പി.ടി. ഉഷയും ഇളയരാജയും ഇനി രാജ്യസഭയിലേക്ക്! അഭിനന്ദിച്ച് പ്രധാനമന്ത്രി... പ്രഖ്യാപിച്ചത് പ്രധാനമന്ത്രി നരേന്ദ്രമോദി

മലയാളി കായിക താരം പി.ടി.ഉഷയെയും സംഗീത സംവിധായകൻ ഇളയരാജയെയും രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. തെലുങ്ക് ചലച്ചിത്ര സംവിധായകൻ വി. വിജയേന്ദ്ര പ്രസാദ്, ജീവകാരുണ്യ പ്രവർത്തകൻ വീരേന്ദ്ര ഹെഗ്ഡെ എന്നിവരെയും രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്തിട്ടുണ്ട്.
രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്ത നാലു പേരെയും പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. എല്ലാ ഇന്ത്യക്കാർക്കും പ്രചോദനമാണ് പി.ടി.ഉഷയെന്ന് പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു. ഇനി ട്രാക്കിൽ മാത്രമല്ല, രാജ്യത്തിന്റെ ഓരോ കോണിലും ഉഷയുടെ കാലടി മുഴങ്ങുമെന്ന കാര്യം ഉറപ്പായി. തലമുറകളെ സ്വാധീനിച്ച സംഗീതജ്ഞനാണ് ഇളയരാജയെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
‘‘പി.ടി.ഉഷ എല്ലാ ഇന്ത്യക്കാർക്കും പ്രചോദനമാണ്. കായികരംഗത്ത് അവരുടെ നേട്ടങ്ങൾ എല്ലാവർക്കും അറിവുള്ളതാണ്. അതിലുപരി വളർന്നുവരുന്ന കായികതാരങ്ങൾക്കായി വർഷങ്ങളായി ഉഷ നടത്തിവരുന്ന അധ്വാനം ശ്രദ്ധേയമാണ്. രാജ്യസഭയിലേക്ക് നാമനിർദേശം ലഭിച്ചതിന് അഭിനന്ദനങ്ങൾ’ – പ്രധാനമന്ത്രി മോദി ട്വിറ്ററിൽ കുറിച്ചു. ട്വിറ്ററിൽ പങ്കുവെച്ച പിടി ഉഷയ്ക്കൊപ്പമുള്ള തന്റെ ചിത്രത്തോടൊപ്പമാണ് പിടി ഉഷയുടെ രാജ്യസഭയിലേക്കുള്ള നാമനിർദ്ദേശം പ്രധാനമന്ത്രി അറിയിച്ചത്.
‘‘ഒട്ടേറെ വികാരങ്ങളെ പ്രതിഫലിപ്പിക്കുന്നതാണ് ഇളയരാജയുടെ ഗാനങ്ങൾ. അദ്ദേഹത്തിന്റെ ജീവിതയാത്രയും അതിലേറെ പ്രചോദനാത്മകമാണ്. തീർത്തും ലളിതമായ സാഹചര്യങ്ങളിൽനിന്ന് ഉയർന്നുവന്നാണ് അദ്ദേഹം ഈ നേട്ടങ്ങളത്രയും സ്വന്തമാക്കിയത്. അദ്ദേഹത്തിന് രാജ്യസഭയിലേക്ക് നാമനിർദേശം ലഭിച്ചതിൽ സന്തോഷം’ – മോദി കുറിച്ചു.
കായികരംഗത്തെ സംഭാവനയ്ക്കൊപ്പം പുതിയ അത്ലറ്റുകളെ വളർത്തിക്കൊണ്ടുവരാനും പിടി ഉഷ വലിയ സേവനമാണ് നല്‍കുന്നതെന്നും നരേന്ദ്രമോദി പറഞ്ഞു. നോമിനേറ്റഡ് അംഗമായി കാലാവധി പൂർത്തിയാക്കിയ സുരേഷ് ഗോപി ഉൾപ്പടെയുള്ളവരുടെ ഒഴിവിലേക്കാണ് നാല് പേരെ നാമനിർദേശം ചെയ്തത്.
https://www.facebook.com/Malayalivartha
























