സജിയെ ഇറക്കി പിണറായി നാറി... സ്വപ്നയെയും ബോംബിനെയും മറികടക്കാൻ പൂഴിക്കടകൻ... ഹൈക്കോടതി ഇടപെടും: രാജിയല്ല അതുക്കും മേലെ

മന്ത്രി സജി ചെറിയാൻ്റെ ഭരണഘടനാവിരുദ്ധ പരാമർശം മുഖ്യമന്ത്രി പിണറായി വിജയൻ്റെ കൂർമ്മബുദ്ധിയിൽ നിന്നും ഉത്ഭവിച്ച തന്ത്രമോ? സ്വപ്ന സുരേഷിൻ്റെ വെളിപ്പെടുത്തലും എ.കെ.ജി.സെൻറർ ബോംബും സി പി എമ്മിന് സൃഷ്ടിച്ച ഇമേജ് ദോഷത്തെ മറികടക്കാനുള്ള പിണറായിയുടെ തന്ത്രം പിണറായിക്ക് വേണ്ടി നടപ്പിലാക്കുകയായിരുന്നു സജി ചെറിയാൻ എന്നാണ് മനസിലാക്കുന്നത്.
മുഖ്യമന്ത്രിയുടെ ഓഫീസിലെ ഒരു ഉന്നതനാണ് സജി ചെറിയാനെ കൊണ്ട് ഇത്തരത്തിൽ പ്രസംഗിപ്പിച്ചതെന്നാണ് പുറത്തു വരുന്ന വിവരം. സജി ചെറിയാൻ്റെ രാജിയോടെ വിവാദം അവസാന്പ്പിക്കാൻ സി പി എം തയ്യാറല്ല. നിയമസഭയുടെ തുടർ സമ്മേളനങ്ങളിൽ ഇക്കാര്യം ഉയർത്തി പിടിച്ച് വിവാദമാക്കാനാണ് പിണറായിയുടെ ശ്രമം.തുടർ ദിവസങ്ങളിലും ഇത്തരം വിവാദങ്ങളുണ്ടാക്കി കാതലായ പ്രശനങ്ങളിൽ നിന്നും പ്രതിപക്ഷത്തിൻെറയും മാധ്യമങ്ങളുടെയും ശ്രദ്ധ തിരിക്കുകയാണ് ലക്ഷ്യം. സജി ചെറിയാൻ കത്തികയറുമ്പോൾ സ്വപ്നയും സ്വർണ്ണവുമൊക്കെ ആറ്റിലൊഴുകി പോകും.
ഇന്ത്യൻ ഭരണഘടനയെ വിമർശിച്ച മന്ത്രി സജി ചെറിയാനെതിരെ സ്വമേധയാ കേസെടുക്കാൻ പൊലീസിന് തടസമില്ലെന്ന് നിയമവിദഗ്‍ധർ ആവർത്തിക്കുന്നുണ്ടെങ്കിലും കേസെടുക്കാൻ പോലീസ് തയ്യാറാവില്ല. മൂന്ന് വർഷം വരെ തടവുശിക്ഷ കിട്ടാവുന്ന കുറ്റമാണിത്. മാത്രവുമല്ല മന്ത്രിയെന്ന നിലയിലുളള സത്യപ്രതിജ്ഞാ ലംഘനം വിഷയത്തെ ഗുരുതരമാക്കുന്നു.
സ്വയം എത്ര ന്യായീകരിച്ചാലും മന്ത്രി സ്ഥാനത്തിരുന്നുകൊണ്ട് ഇന്ത്യൻ ഭരണഘടനയെ നിശിതമായി വിമർശിച്ച സജി ചെറിയാനെതിരെ കേസെടുക്കാൻ പൊലീസിന് യാതൊരു തടസവുമില്ലെന്നാണ് നിയമ വിദഗ്‍ധർ പറയുന്നത്. ഇൻസൾട്ട് ടു നാഷണൽ ഓണർ ആക്ടിന്‍റെ പരിധിയിൽ വരുന്നതാണിത്.
ദേശീയ പതാകയെ അപമാനിക്കുക, ഭരണഘടനയെ നിരാകരിക്കുകയോ വിമർശിക്കുകയോ ചെയ്യുക എന്നിവയൊക്കെ ഈ നിയമത്തിന്‍റെ പരിധിയിൽ വരുന്നതാണ്. മൂന്നു വർഷം തടവോ പിഴയോ രണ്ടും ഒന്നിച്ചോ ആണ് ശിക്ഷ. ഇങ്ങനെയൊരു കാര്യം ശ്രദ്ധയിൽപ്പെട്ടാൽ പൊലീസ് സ്വമേധയാ കേസെടുക്കണം. ആരെങ്കിലും പരാതിപ്പെട്ടാലും പരിശോധിച്ച് നടപടിയെടുക്കണമെന്ന് റിട്ടയേർഡ് ജസ്റ്റിസ് കെമാൽ പാഷ പറയുന്നു.
മന്ത്രിയായ സജി ചെറിയാൻ സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്നാണ് നിയമവിദഗ്‍ധർ പറയുന്നത്. ഇന്ത്യൻ ഭരണഘടനയോട് നിർവ്യാജമായ കൂറും വിശ്വസ്തതയും പുലർത്തുമെന്ന് ഏറ്റുപറഞ്ഞാണ് സത്യപ്രതിജ്ഞ ചെയ്യുന്നത്. അതേ മന്ത്രി തന്നെ ചൂഷണത്തിനുളള ഉപാധിയാണ് ഭരണഘടനയെന്ന് പ്രസ്താവിക്കുക വഴി സത്യപ്രതിജ്ഞാ ലംഘനമാണ് നടത്തിയതെന്ന് നിയമവിദ്ധർ പറയുന്നു.
ഇത് ചൂണ്ടിക്കാട്ടി ഏത് പൗരനും കോടതിയെ സമീപിക്കാനാകും. ഇത് മുന്നിൽക്കണ്ടാണ് മന്ത്രി രാജിവച്ചില്ലെങ്കിൽ നിയമപരമായി നീങ്ങുമെന്ന് പ്രതിപക്ഷ നേതാക്കൾ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. വർഷങ്ങൾക്ക് മുമ്പ് പഞ്ചാബ് മോഡൽ പ്രസംഗം നടത്തിയ ആർ. ബാലകൃഷ്ണപിളളയ്ക്ക് ഹൈക്കോടതി ഇടപെടലോടെ രാജി അനിവാര്യമായതും പ്രതിപക്ഷം മുന്നിൽ കാണുന്നു.
ഭരണഘടനക്കെതിരെ വിവാദ പരാമര്‍ശം നടത്തിയ മന്ത്രി സജി ചെറിയാന്‍ രാജിവക്കണമെന്ന ആവശ്യം ശക്തമാക്കിയതിനൊപ്പം, മന്ത്രിക്കെതിരെ പരാതി പ്രളയവുമായി പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തി.. ബിജെപി മുന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖന്‍റെ നേതൃത്തിലുള്ള ബിജെപി സംഘം രാജ്ഭവനിലെത്തി ഗവര്‍ണര്‍ക്ക് പരാതി നല്‍കി.
ഭരണഘടനയുടെ അന്തസ്സത്തയെ ചോദ്യം ചെയ്ത സജി ചെറിയാനെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു. എന്നാൽ മുഖ്യമന്ത്രിയുടെ തീരുമാനം വരുന്നതുവരെ ഗവർണർ നടപടിയെടുക്കാൻ തയ്യാറാവില്ല. ഭരണഘടനാ വിഷയത്തിൽ ഒരു വിവാദത്തിന് താനില്ലെന്നാണ് ഗവർണർ പറയുന്നത്.
സജി ചെറിയാനെ മന്ത്രി സ്ഥാനത്ത് നീക്കണമെന്ന് ആവശ്യപ്പെട്ട് കെപിസിസി ജനറൽ സെക്രടറി പഴകുളം മധു ഗവർണർക്ക് പരാതി നൽകി.ജനപക്ഷം നേതാവ് പിസി ജോർജ് കേരള ഗവർണർക്കും, മുഖ്യമന്ത്രിക്കും പരാതി നൽകി.മന്ത്രി സജി ചെറിയാനെതിരെ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിക്ക് പരാതി .കെ പി സി സി ജനറൽ സെക്രട്ടറി കെ പി ശ്രീകുമാറാണ് പരാതി നൽകിയത്.
എന്തിന് എസ്.ഡി.പി ഐ പോലും സജി ചെറിയാനെതിരെ രംഗത്തെത്തി. ഭരണഘടനക്കെതിരായ സജി ചെറിയാന്‍റെ പരാമര്‍ശം ഫാസിസ്റ്റ് സമീപനമാണ്.സജി ചെറിയാൻ രാജിവെക്കണം.ഭരണഘടനയ്ക്ക് എതിരായുള്ള നീക്കം ഈയിടെ സജീവമാണ്.ഭരണഘടനയെ നിന്ദിക്കാൻ മന്ത്രി രംഗത്ത് വന്നത് അപകടരമായ പ്രവണതയെന്നും എസ് ഡി പിഐ നേതാക്കള്‍ കുറ്റപ്പെടുത്തി.
ഭരണഘടനയുടെ അന്തഃസത്ത തകർന്നു എന്നതാണ് താൻ ഉദ്ദേശിച്ചതെന്ന് സജി ചെറിയാൻ നിയമസഭയിൽ പറഞ്ഞു. തന്റെതായ ശൈലിയിൽ പറയാൻ ശ്രമിക്കുകയായിരുന്നു. വാക്കുകൾ വളച്ചൊടിക്കപ്പെട്ടു. തെറ്റായി വ്യാഖ്യാനിക്കാൻ ഇടയായതിൽ ദുഃഖവും ഖേദവും രേഖപ്പെടുത്തുന്നു എന്ന് സജി ചെറിയാൻ നിയമസഭയിൽ പറഞ്ഞു. ധനാഭ്യർത്ഥന ചർച്ചയ്ക്കുള്ള മറുപടിയിലാണ് മന്ത്രി ഇക്കാര്യം പരാമർശിച്ചത്. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ വിഷയം ഉന്നയിച്ചപ്പോഴായിരുന്നു മന്ത്രിയുടെ മറുപടി.
ഭരണഘടനയ്ക്ക് അവമതിപ്പുണ്ടാക്കാനോ അതിനെതിരായി എന്തെങ്കിലും പറയാനോ ഉദ്ദേശിച്ചിട്ടില്ല. ഭരണഘടനയെ ബഹുമാനിക്കുകയും അതിന്റെ ഉദാത്തമായ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുകയും ചെയ്യുന്ന പൊതുപ്രവര്‍ത്തകനാണ് താൻ. താനുള്‍പ്പെടുന്ന പ്രസ്ഥാനം ഭരണഘടനയെയും അതില്‍ ഉയര്‍ത്തിപ്പിടിച്ചിട്ടുള്ള മൂല്യങ്ങളെയും സംരക്ഷിക്കണമെന്ന ആവശ്യം രാജ്യത്തെമ്പാടും ഉയര്‍ത്തിപ്പിടിക്കുന്നവരുടെ മുന്‍പന്തിയിലാണെന്നും സജി ചെറിയാൻ വിശദീകരിച്ചു.
ഭരണഘടനക്കെതിരെ പരാമര്‍ശം നടത്തിയ മന്ത്രി സജി ചെറിയാനെ പിന്തുണക്കുകയാണ് സിപിഎം ചെയ്തത്. മന്ത്രി രാജിവക്കേണ്ട സാഹചര്യമില്ലെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി വ്യക്തമാക്കി. മന്ത്രിയുടെ പ്രസ്താവന വിവാദമായ സാഹചര്യത്തില്‍ കേന്ദ്ര നേതൃത്വം വിവാദത്തെക്കുറിച്ച് അന്വേഷിച്ചു.വിമർശനം ഭരണഘടനക്ക് എതിരല്ല.
ഇന്ത്യയിലെ ഭരണകൂട സംവിധാനത്തിനെതിരെയാണ് വിമർശനം.രാജ്യത്തെ സാമ്പത്തിക സാമൂഹിക സാഹചര്യത്തെ കുറിച്ച് പറഞ്ഞപ്പോൾ നാവ് പിഴ ഉണ്ടായതാകാം.ഭരണഘടനക്ക് ചില അപാകതകൾ ഉണ്ടാകാം എന്ന് നിർമാതക്കൾ തന്നെ സമ്മതിച്ചിട്ടുണ്ട്.അതു കൊണാണ് ഭരണഘടന ഭേദഗതി തന്നെ വരുന്നത്. പരാമര്‍ശത്തിന്‍രെ പേരില്‍ മന്ത്രി രാജി വെക്കേണ്ടതില്ലെന്നും എം എ ബേബി പറഞ്ഞു.
സി പി എമ്മിൻ്റെ ഉന്നത തലങ്ങളിൽ നടന്ന ഗൂഢാലോചനയായിട്ടാണ് ഈ വിവാദത്തെ രാഷ്ട്രീയ കേരളം കാണുന്നത്. ഭരണഘടനക്കെതിരെ പ്രസംഗിച്ചാൽ തൻ്റെ മന്ത്രിതെറിക്കുമെന്ന് അറിയാത്തയാളല്ല സജി ചെറിയാൻ. നിയമപരമായി നല്ല പണ്ഢിത്യമുള്ളയാളാണ് സജി ചെറിയാൻ. ഇക്കഴിഞ്ഞ ഞായറാഴ്ച ഇങ്ങനെയൊരു പ്രസംഗം നടത്തിയപ്പോൾ തന്നെ അതിൻ്റെ അപകടം അദ്ദേഹത്തിൻ്റെ അഭ്യുദയകാംക്ഷികൾ അറിയിച്ചതാണ്. എന്നാൽ അതൊന്നും സാരമില്ലെന്ന മട്ടിലായിരുന്നു സജി ചെറിയാൻ്റെ പ്രതികരണം.
മന്ത്രി സ്ഥാനം തെറിച്ചാലും സജിയെ താൻ സംരക്ഷിക്കുമെന്ന് പിണറായി ഉറപ്പുനൽകിയിരുന്നു. മാധ്യമങ്ങൾ സർക്കാരിനെതിരെ കൂട്ടത്തോടെ നിലപാടെടുക്കുമ്പോൾ വിഷയത്തെ വഴിതിരിച്ചുവിടുക എന്നത് മാത്രമാണ് പോംവഴിയെന്ന് മുഖ്യമന്ത്രിയുടെ പി.ആർ.ടീം തീരുമാനിച്ചിരുന്നു.മുഖ്യമന്ത്രിയെ രക്ഷിക്കാനുള്ള ചുമതല മാത്രമാണ് അദ്ദേഹത്തിൻെറ പി.ആർ.ടീമിനുള്ളത്. മുഖ്യമന്ത്രിയുടെ ഇമേജ് വർധിപ്പിക്കാൻ ഏതറ്റം വരെയും പോകാൻ തയ്യാറെടുക്കുകയാണ് പി.ആർ.ടീം.
ഭരണഘടനാവിരുദ്ധ പരാമർശത്തിൽ തനിക്ക് സംഭവിക്കാൻ സാധ്യതയുള്ള എല്ലാ പരിണിതഫലങ്ങളെയും കുറിച്ച് മന്ത്രിക്ക് കൃത്യമായ ബോധ്യം ഉണ്ടായിരുന്നു. ഇതിനപ്പുറം പിണറായിയെ സഹായിക്കാനുള്ള മനോഭാവം മാത്രമാണ് സജി ചെറിയാനുണ്ടായിരുന്നത്. സജി ചെറിയാനെ ചാവേറാക്കാൻ പിണറായി തന്നെയാണ് തീരുമാനിച്ചത്. പിണറായിക്ക് വേണ്ടി സജി ചാവേറാവാൻ തയ്യാറായി എന്നു പറയുന്നതാണ് കൂടുതൽ ശരി. സജി ചെറിയാനെ തനിക്ക് ഇനി രക്ഷിക്കാൻ കഴിയില്ലെന്ന് പിണറായിക്കറിയാം. എന്നാൽ തന്നെ ഈ നിലയിൽ എത്തിച്ചത് പിണറായിയാണെന്ന് സജി ചെറിയാനറിയാം.
ആലപ്പുഴ ജില്ലയിലെ സി പി എമ്മിൽ ആധിപത്യം ഉറപ്പിക്കാന്‍ ചിത്തരഞ്ജന്‍, സജി ചെറിയാന്‍ പക്ഷങ്ങള്‍ ശ്രമിച്ചപ്പോൾ പിണറായി സജി ചെറിയാനൊപ്പമാണ് നിലകൊണ്ടത്. ചിത്തരഞ്ജനെതിരെ സി പി എം നടപടിക്ക് വരെ തയ്യാറായി . സജി ചെറിയാന് അനുകൂലമായി ഔദ്യോഗിക പക്ഷം അണിനിരന്നു.
ജില്ലയിലെ പ്രമുഖരായ ജി.സുധാകരനും ഐസക്കും ഏതാണ്ട് രാഷ്ട്രീയം വിട്ട അവസ്ഥയിലാണ്. ചില പ്രാദേശിക പരിപാടികളിൽ നേതാക്കൾ പങ്കെടുക്കുന്നുണ്ടെങ്കിലും കാര്യമായ യാതൊരു രാഷ്ട്രീയ ഇടപെടലും ഇരുവരും നടത്തുന്നില്ല. ഐസക്കാകട്ടെ പുസ്തകം വായിക്കുകയും എഴുതുകയും ചെയ്യുന്ന തിരക്കിലാണ്. ഇവരുടെ സ്ഥാനമാണ് ജില്ലയിൽ സജി ചെറിയാനും ചിത്തരഞ്ജനും ഏറ്റെടുത്തത്.
സജിയുടെയും ചിത്തരഞ്ജൻെറയും പക്ഷങ്ങൾ പാർട്ടി സമ്മേളനങ്ങളിൽ ചേരിതിരിഞ്ഞു. അങ്ങനെ ആലപ്പുഴ നോര്‍ത്ത് ഏര്യാ സമ്മേളനം വാക്കേറ്റത്താല്‍ തടസ്സപ്പെട്ടു. ചില നേതാക്കള്‍ക്കെതിരെ ഒരു വിഭാഗം വ്യക്തിപരമായ ആക്ഷേപങ്ങള്‍ ഉന്നയിച്ചത് മറുവിഭാഗം ചോദ്യം ചെയ്തു. ഇതാണ് വലിയ വാക്കേറ്റത്തിലേയ്ക്ക് നയിച്ചത്. മണിക്കൂറുകള്‍ക്ക് ശേഷം സമ്മേളനം പുനരാരംഭിച്ചെങ്കിലും വാക്കേറ്റം തുടര്‍ന്നു. മന്ത്രി സജി ചെറിയാന്‍ അനുകൂലികളും ചിത്തരഞ്ജന്‍ എംഎല്‍എ പക്ഷവും ജില്ലയില്‍ ആധിപത്യം നേടാനുള്ള കഠിന ശ്രമത്തിലാണ്.
ഒരു കാലത്ത് ജി സുധാകരനും തോമസ് ഐസക്കും ഇരു പക്ഷങ്ങളില്‍ നിന്ന് നയിച്ചിരുന്ന ആലപ്പുഴയിലെ പാര്‍ട്ടി പുതിയ ഗ്രൂപ്പ് സമവാക്യങ്ങളിലേയ്ക്ക് കടന്നിരിക്കുകയാണ്. പാര്‍ട്ടിക്കുള്ളിലെ വിഭാഗീയത ശക്തമായ ആലപ്പുഴയില്‍ ലോക്കല്‍, ബ്രാഞ്ച് സമ്മേളന കാലഘട്ടത്തില്‍ വീട്ടില്‍ കയറി ആക്രമണം വരെ നടന്നു. അപ്പോഴൊക്കെ സജിയെ രക്ഷിക്കാനാണ് പിണറായി ശ്രമിച്ചത്. അതിനുള്ള പ്രത്യുപകാരമാണ് സജി ചെയ്തിരിക്കുന്നത്.
സജിക്കെതിരെ ഹൈക്കോടതിയിൽ കേസ് വരുമെന്ന് ഉറപ്പായി. കോടതിയിൽ നിന്നും പ്രതികൂല പരാമർശമുണ്ടായാൽ മന്ത്രിക്ക് രാജി വയ്ക്കേണ്ടി വരും. അങ്ങനെ മാധ്യമങ്ങളും പ്രതിപക്ഷവും ചേർന്ന് ഒരുക്കിയ പത്മവ്യൂഹത്തിൽ നിന്നും പിണറായിക്ക് തത്കാലം രക്ഷപ്പെടാം. ഒറ്റവാക്കിൽ പറഞ്ഞാൽ പിണറായിയുടെ ചാവേറാണ് സജി ചെറിയാൻ.
https://www.facebook.com/Malayalivartha























