വിളറി വെളുത്ത് സജി ചെറിയാൻ... വിക്കറ്റ് പോയതിന്റെ രോധനം! ഇനി കരഞ്ഞിട്ടെന്ത് കാര്യം... എംഎൽഎ സ്ഥാനം കൂടി രാജി വയ്ക്കുമോ?

മന്ത്രി സ്ഥാനം രാജിവെച്ച ശേഷം സജി ചെറിയാൻ മടങ്ങിയത് ഔദ്യോഗിക വാഹനം ഒഴിവാക്കി കൊണ്ടായിരുന്നു. മന്ത്രി എന്ന ബോർഡ് മാറ്റി പകരം എംഎൽഎ എന്ന ബോർഡാണ് വച്ചിരിക്കുന്നത്. മന്ത്രിയുടെ ചുമതലകൾ നിലവിലെ മറ്റൊരു മന്ത്രിക്ക് കൈമാറാനാണ് തീരുമാനം. അതിലൂടെ അധിക ചുമതല ഉണ്ടാകുമെന്നാണ് സൂചന. പുതിയ മന്ത്രി വേണ്ടെന്നാണ് പാർട്ടിയിലെ ഇപ്പോഴത്തെ ധാരണ. ഒന്നാം പിണറായി മന്ത്രിസഭയിൽ ഇ.പി. ജയരാജൻ രാജിവെച്ച ശേഷം മടങ്ങി വന്നത് പോലെ സജി ചെറിയാനും ഇപ്പോഴത്തെ വിവാദങ്ങളും നിയമ പ്രതിസന്ധികളും മറികടന്ന് തിരികെ വരാനുള്ള സാധ്യതകൾ കൂടിയാണ് ഇതിലൂടെ വ്യക്തമാകുന്നത്.
എന്നാൽ മന്ത്രിസ്ഥാനം രാജിവച്ചെങ്കിലും എംഎൽഎ സ്ഥാനം രാജിവയ്ക്കുന്നതിൽ നിലപാട് വ്യക്തമാക്കാതെ സജി ചെറിയാൻ നിൽക്കുകയാണ്. ചെങ്ങന്നൂരിൽ നിന്നുള്ള എംഎൽഎയായ അദ്ദേഹം നിയമസഭയിൽ ചുമതലയേറ്റത് ഭരണഘടനയ്ക്ക് വിധേയമായി പ്രവര്‍ത്തിക്കുമെന്ന് സത്യപ്രതിജ്ഞ ചെയ്തു കൊണ്ടാണ്. രാജി പ്രഖ്യാപനത്തിനായി മാധ്യമങ്ങളെ കണ്ട സജി ചെറിയാനോട് എംഎൽഎ സ്ഥാനം രാജിവയ്ക്കുമോ എന്ന് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചെങ്കിലും അദ്ദേഹത്തിൽ നിന്നും മറുപടിയൊന്നുമുണ്ടായില്ല.
സജി ചെറിയാൻ്റെ രാജിയിലൂടെ തത്കാലം സര്‍ക്കാരിന് മുന്നിലുണ്ടായ പ്രതിസന്ധി അവസാനിപ്പിച്ചെന്ന വിലയിരുത്തലിലാണ് സിപിഎം. ഫിഷറീസ്, സാംസ്കാരികം എന്നീ പ്രധാനപ്പെട്ട വകുപ്പുകളാണ് നിലവിൽ സജി ചെറിയാൻ കൈകാര്യം ചെയ്യുന്നത്. ഫിഷറീസുമായി ബന്ധപ്പെട്ട സുപ്രധാന പദ്ധതികൾ നിലവിൽ പുരോഗമിക്കുന്നതിനാൽ താത്കാലം മറ്റേതെങ്കിലും മന്ത്രിക്ക് വകുപ്പിൻ്റെ അധിക ചുമതല നൽകുകയോ അല്ലെങ്കിൽ മുഖ്യമന്ത്രി നേരിട്ട് വകുപ്പേറ്റെടുക്കുകയോ ചെയ്യാനാണ് സാധ്യത. സജി ചെറിയാൻ്റെ പകരക്കാരനെ കുറിച്ച് നിലവിൽ പാര്‍ട്ടി നേതൃത്വത്തിൽ ചര്‍ച്ചകളൊന്നുമില്ല.
രാജി പ്രഖ്യാപിച്ച വാർത്ത സമ്മേളനത്തിലും വിവാദ പ്രസംഗത്തെ തള്ളി പറയാതെ സജി ചെറിയാൻ. എംഎൽഎ സ്ഥാനത്ത് തുടരുമോയെന്ന മാധ്യമങ്ങളുടെ ചോദ്യങ്ങൾക്കും മറുപടിയുണ്ടായിട്ടില്ല. മല്ലപ്പള്ളിയിലെ തന്റെ പ്രസംഗത്തിലെ ഏതാനും വരികൾ മാത്രം അടർത്തിയെടുത്ത് വളച്ചൊടിച്ചുവെന്നാണ് സജി ചെറിയാൻ രാജി പ്രഖ്യാപന വേളയിലും ആരോപിച്ചത്. ഭരണഘടനയെ അപമാനിക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
മല്ലപ്പള്ളിയിലെ ഭരണഘടനാ വിരുദ്ധ പ്രസംഗത്തിന്റെ പേരിലാണ് മന്ത്രി സജി ചെറിയാന് രാജി വെക്കേണ്ടി വന്നത്. വൈകിട്ട് അഞ്ച് മണിയോടെയാണ് സജി ചെറിയാൻ രാജിക്കത്ത് മുഖ്യമന്ത്രിക്ക് കൈമാറിയത്. സജി ചെറിയാനെ മന്ത്രി സ്ഥാനത്ത് നിലനിര്‍ത്താൻ സിപിഎം സംസ്ഥാന നേതൃത്വം പരമാവധി ശ്രമിച്ചെങ്കിലും ഗുരുതര പരാമര്‍ശം നടത്തിയ മന്ത്രിക്കെതിരെ കര്‍ശന നടപടി വേണമെന്ന് സിപിഎം കേന്ദ്രനേതൃത്വം നിലപാട് എടുത്തതോടെ സംസ്ഥാന നേതൃത്വത്തിന് മുന്നിൽ മറ്റു വഴികളില്ലാതായി.
https://www.facebook.com/Malayalivartha
























