വിവാഹ നിശ്ചയം നടക്കാനിരിക്കെ ഓടയിലേക്ക് വീണ് പ്രതിശ്രുതവരന്റെ തലയിൽ കമ്പി തുളഞ്ഞ് കയറി: തലയിലൂടെ ഇരുമ്പുകമ്പി കയറിയിറങ്ങിയ യദുവിനെ ആശുപത്രിയിലേയ്ക്ക് എത്തിച്ചത് അരമണിക്കൂർ കഴിഞ്ഞ്:- വിദേശത്തേയ്ക്ക് പോകാനുള്ള തയ്യാറെടുപ്പിനിടെ പടികടന്നെത്തിയ ദുരന്തത്തിൽ പകച്ച് കുടുംബം

ഇന്‍റര്‍ലോക്ക് പാകിയ റോഡിൽ തെന്നി, മൂടിയില്ലാത്ത ഓടയിലേക്ക് വീണ ബൈക്ക് യാത്രികന്റെ തലയിൽ ഇരുമ്പുകമ്പി തുളഞ്ഞ് കയറി. വള്ളിക്കോട് തിയറ്റർ ജംക്‌ഷനിൽ ഇന്നലെ രാവിലെ 10.30ന് ആയിരുന്നു അപകടം. സംഭവത്തിൽ വള്ളിക്കോട് പനയക്കുന്ന് മുരുപ്പിൽ മുശാരേത്ത് ബാലകൃഷ്ണൻ നായരുടെ മകൻ യദുകൃഷ്ണനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യദുവിനൊപ്പം ബൈക്കിൽ യാത്രചെയ്ത ബന്ധുവായ രണ്ടര വയസ്സുകാരൻ കാശിനാഥ് നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു.
ഓടയുടെ സമീപത്തുകിടന്ന പഴയ കോൺക്രീറ്റ് സ്ലാബിൽ നിന്ന് തള്ളിനിന്ന ഇരുമ്പ് കമ്പി യദുവിന്റെ തലയിലൂടെ തുളച്ചുകയറുകയായിരുന്നു. അപകടം സംഭവിച്ച് അരമണിക്കൂർ കഴിഞ്ഞതിന് ശേഷമാണ് യദുവിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. യുവാവിന്റെ തലയിലൂടെ ഇരുമ്പുകമ്പി കയറിയിറങ്ങിയ നിലയിലായിരുന്നതിനാൽ രക്ഷാപ്രവർത്തനത്തിന് തടസം നേരിട്ടിരുന്നു.
ബുധനാഴ്ച യദുവിന്റെ വിവാഹ നിശ്ചയം തീരുമാനിച്ചിരിക്കുകയായിരുന്നു. വിദേശത്ത് ജോലി ചെയ്തിരുന്ന യദു കോവിഡ് പ്രതിസന്ധിയെത്തുടർന്നാണ് നാട്ടിലെത്തിയത്. നിശ്ചയം കഴിഞ്ഞാൽ ഉടനെ വിദേശത്തേയ്ക്ക് പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു. ഇതിനിടയിലായിരുന്നു നിനച്ചിരിക്കാതെ എത്തിയ ഈ അപകടം.
ചന്ദനപ്പള്ളി – കോന്നി റോഡ് നവീകരണത്തിന്റെ ഭാഗമായി ഏതാനും മാസം മുൻപാണ് തിയേറ്റർ ജംക്‌ഷന് സമീപത്തായി 100 മീറ്ററോളം ഭാഗത്ത് ഇന്‍റര്‍ലോക്ക് പാകിയത്. ഇതിനോടനുബന്ധിച്ച് ഓട നവീകരണം നടത്തുകയും ചെയ്തിരുന്നു. എന്നാൽ ഓടയ്ക്ക് മൂടി സ്ഥാപിക്കാത്തതിനാലും വാഹനങ്ങൾ ഇന്റർലോക്കിൽ തെന്നിനീങ്ങുന്നതിനാലും ഈ ഭാഗത്ത് അപകടങ്ങൾ പതിവാണെന്ന് നാട്ടുകാർ ആരോപിക്കുന്നു.അപകടത്തിന്റെ പൂർണ ഉത്തരവാദിത്തം റോഡ് നിർമാണത്തിലെ അശാസ്ത്രീയത കണ്ടില്ലെന്ന് നടിച്ച പൊതുമരാമത്ത് വകുപ്പിന്റേതാതാണെന്ന് ആന്റോ ആന്റണി എംപി ആരോപിച്ചു.
യദുവിന്റെ ചികിത്സാ ചെലവ് പൂർണമായും സർക്കാർ ഏറ്റെടുക്കാൻ നടപടിയുണ്ടാകണം. റോഡ് നിർമാണത്തിലെ ആശാസ്ത്രീയതെപ്പറ്റി സമഗ്രമായ അന്വേഷണം നടത്തുകയും വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അപകടം കഴിഞ്ഞ് യദുവിനെ ആദ്യം പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്ന് യുവാവിനെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.
https://www.facebook.com/Malayalivartha



























