അമ്മയെ കുത്തിയ ശേഷം സഹായത്തിന് ബന്ധുവീടുകളിലും, അയൽ വീടുകളിലും കയറി ഇറങ്ങി കിരൺ:- സഹായത്തിന് ആരും എത്താതായതോടെ ആശുപത്രിയിൽ എത്തിച്ചു:- അടിപിടി കേസുകളിലും മാല മോഷണ കേസുകളിലും പ്രതിയായ കിരണും, അമ്മയും തമ്മിൽ വഴക്ക് പതിവെന്ന് അയൽവാസികൾ
വാക്ക് തർക്കത്തിനിടെ അമ്മയെ കുത്തിയ ശേഷം സഹായത്തിനായി അയൽ വീടുകളിൽ കയറി ഇറങ്ങി കിരൺ. അങ്കമാലി നായത്തോട് പുതുശ്ശേരി വീട്ടില്‍ പരേതനായ കുഞ്ഞുമോന്റെ ഭാര്യ മേരി (51) ആണ് ചികിത്സയിലിരിക്കെ ഇന്ന് മരണത്തിന് കീഴടങ്ങിയത്. ഇവർ തമ്മിൽ വീട്ടിൽ വഴക്ക് പതിവായിരുന്നു. ഓഗസ്റ്റ് 1ന് ആയിരുന്നു സംഭവം.
പുലര്‍ച്ചെ വീട്ടില്‍ നടന്ന വാക്കുതര്‍ക്കത്തെ തുടര്‍ന്നാണ് മേരിയെ മകന്‍ കിരണ്‍ കത്തി ഉപയോഗിച്ച് കുത്തിയത്. വീട്ടിൽ കിരണും, മേരിയും മാത്രമാണ് ഉണ്ടായിരുന്നത്. ആഴത്തിലേറ്റ കുത്തിൽ കുടൽമാല പുറത്ത് വന്നിരുന്നു. മേരിയെ കുത്തിയ കാര്യം കിരണ്‍ ബന്ധു വീടുകളിലും അയല്‍ വീടുകളിലും അറിയിച്ചുവെങ്കിലും ആരും സഹായത്തിനെത്തിയിരുന്നില്ല. പിന്നീട് കിരണ്‍ തന്നെയാണ് മേരിയെ ആശുപത്രിയിലെത്തിച്ചത്.
ആഴത്തിലുള്ള കുത്തില്‍ കുടല്‍ പുറത്തുവന്ന് മേരി അത്യാസന്ന നിലയിലായിരുന്നു. അങ്കമാലി എല്‍.എഫ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന മേരിയുടെ തലയില്‍ രക്തം കട്ടപിടിച്ചു കിടക്കുന്നത് ശ്രദ്ധയില്‍ പെട്ടതിനാലാണ് കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയത്. അടിപിടി കേസുകളിലും മാല മോഷണ കേസുകളിലും പ്രതിയായ കിരണ്‍ മുമ്പ് ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. കിരണിനെ (27) നെടുമ്പാശ്ശേരി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കിരണ്‍ ആലുവ സബ് ജയിലില്‍ റിമാന്‍ഡിലാണ്.
https://www.facebook.com/Malayalivartha