"ഒരുതരത്തിലും ഇത് അംഗീകരിക്കാൻ കഴിയില്ല, പോസ്റ്റ് ദൗർഭാഗ്യകരം...വേദനയുണ്ടാക്കി", കെ.ടി.ജലീലിന്റെ വിവാദ ഫേസ്ബുക്ക് പോസ്റ്റിൽ വിമർശനവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, പോസ്റ്റ് മുക്കിയിട്ടും ജലീലിന് രക്ഷയില്ല...!

കശ്മീരിനെ കുറിച്ച് മുൻ മന്ത്രി കെ.ടി. ജലീൽ എഴുതിയ ഫേസ്ബുക്ക് പോസ്റ്റ് വലിയ വിവാദത്തിലേക്ക് വഴിവെച്ചിരുന്നു. ഇപ്പോളിതാ ഇതിനെതിരെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രംഗത്തെത്തിയിരിക്കുകയാണ്. കശ്മീരിനെ കുറിച്ച് ജലീൽ എഴുതിയ കുറിപ്പ് ഒരുതരത്തിലും അംഗീകരിക്കാൻ കഴിയില്ലെന്ന് ഗവർണർ പറഞ്ഞു. പോസ്റ്റ് അപ്രതീക്ഷിതമാണെന്ന് തോന്നുന്നില്ല. പോസ്റ്റ് വേദനയുണ്ടാക്കിയെന്നും ദൗർഭാഗ്യകരമായി പോയെന്നും ഗവർണർ പറഞ്ഞു.
ഫേസ്ബുക്ക് പോസിറ്റിൽ വിവാദം കടുത്തതോടെ ഇത് പിൻവലിച്ച് ജലീൽ തടിതപ്പിയിരുന്നു. സി.പി.എം അതൃപ്തി അറിയിച്ചതിനു പിന്നാലെയാണ് കുറിപ്പ് പിൻവലിച്ചത്.താൻ ഉശിച്ചതിനു വിരുദ്ധമായി ദുർവ്യാഖ്യാനം ചെയ്തെന്നും നാടിന്റെ നന്മയ്ക്കും ജനങ്ങൾക്കിടയിലെ സൗഹൃദം ഊട്ടിയുറപ്പിക്കുന്നതിനും പ്രസ്തുത കുറിപ്പിലെ വിവാദ വരികൾ പിൻവലിക്കുന്നതായി സമൂഹമാധ്യമത്തിലെ പോസ്റ്റിലൂടെ ജലീൽ അറിയിക്കുകയായിരുന്നു.
വിവാദ പരാമർശത്തിൽ ജലീലിനെതിരെ എ.ബി.വി.പി തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകി. ജലീലിനെതിരെ ഡൽഹി പൊലീസിനും പരാതി നൽകിയിരുന്നു. വിവാദങ്ങൾക്കിടെ ജലീൽ ഡൽഹിയിൽ നിന്ന് നാട്ടിലേക്ക് മടങ്ങിയെത്തിയിരിക്കുകയാണ്. ഡൽഹിയിലെ പരിപാടികൾ റദ്ദാക്കിയാണ് നാട്ടിലേക്ക് മടങ്ങിയത്.
അതേസമയം, വീട്ടിൽ നിന്ന് വിളിച്ചതിനെ തുടർന്നാണ് ജലീൽ ഡൽഹിയിൽ നിന്ന് നാട്ടിലേക്ക് മടങ്ങിയതെന്ന് മുൻ മന്ത്രിയും നിയമസഭ സമിതി അധ്യക്ഷനുമായ എ.സി. മൊയ്തീൻ പറഞ്ഞു. കാശ്മീർ വിഷയത്തിൽ പാർട്ടി നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. ഐക്യത്തിനും അഖണ്ഡതയ്ക്കും പ്രാധാന്യം നൽകുന്നതാണ് പാർട്ടി നിലപാടെന്നും എ.സി. മൊയ്തീൻ പറഞ്ഞു.
കശ്മീരിനെക്കുറിച്ചുള്ള വിവാദ പരാമർശങ്ങളെ കുറിച്ച് വിമാനത്താവളത്തിൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് ജലീൽ പ്രതികരിച്ചില്ല. ജലീലിനെതിരെ ഡൽഹിയിലും തിരുവനന്തപുരത്തുമായി രണ്ട് പരാതികളാണ് നിലവിലുള്ളത്. പാകിസ്താൻ നിയന്ത്രണത്തിലുള്ള കാശ്മീരിനെ പാക് അധീന കാശ്മീർ എന്നാണ് ഔദ്യോഗികമായി വിശേഷിപ്പിക്കാറ്.
എന്നാൽ ഇന്നലത്തെ ഫേസ്ബുക് പോസ്റ്റിൽ പാക് അധീന കാശ്മീരിനെ ആസാദ് കാശ്മീർ എന്ന് ജലീൽ വിശേഷിപ്പിച്ചതാണ് വിവാദമായത്. മാത്രമല്ല ജമ്മു കാശ്മീർ താഴ്വരകളും ലഡാക്കുമടങ്ങിയ ഭാഗങ്ങളാണ് ഇന്ത്യൻ അധീന ജമ്മുകാശ്മീർ എന്നും പറഞ്ഞിരുന്നു.
കെ.ടി.ജലീൽ എം.എൽ.എയ്‌ക്കെതിരേ രാജ്യദ്രോഹത്തിന് കേസെടുക്കണമെന്ന് കേന്ദ്ര സഹമന്ത്രി വി.മുരളീധരൻ പ്രതികരിച്ചിരുന്നു. കശ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ് എന്നുള്ളത് കഴിഞ്ഞ 75 വർഷമായി ഇന്ത്യയുടെ പ്രഖ്യാപിത നയമാണ്. കശ്മീരിനെ ആസാദ് കശ്മീർ എന്നൊക്കെ വിശേഷിപ്പിക്കുന്നത് പച്ചയായിട്ട് പറഞ്ഞാൽ രാജ്യദ്രോഹമാണെന്നും വി.മുരളീധരൻ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.
വികടനവാദികളും രാജ്യദ്രോഹ ശക്തികളും എടുത്തിട്ടുള്ള നിലപാടാണ് കേരളത്തിലെ തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള ഒരു എം.എൽ.എ എടുത്തിട്ടുള്ളത്.അതുകൊണ്ട് അദ്ദേഹത്തിനെതിരേ നടപടി സ്വീകരിക്കണം. ഇദ്ദേഹം ജനങ്ങളുടെ പ്രതിനിധിയായി നിയമസഭയിലിരിക്കുന്നത് കേരളത്തിന് അപമാനമാണ്. മുഖ്യമന്ത്രി കെ.ടി ജലീലിന്റെ രാജി ആവശ്യപ്പെടണമെന്നും മുരളീധരൻ ആവശ്യപ്പെട്ടിരുന്നു.
https://www.facebook.com/Malayalivartha

























