സജി ചെറിയാന്റെ മന്ത്രിസ്ഥാനത്തു നിന്നുള്ള രാജിക്കത്ത് ഹൈദരാബാദിലുള്ള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രാത്രിയോടെ അംഗീകരിച്ചു... രാജി അംഗീകരിച്ചു വകുപ്പുകള്‍ മുഖ്യമന്ത്രിക്കു കൈമാറിയതായുള്ള വിജ്ഞാപനം പുറത്തിറക്കും, രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരമേറ്റ് ഒരു വര്‍ഷവും ഒന്നര മാസവും പൂര്‍ത്തിയാകുമ്പോഴാണ് മന്ത്രിസഭയില്‍ നിന്നുള്ള ആദ്യത്തെ രാജി

സജി ചെറിയാന്റെ മന്ത്രിസ്ഥാനത്തു നിന്നുള്ള രാജിക്കത്ത് ഹൈദരാബാദിലുള്ള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രാത്രിയോടെ അംഗീകരിച്ചു. വൈകുന്നേരം തന്നെ രാജിക്കത്ത് മുഖ്യമന്ത്രിയുടെ ഓഫിസില്‍ നിന്ന് രാജ്ഭവനില്‍ എത്തിച്ചിരുന്നു.
വൈകാതെ തന്നെ ഇത് ഹൈദരാബാദിലേക്ക് അയച്ചു കൊടുത്തു. രാജി അംഗീകരിച്ചു വകുപ്പുകള്‍ മുഖ്യമന്ത്രിക്കു കൈമാറിയതായുള്ള വിജ്ഞാപനം പുറത്തിറക്കും.
രാവിലെ ഹൈദരാബാദിലേക്ക് പോയ ഗവര്‍ണര്‍ വ്യാഴാഴ്ച രാത്രി തിരികെ എത്തിയ ശേഷം തീരുമാനം എടുക്കാനിരിക്കെയാണ് സജി ചെറിയാന്‍ രാജിവച്ചത്. ഇതു സംബന്ധിച്ചു മുഖ്യമന്ത്രിയോട് ഗവര്‍ണര്‍ വിശദീകരണം തേടിയിരുന്നു. മന്ത്രി രാജി വച്ചില്ലായിരുന്നുവെങ്കില്‍ ഗവര്‍ണര്‍ക്കു സ്വന്തം നിലയില്‍ നടപടി സ്വീകരിക്കേണ്ടി വരുമായിരുന്നു.
മന്ത്രിയുടെ വിവാദ പ്രസംഗവുമായി ബന്ധപ്പെട്ടു തനിക്കു ലഭിച്ച എല്ലാ പരാതികളും ഗവര്‍ണര്‍ മുഖ്യമന്ത്രിക്കു കൈമാറിയിരുന്നു. അവ പരിശോധിച്ച ശേഷം തുടര്‍ തീരുമാനം അറിയിക്കണം എന്നായിരുന്നു ഗവര്‍ണര്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നത്.
ഭരണഘടനയെ അവഹേളിച്ച് സത്യപ്രതിജ്ഞാ ലംഘനം നടത്തിയിട്ടും,എന്തിന് രാജി വയ്ക്കണമെന്ന പരിഹാസ്യ ചോദ്യവുമായി പിടിച്ചുനില്‍ക്കാനായി ശ്രമിച്ച സജി ചെറിയാന്‍ ഗത്യന്തരമില്ലാതെ മന്ത്രി സ്ഥാനം രാജിവച്ചു . ഇന്നലെ രാവിലെ ചേര്‍ന്ന സി.പി.എം അവൈലബിള്‍ സെക്രട്ടേറിയറ്റ് യോഗത്തിനുശേഷവും, രാജിയില്ലെന്ന് പരസ്യമായി പറഞ്ഞ സജി ചെറിയാന്റെ വൈകിട്ടത്തെ കീഴടങ്ങലിന് പാര്‍ട്ടി കേന്ദ്ര നേതൃത്വത്തിന്റ കര്‍ശന നിലപാടും, വരിഞ്ഞുമുറുക്കാനിടയുള്ള നിയമക്കുരുക്കുകളും കാരണമായി.
രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരമേറ്റ് ഒരു വര്‍ഷവും ഒന്നര മാസവും പൂര്‍ത്തിയാകുമ്പോഴാണ് മന്ത്രിസഭയില്‍ നിന്നുള്ള ആദ്യത്തെ രാജി. രാജിക്കത്ത് ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെ മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി.
ആറേകാലിന് സെക്രട്ടേറിയറ്റ് നോര്‍ത്ത് ബ്ലോക്കിലെ മീഡിയ റൂമില്‍ വിളിച്ച വാര്‍ത്താസമ്മേളനത്തില്‍ രാജിക്കാര്യം സജി ചെറിയാന്‍ അറിയിച്ചു. സ്വന്തം തീരുമാനപ്രകാരമാണ് രാജിയെന്നും, താന്‍ ഭരണഘടനയെ വിമര്‍ശിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
രാജിക്കത്ത് മുഖ്യമന്ത്രി ഉടന്‍ രാജ്ഭവനിലേക്ക് കൈമാറി. രാജിക്കത്തില്‍ ഒപ്പ് വച്ചതായി, തിരുപ്പതിയിലുള്ള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രാത്രിയോടെ ട്വീറ്റ് ചെയ്തു. സജി ചെറിയാന്‍ കൈകാര്യം ചെയ്തിരുന്ന മത്സ്യബന്ധന, സാംസ്‌കാരിക, യുവജനക്ഷേമ വകുപ്പുകള്‍ തല്‍ക്കാലം മുഖ്യമന്ത്രി ഏറ്റെടുക്കും.
നാക്കുപിഴയാണെന്ന് വിശദീകരിച്ച് വിവാദം മയപ്പെടുത്താനാണ് കേരളത്തില്‍ നിന്നുള്ള കേന്ദ്ര നേതാക്കള്‍ ശ്രമിച്ചതെങ്കിലും, ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി കടുത്ത നിലപാടെടുത്തു. രാവിലെ പി.ബി അംഗങ്ങളടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യത്തില്‍ എ.കെ.ജി സെന്ററില്‍ ചര്‍ച്ചനടത്തി. സജി ചെറിയാന്‍ അനവസരത്തില്‍ വിവാദത്തിന് വഴിവച്ചതായി വിമര്‍ശനമുയര്‍ന്നു. രാജി ഏത് നിമിഷവുമെന്ന നിലയിലേക്ക് കാര്യങ്ങളെത്തി. വൈകിട്ട് സജി ചെറിയാനും പങ്കെടുത്ത മന്ത്രിസഭായോഗത്തില്‍ രാജി സൂചനകളുണ്ടായില്ല. പിന്നാലെ മുഖ്യമന്ത്രിയുടെ ചേംബറിലെത്തി ഇരുവരും കൂടിക്കാഴ്ച നടത്തി. തല്‍ക്കാലം മാറി നില്‍ക്കുന്നതാണ് നല്ലതെന്ന സൂചന മുഖ്യമന്ത്രി നല്‍കി.
തിരുവല്ല കോടതി കേസെടുത്തുസജി ചെറിയാന്റെ വിവാദ പ്രസംഗത്തിനെതിരായ കൊച്ചിയിലെ അഭിഭാഷകന്റെ പരാതിയില്‍ഇന്നലെ തിരുവല്ല ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതി കേസെടുത്തതും വഴിത്തിരിവായി. ഭരണഘടനയെഅവഹേളിച്ച സജി ചെറിയാന്‍ എം.എല്‍.എ സ്ഥാനവും ഒഴിയണമെന്ന ആവശ്യം പ്രതിപക്ഷംഉയര്‍ത്തിക്കഴിഞ്ഞു. ഇക്കാര്യത്തില്‍ നിയമ നടപടികളിലേക്ക് നീങ്ങാനാണ് ശ്രമം.
സജി ചെറിയാന്‍ ഞായറാഴ്ച മല്ലപ്പള്ളിയില്‍ നടത്തിയ വിവാദ പ്രസംഗം ചൊവ്വാഴ്ച പാര്‍ട്ടി ഏരിയാ കമ്മിറ്റി അംഗത്തിന്റെ ഫേസ് ബുക്ക് പേജില്‍ പ്രത്യക്ഷപ്പെട്ടത് പത്തനംതിട്ടയിലെ സി.പി.എം നേതൃത്വത്തിലെ വിഭാഗീയതയുടെ ഭാഗമായും അതിനിടെ വ്യാഖ്യാനിക്കപ്പെട്ടു.ഒരിക്കല്‍ പോലും ഭരണഘടനയെ അവഹേളിക്കാന്‍ ഉദ്ദേശ്യമില്ലായിരുന്നു പ്രസംഗത്തിലെ ചിലഭാഗങ്ങള്‍ അടര്‍ത്തിയെടുത്ത് ദുഷ്പ്രചാരണം നടത്തുകയാണ്. ഇത് തന്റെ പ്രസ്ഥാനത്തിന്റെ ലക്ഷ്യങ്ങളെ പ്രതികൂലമായി ബാധിക്കാന്‍ പാടില്ലാത്തതിനാല്‍ സ്വന്തം തീരുമാനപ്രകാരം രാജിവയ്ക്കുന്നുവെന്ന് സജി ചെറിയാന്‍ പറഞ്ഞു.
" f
https://www.facebook.com/Malayalivartha
























