഒന്നു മുതല്‍ പതിനാലു വരെ പ്രതികളും ലഹരി മാഫിയ സംഘാംഗങ്ങളുമായ വിഷ്ണുരാജ് , ഹരിലാല്‍ , കിരണ്‍ കൃഷ്ണ എന്ന ബാലു , വിനീഷ് രാജ് എന്ന വിനീത് , അനീഷ് എന്ന കുട്ടപ്പന്‍ , അഖില്‍ എന്ന അപ്പു , വിഷ്ണുരാജിന്റെ സഹോദരന്‍ വിജയരാജ് എന്ന കുഞ്ഞുവാവ , ശരത് കുമാര്‍ , മുഹമ്മദ് റോഷന്‍ , സുമേഷ് , അരുണ്‍ ബാബു എന്ന കുട്ടന്‍ , അഭിലാഷ് , രാം കാര്‍ത്തിക് എന്ന മാരി , വിപിന്‍ രാജ് എന്നിവരാണ് ഹാജരാകേണ്ടത്.
2019 മെയ് 23നാണ് കേസില്‍ കുറ്റപത്രംം സമര്‍പ്പിച്ചത്. അന്വേഷണ ഉദ്യോഗസ്ഥന്റെ ഹര്‍ജിയില്‍ തുടരന്വേഷണത്തിന് കോടതി ഉത്തരവിട്ടെങ്കിലും തുടരന്വേഷണ റിപ്പോര്‍ട്ടായ സപ്ലിമെന്ററി ചാര്‍ജ് ഷീറ്റില്‍ പ്രതിപ്പട്ടികയില്‍ മാറ്റമില്ലാത്തതിനാലാണ് കോടതി സാക്ഷി വിസ്താര വിചാരണ ആരംഭിക്കുന്നത്.
കെജിഎഫ് പാര്‍ട്ട് 1 സിനിമയിലെ നായകന്‍ റോക്കിയുടെ ആരാധകരായി ചമഞ്ഞ് സ്റ്റാറാകാനാണ് പ്രതികള്‍ നിഷ്ഠൂര കൃത്യം ചെയതത്. കൊലയ്ക്കിടയില്‍ കെ ജി എഫിലെ ' കൂട്ടമായി വരുന്നവര്‍ ഗ്യാങ്സ്റ്റര്‍ ഒറ്റക്ക് വന്നാല്‍ മോണ്‍സ്റ്റര്‍ ' എന്ന ഡയലോഗ് പറയുന്നതും പ്രതികള്‍ തന്നെ റെക്കോര്‍ഡ് ചെയ്ത വീഡിയോ ദൃശ്യങ്ങളില്‍ ഉണ്ട്. കൊലപാതക ദ്യശ്യങ്ങള്‍ കാമുകിക്കും പിതാവിനും അയച്ചുകൊടുത്തു.
20 കാരനായ ചെറുപ്പക്കാരനെ ഇഞ്ചിഞ്ചായി മൃഗീയമായി കൊലപ്പെടുത്തിയ മയക്കുമരുന്നു റാക്കറ്റിലെ കണ്ണികളായ പ്രതികള്‍ക്ക് ജാമ്യം നല്‍കിയാല്‍ സമൂഹത്തിനത് തെറ്റായ സന്ദേശം നല്‍കുമെന്ന് 2019 ഏപ്രിലില്‍ കേസിലെ 14 പ്രതികള്‍ക്ക്ജാമ്യം നിരസിച്ച ഉത്തരവില്‍ മുന്‍ ജഡ്ജി കെ. ബാബു വിലയിരുത്തിയിരുന്നു. കേസ് ഡയറി പരിശോധിച്ചതില്‍ കൊലക്കിരയായ 20 കാരന്‍ യാതൊരു ലഹരിയും ഉപയോഗിക്കുന്നയാളല്ല . യുവാവിന്റെ ആമാശയത്തില്‍ പോസ്റ്റ്‌മോര്‍ട്ടം പരിേശാധനയിലും രാസ പരിശോധനയിലും യാതൊരു ലഹരി പദാര്‍ത്ഥങ്ങളുടെ അംശമോ അത്തരം ഗന്ധത്തെപ്പറ്റി യാതൊരു പരാമര്‍ശവുമില്ല.
അനന്തുവിന്റെ രണ്ടു കൈകളിലെയും ഞരമ്പുകള്‍ മുറിച്ചതായും കണ്ണുകളിലും മറ്റു ശരീര ഭാഗങ്ങളിലും സിഗരറ്റ് വച്ച് പൊള്ളിച്ചതായും തലയിലും കൈകളിലുമടക്കം ആഴത്തില്‍ മാരകമായ പരിക്കുകള്‍ ഉള്ളതായി പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്. മര്‍ദനമേറ്റ് തലയോട് തകര്‍ന്നതും മരണകാരണമായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നതായും കോടതി ചൂണ്ടിക്കാട്ടി. കരിക്ക് , കല്ല് , വടി എന്നിവ കൊണ്ട് മര്‍ദിച്ചതായും മൂന്നു മണിക്കൂര്‍ പീഡനം തുടര്‍ന്നതായും ഫോറന്‍സിക് - മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ചതവുകള്‍ക്കടിയിലെ മാംസം ജല രൂപത്തിലാണെന്ന് പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടര്‍ റിപ്പോര്‍ട്ടില്‍ സാക് ഷ്യപ്പെടുത്തുന്നത് കൊലയുടെ ഭീകരത വ്യക്തമാക്കുന്നതായും കോടതി ചൂണ്ടിക്കാട്ടി.
കരമന തളിയല്‍ അരശുമൂട് നിന്ന് പട്ടാപ്പകലാണ് കൊഞ്ചിറ വിള അനന്തു ഭവനില്‍ അനന്തുവിനെ പ്രതികള്‍ തട്ടികൊണ്ടുപോയത്. കൈമനം നീറമണ്‍കര കുറ്റിക്കാട്ടില്‍ വെച്ച് പൈശാചികമായും മൃഗീയമായും ദാരുണമായും കൊലപ്പെടുത്തുകയായിരുന്നു. ദ്യശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തുകയും ചെയ്തു. ഒരു പ്രതിയുടെ പിറന്നാള്‍ ആഘോഷിക്കുന്നതിനിടെയാണ് കൊലപാതക പദ്ധതി ആസൂത്രണം ചെയ്തത്.
ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 120 ബി (ക്രിമിനല്‍ ഗൂഢാലോചന) , 341 (തടഞ്ഞുവെക്കല്‍) , 323 (ശരീരം കൊണ്ട് ദേഹോപദ്രവമേല്‍പ്പിക്കല്‍) , 201 (തെളിവു നശിപ്പിക്കല്‍) , 364 ( തട്ടിക്കൊണ്ടു പോകല്‍) , 302 (കൊലപാതകം) , 34 ( പൊതു ഉദ്ദേശ്യകാര്യസാദ്ധ്യത്തിനായുള്ള കൂട്ടായ്മ) എന്നീ വകുപ്പുകളും പട്ടികജാതി /പട്ടികവര്‍ഗ്ഗ അതിക്രമം തടയല്‍ നിയമത്തിലെ 3 (2) (5) (എ) എന്നീ വകുപ്പുകളുമാണ് വിചാരണക്ക് മുന്നോടിയായി പ്രതികള്‍ക്ക് മേല്‍ കോടതി ചുമത്തിയത്.
https://www.facebook.com/Malayalivartha
























